ശരിയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിൽ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ് നമ്മൾ
ശിവതീർത്ഥ
ഉറച്ച നിലപാടുകളിലൂടെയും തുറന്ന അഭിപ്രായങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട വനിതാ നേതാവാണ് അഡ്വ. പ്രതിഭാഹരി എംഎൽഎ. നിയമ വ്യവസ്ഥയെ ഉദ്യോഗസ്ഥർ തന്നെ പരസ്യമായി വെല്ലുവിളിക്കുന്ന സാഹചര്യത്തിൽ വർത്തമാന സാമൂഹിക രാഷ്ട്രീയ കാലാവസ്ഥകളെക്കുറിച്ച് സംസാരിക്കുകയാണ് പ്രതിഭാഹരി.
ഉദ്യോഗസ്ഥരുടെ വീരപരിവേഷം നിയമത്തെ അട്ടിമറിക്കുന്നുണ്ടോ?
ചില ഉദ്യോഗസ്ഥർക്ക് വലിയ വീര പരിവേഷം നമ്മുടെ ചില മാധ്യമങ്ങളും കൊടുക്കാറുണ്ട്. അത് പലപ്പോഴും തെറ്റിദ്ധാരണ പരത്താറുണ്ട്. അവരെ സമാധാനമായി ജോലി ചെയ്യാൻ വിടുക. ചീപ്പ് പബ്ലിസിറ്റിയിലൂടെ അനാവശ്യ താരപരിവേഷം കൊടുക്കേണ്ടതില്ല. അതും ഒരു തരം ഉദ്യോഗസ്ഥ അപ്രമാദിത്യത്തിലേക്ക് എത്തിക്കുകയേ ഉള്ളൂ. അവർ തന്നെ അറിയാതെ രൂപപ്പെടുന്ന ആരാധകവൃന്ദം വലിയ ശക്തിയായി മാറുന്നു.
എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ്. മദ്യപിച്ച് വാഹനമോടിച്ചു എന്ന ഗുരുതരമായ തെറ്റാണ് ശ്രീറാം വെങ്കിട്ടരാമൻ ചെയ്തത്. എനിക്കറിയാവുന്നിടത്തോളം അദ്ദേഹം സൗമ്യനായ വ്യക്തിയാണ്. എന്നാൽ അക്കാരണം കൊണ്ട് ചെയ്ത തെറ്റിനെ ലഘൂകരിക്കാനാവില്ല. തിരിച്ചറിവുള്ള ഒരു വ്യക്തി എന്ന നിലയ്ക്ക് അദ്ദേഹം കുറ്റക്കാരൻ തന്നെയാണ്. ഒരു ആനുകൂല്യവും നൽകി അദ്ദേഹത്തെ രക്ഷിക്കാൻ പാടില്ല. എന്നാൽ നിയമപരമായി വകുപ്പിലെ പരിമിതികൾ ഈ കേസിനെയും ദുർബലമാക്കിയേക്കാം.
ഭൂപരിഷ്ക്കരണം നടപ്പിലാക്കിയ സമയത്ത് സഖാവ് ഇ.എം.എസ്സിനൊപ്പം എത്ര നല്ല ഉദ്യോഗസ്ഥരുണ്ടായിരുന്നിരിക്കാം. പക്ഷേ അവർ യഥാർത്ഥ ഉദ്യോഗസ്ഥരായിരുന്നു. സൗമ്യരും സത്യസന്ധരും അനാവശ്യ പബ്ലിസിറ്റിക്ക് പോകാതെ ഇരുന്നവരും ജനാധിപത്യ ഭരണ സംവിധാനത്തെ ബഹുമാനിക്കുന്നവരും ആയിരുന്നിരിക്കണം. ഒരു സിംഗത്തെയോ കളക്ടർ ബ്രോയേയൊ അങ്ങനെ ആരെയും അക്കാലത്ത് നമ്മൾ കണ്ടിട്ടില്ല.. ജനപ്രതിനിധികളോടൊപ്പം അല്ലെങ്കിൽ അവരേക്കാൾ മികച്ച് ഹൃദയം കൊണ്ട് സാധാരണക്കാരന് അർഹമായവ സമയത്ത് നൽകുന്നതിലാകട്ടെ ഉദ്യോഗസ്ഥ ശ്രദ്ധ. അതാവണം ഉദ്യോഗസ്ഥൻ. ഇത് ജനങ്ങളും മനസ്സിലാക്കണം.
സ്ത്രീയെ വിഷയമാക്കുന്നു…
മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തി എന്നതാണ് ശ്രീറാമിനെതിരായ കേസ്. എന്നാൽ സമൂഹവും മാധ്യമങ്ങളും പലപ്പോഴും ഇത് മറക്കുകയാണ്. മദ്യപിച്ച് വാഹനമോടിച്ചു എന്ന ഗുരുതരമായ തെറ്റ് ഇവിടെ ചർച്ച ചെയ്യപ്പെടണം. മരിച്ച ബഷീറിന്റെ പേര് പോലും പല ചർച്ചകളിലും ഉയർന്നുവന്നില്ല. അവിടെയെല്ലാം കേൾക്കാൻ കഴിഞ്ഞത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന സ്ത്രീയെ സംബന്ധിച്ച പൊടിപ്പും തൊങ്ങലും വെച്ച കഥകളാണ്.
ഇവിടെ ആ സ്ത്രീയുടെ ചരിത്രം പരിശോധിക്കുകയാണ്. അതിനിടയിൽ യഥാർത്ഥവിഷയം ചർച്ച ചെയ്യപ്പെടാതെ പോകുന്നു എന്നത് സങ്കടകരമാണ്.
ആൺ പെൺ വ്യത്യാസത്തിന്റെയൊക്കെ കാലം കഴിഞ്ഞു. മദ്യം എന്ന വിഷമാണ് ഇവിടെ അപകടം വരുത്തിവെച്ചത്. അത് മാറ്റിവെച്ചാണ് സ്ത്രീയെക്കുറിച്ച് കഥകൾ മെനയുന്നത്.
മദ്യപാനം മൂലം എന്റെ കുടുംബജീവിത്തിലും വലിയ ബുദ്ധിമുട്ടുകൾ നേരിട്ടതാണ്. അതിനാൽ തന്നെ അതിന്റെ വിപത്തുകളെക്കുറിച്ചും ബോധ്യമുണ്ട്.
രാജ്യം അപകടാവസ്ഥയിൽ…
ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിൽ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ് നമ്മൾ. ജമ്മുകശിമീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടയിൽ നിന്ന് ശരി കണ്ടെത്താൻ സാധാരണക്കാരന് പ്രയാസമാകും. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത നിയമഭേദഗതിയാണ് കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാർ കൈക്കൊണ്ടത്. മൃഗീയ ഭൂരിപക്ഷത്തിൽ ഏകാധിപതിയായി കോർപ്പറേറ്റുകളുടെ മധ്യസ്ഥനായി ഇവർക്കുവേണ്ടി കുഴലൂതാൻ ഒരു പ്രധാനമന്ത്രിയുള്ളപ്പോൾ രാജ്യം അപകടാവസ്ഥയിലാണ് എന്നതിൽ സംശയമില്ല.
ക്യാമ്പസ് രാഷ്ട്രീയം…
ക്യാമ്പസ് രാഷ്ട്രീയം തെറ്റല്ല. രാഷ്ട്രീയത്തിനുള്ളിൽ ചേരിതിരിവുകൾ വരുമ്പോഴാണ് അവിടെ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. അത് ഒരിക്കലും കത്തിക്കുത്തിലേക്ക് കടക്കാൻ പാടില്ല.
ആശയത്തിനു പകരം വികാരത്തിന് അടിപ്പെടുന്നതോടെ തമ്മിൽത്തല്ലും സംഘർഷങ്ങളും ഉണ്ടാകും. യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസ് വിഷയത്തിൽ ശരിയായ സംഭവങ്ങൾ പുറത്തുവരണം.
അധികാരം ഉപയോഗിച്ച് വഴിവിട്ട് സ്ഥാനമാനങ്ങൾ നേടാൻ ആരു ശ്രമിച്ചാലും അത് തെറ്റ് തന്നെയാണ്.
മുത്തലാഖും കുടുംബബന്ധങ്ങളും…
അരാജാകത്വം നിറഞ്ഞ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ മാത്രമേ മുത്തലാഖ് ബില്ലിന്റെ ഭേദഗതിയിലൂടെ സാധിക്കൂ. മുസ്ലീം സമുദായത്തെ ബിജെപി അജണ്ടയോടെ വേട്ടയാടുകയാണ്. ജാതി തിരിക്കുക എന്ന വലിയ അജണ്ടയാണ് അവർ നടപ്പിലാക്കുന്നത്. ഇത് സമുദായത്തിനിടയിൽ തന്നെ ആശങ്ക സൃഷ്ടിക്കും. ഒപ്പം ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നതിൽ സംശയമില്ല.