ഉത്തർപ്രദേശിനെ ബിജെപി ഹത്യപ്രദേശാക്കി : അഖിലേഷ് യാദവ്
യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്. ഉത്തർപ്രദേശിന്റെ സ്വപ്നങ്ങളെ കൊലചെയ്ത് സംസ്ഥാനത്തെ ഹത്യപ്രദേശാക്കി മാറ്റുകയാണ് ആദിത്യനാഥ് സർക്കാർ ചെയ്യുന്നതെന്ന് അഖിലേഷ് ആരോപിച്ചു. സംസ്ഥാനത്ത് മുൻപെങ്ങുമില്ലാത്ത വിധം അക്രമങ്ങൾ വർധിച്ചു. വ്യാജ ഏറ്റുമുട്ടൽ കൊലകൾ പെരുകുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പെട്രോളിന്റെയും ഡീസലിന്റെയും നികുതി എടുത്തുകളഞ്ഞ സർക്കാർ, അധികാരത്തിൽ തിരിച്ചെത്തിയതോടെ അവ പുനഃസ്ഥാപിച്ചു.
വോട്ടു നേടുക മാത്രമായിരുന്നു ബി ജെ പി യുടെ ഉന്നം. നീതി നിഷേധത്തിന്റെ സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കുന്നു. നിരപരാധികളുടെ മേൽ കേസുകൾ ചുമത്തപ്പെടുന്നു. ഏറ്റുമുട്ടൽ കൊലകളുടെ പേരിൽ നടക്കുന്നതെല്ലാം വ്യാജമാണ്. അനീതി അതിന്റെ സകല അതിരുകളും ലംഘിക്കുകയാണ് – മുൻ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിനെ ഉത്തംപ്രദേശാക്കി മാറ്റാനാണ് തങ്ങൾ ശ്രമിച്ചതെന്നും ബി ജെ പി അതിനെ ഹത്യപ്രദേശാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പോലും എടുത്തുകളയുന്നു. എല്ലാം സ്വകാര്യവൽക്കരിക്കുകയാണ്. ജനങ്ങൾക്കു വേണ്ടിയല്ല കോർപ്പറേറ്റുകൾക്കു വേണ്ടിയാണ് യോഗി ആദിത്യ നാഥിന്റെ ഭരണം -അഖിലേഷ് പറഞ്ഞു.