Movie prime

ജാഗ്രതക്കുറവുണ്ടായെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റർ

സംഘപരിവാർ സംഘടനകൾ ഉപയോഗിക്കുന്ന അതേ തരം പദാവലികൾ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ ആക്രമിക്കുന്ന ഇന്നത്തെ ദേശാഭിമാനി എഡിറ്റോറിയൽ വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. സംഘികൾ രാഹുൽ ഗാന്ധിയെ ആക്ഷേപിക്കാൻ വിളിച്ചുവരുന്ന പപ്പുമോൻ എന്ന പ്രയോഗം അതിരു കടക്കുന്നതാണെന്ന് ഇടതുപക്ഷാനുകൂലികൾ പോലും അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായി രാഹുലിനെ എതിർക്കാനും സംഘി ബോധം കൈവെടിയാനും നിരവധി പേർ ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിൽ വന്ന വ്യാപകമായ വിമർശനങ്ങൾ ദേശാഭിമാനി ഗൗരവപൂർവം ഉൾക്കൊണ്ടു എന്നതിന്റെ തെളിവാണ് റസിഡന്റ് എഡിറ്റർ തന്നെ കുറ്റസമ്മതവുമായി രംഗത്തെത്താൻ കാരണം. രാഹുൽ More
 
ജാഗ്രതക്കുറവുണ്ടായെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റർ

സംഘപരിവാർ സംഘടനകൾ ഉപയോഗിക്കുന്ന അതേ തരം പദാവലികൾ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ ആക്രമിക്കുന്ന ഇന്നത്തെ ദേശാഭിമാനി എഡിറ്റോറിയൽ വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. സംഘികൾ രാഹുൽ ഗാന്ധിയെ ആക്ഷേപിക്കാൻ വിളിച്ചുവരുന്ന പപ്പുമോൻ എന്ന പ്രയോഗം അതിരു കടക്കുന്നതാണെന്ന് ഇടതുപക്ഷാനുകൂലികൾ പോലും അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായി രാഹുലിനെ എതിർക്കാനും സംഘി ബോധം കൈവെടിയാനും നിരവധി പേർ ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിൽ വന്ന വ്യാപകമായ വിമർശനങ്ങൾ ദേശാഭിമാനി ഗൗരവപൂർവം ഉൾക്കൊണ്ടു എന്നതിന്റെ തെളിവാണ് റസിഡന്റ് എഡിറ്റർ തന്നെ കുറ്റസമ്മതവുമായി രംഗത്തെത്താൻ കാരണം.

രാഹുൽ ഗാന്ധിയെ പപ്പുമോൻ എന്ന് വിളിച്ച് ആക്ഷേപിച്ചത് അനുചിതമായിപ്പോയി എന്ന് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ് സമ്മതിക്കുന്നു. രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തങ്ങളുടെ രീതിയല്ലെന്നും ജാഗ്രതക്കുറവു കൊണ്ടുണ്ടായ ഒരു പിശകാണ് അതെന്നും പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയ്യാറാണെന്നും പോസ്റ്റിലുണ്ട്.

പി എം മനോജിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാഹുൽഗാന്ധിയെ എന്നല്ല രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും ഞങ്ങളുടെ രാഷ്ട്രീയമല്ല. രാഹുൽഗാന്ധിയെ ബിജെപി പപ്പുമോൻ എന്ന് വിളിച്ചപ്പോഴും കോൺഗ്രസിൻറെ വടകര സ്ഥാനാർഥിയായ കെ മുരളീധരൻ സോണിയാഗാന്ധിയെ മദാമ്മ എന്ന വിളിച്ചപ്പോഴും ഞങ്ങൾ അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല; എതിർത്തിട്ടേ ഉള്ളൂ.

തിങ്കളാഴ്ച മുഖപ്രസംഗത്തിൽ പപ്പു സ്ട്രൈക്ക് എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണ് അത്. അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ഞങ്ങൾ ഒട്ടും മടിച്ചു നിൽക്കുന്നില്ല. എന്നാൽ ഇന്നലെ വരെ ബിജെപി പേർത്തും പേർത്തും പപ്പുമോൻ വിളിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോൾ ഒന്നും ഉണ്ടാകാത്ത വികാരവിക്ഷോഭവും ആയി ചില ആളുകൾ ഇറങ്ങിപ്പുറപ്പെട്ടത് പരിഹാസ്യമാണ്.

പാവങ്ങളുടെ പടനായകൻ എന്ന് എതിരാളികൾ പോലും വിളിക്കുകയും ആദരിക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യസമരസേനാനി കൂടിയായ കമ്യൂണിസ്റ്റ് നേതാവ് സഖാവ് എ കെ ജിയെ നികൃഷ്ടമായ ഭാഷയിൽ വ്യക്തിഹത്യ നടത്തി ആക്ഷേപിക്കുകയും എതിർപ്പ് വന്നപ്പോൾ ആക്ഷേപത്തിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്ത വി ടി ബൽറാമിന് പപ്പുമോൻ വിളി കേട്ടപ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത വിചിത്രമാണ്. അക്കൂട്ടത്തിൽ സമർത്ഥമായി എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ പേര് വലിച്ചിഴക്കാനും ബൽറാം ശ്രമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഴുകി എറണാകുളം മണ്ഡലത്തിൽ ആകെ നിറഞ്ഞുനിൽക്കുന്ന പി രാജീവ് ആണ് എഡിറ്റോറിയൽ എഴുതിയത് എന്ന് ബൽറാം എങ്ങനെ കണ്ടെത്തി? ചീഫ് എഡിറ്ററാണ് മുഖപ്രസംഗം എഴുതുന്നത് എന്ന് ബൽറാമിനോട് ആരാണ് പറഞ്ഞത്? ഉഡായിപ്പിന് കയ്യും കാലും വെച്ചാൽ ബൽറാം എന്ന് വിളിക്കാം എന്ന് തോന്നുന്നു.

ഞങ്ങൾ ഏതായാലും രാഹുൽഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചല്ല ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജാഗ്രത കുറവ് എങ്ങനെ ഉണ്ടായി എന്ന് പരിശോധിച്ച് തിരുത്തൽ വരുത്താൻ ഞങ്ങൾക്ക് യാതൊരു മടിയും ഇല്ല എന്ന് ഒരിക്കൽ കൂടി പറയട്ടെ.