ലോക സന്തോഷ സൂചികയിൽ ഇത്തവണയും ഫിൻലൻഡ് ഒന്നാമത്, പാകിസ്താൻ 29-ാം സ്ഥാനത്ത്, ഇന്ത്യ 144-ാം സ്ഥാനത്ത്
ന്യൂഡൽഹി: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തുഷ്ട രാഷ്ട്രമെന്ന പട്ടം സ്വന്തമാക്കി ഫിന്‍ലന്‍ഡ്. ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ ലോക സന്തോഷ സൂചികയിലാണ് ഇത്തവണയും ഫിന്‍ലന്‍ഡ് ഒന്നാമതെത്തിയിരിക്കുന്നത്. പാകിസ്താനും നേപ്പാളും അടക്കമുള്ള അയല്‍രാജ്യങ്ങള്‍ പട്ടികയില്‍ ആദ്യ മുപ്പതില്‍ ഇടം നേടിയപ്പോള്‍ ഇന്ത്യയുടെ സ്ഥാനം 144 ആണ്. 2017-18 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 133 ആയിരുന്നു പാകിസ്ഥാന്റേത് 75ഉം. 2016-17 വര്‍ഷങ്ങളില്‍ ഇന്ത്യ 122ഉം പാകിസ്താന് 80ഉം ആയിരുന്നു.
ഡെന്മാര്ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, ഐസ്ലന്ഡ്, നോര്‍വേ, നെതര്‍ലന്‍ഡ്, സ്വീഡന്, ന്യൂസിലന്‍ഡ് ഓസ്ട്രിയ എന്നിവയാണ് ജനങ്ങളുടെ സന്തോഷത്തിന്റെ കാര്യത്തില്‍ ഫിന്‍ലന്‍ഡിനു തൊട്ടു പുറകെ വരുന്ന രാജ്യങ്ങള്‍.
ആദ്യ പത്തു സ്ഥാനങ്ങളില്‍ ആദ്യമായി ലക്സംബര്‍ഗ്ഗും സ്ഥാനം പിടിച്ചു. കാനഡയാണ് പതിനൊന്നാം സ്ഥാനത്ത്. 12, 13 എന്നീ സ്ഥാനങ്ങളില്‍ ഓസ്ട്രേലിയയും യുകെയും എത്തി. അമേരിക്കക്ക് 18ാം സ്ഥാനമാണ്.
15-ാം സ്ഥാനത്ത് നേപ്പാളും 29-ാം സ്ഥാനത്ത് പാകിസ്താനും 107-ാം സ്ഥാനത്ത് ബംഗ്ലാദേശും 130-ാം സ്ഥാനത്ത് ശ്രീലങ്കയും സ്ഥാനം പിടിച്ചു. ജനങ്ങളുടെ സ്ന്തോഷത്തിന്റെ കാര്യത്തില്‍ എല്ലാ അയല്‍രാജ്യങ്ങളേക്കാളും പുറകിലാണ് ഇന്ത്യയുടെ സ്ഥാനം. ബാക്കി രാജ്യങ്ങള്‍ മുന്നോട്ട് കുതിച്ചപ്പോള്‍ ഇന്ത്യ ഏറെ പിന്നോട്ട് പോയിരിക്കുന്നു.
സന്തോഷ പട്ടികയില്‍ മുന്നില്‍ നില്ക്കുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പരസ്പര വിശ്വാസം കൂടുതലായിരിക്കുമെന്ന് റിപ്പോര്‍ട്ട് രചിച്ച ഗ്രന്ഥ കര്ത്താക്കളില് ഒരാളായ ജോണ്‍ ഹെല്ലിവെല്‍ അറിയിച്ചു. കേവലം വൈകാരിക പ്രകടനമെന്ന നിലയ്ക്കല്ല സന്തോഷത്തെ റിപ്പോര്‍ട്ടില്‍ വ്യാഖ്യാനിക്കുന്നത്. വ്യക്തിക്ക് ജീവിതസാഹചര്യത്തില്‍ മൊത്തത്തിലുള്ള സംതൃപ്തി, സ്വന്തം ചുറ്റുപാടില്‍ അതിജീവിക്കാനുള്ള ആത്മവിശ്വാസം, പരസ്പര സഹകരണം എന്നിവയാണ് സന്തോഷം എന്നതുകൊണ്ട് ഇവിടെ അര്‍ഥമാക്കുന്നതെന്ന് ഹാപ്പിനസ് റിപ്പോര്‍ട്ട് എഡിറ്റര്‍ ജോണ്‍ എച്ച്. ഹെല്ലിവെല്‍ പറയുന്നു. ജിഡിപി, സാമൂഹിക ക്ഷേമം, വ്യക്തി സ്വാതന്ത്ര്യം, അഴിമതി എന്നിവ മുന്‍നിര്‍ത്തി 153 രാഷ്ട്രങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ചാണ് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് കണക്കെടുപ്പ നടത്തുന്നത്.ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ തുടര്‍ച്ചയായി സ്കാന്ഡിനേവിയന് രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍ വരാറുള്ളത്. സംതൃപ്തിയുടെ ആറ് മേഖലകളില്‍ – വരുമാനം, ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം, സാമൂഹിക പിന്തുണ, സ്വാതന്ത്ര്യം, വിശ്വാസം, ഉദാരത എന്നിവയില്‍ ഈ രാജ്യങ്ങള്‍ മികച്ച രീതിയിലാണ് സ്കോര്‍ ചെയ്യുന്നത്.
സിംബാബ്വെ, ദക്ഷിണ സുഡാന്, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളാണ് സന്തോഷത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്നത്.
ഫിന്‍ലന്‍ഡിലെ അതിശൈത്യവും നീണ്ടു നില്ക്കുന്ന ഇരുട്ടും മദ്യപാനവും ആത്മഹത്യ നിരക്കും ഉയരുന്നുണ്ടെങ്കിലും ജനങ്ങളുടെ ജീവിതനിലവാരവും സുരക്ഷയും പൊതുമേഖലയും ഉയര്‍ന്ന നിലയിലാണ് പോകുന്നത്.
2018-19ലെ കണക്കെടുപ്പായതുകൊണ്ടു തന്നെ കൊറോണയുടെ സ്വാധീനം ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ല.