തിരുവനന്തപുരം: സംസ്ഥാനം ഇത് വരെ കാണാത്ത പ്രളയദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട് മാനസികമായി തളര്‍ന്ന സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയുടേയും മോഹന്‍ ലാലിന്റേയും സഹായം അഭ്യര്‍ത്ഥിച്ച് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. എന്‍ സുള്‍ഫി.
പ്രളയത്തോട് അനുബന്ധിച്ച് ഓണക്കാലമായിട്ടും സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പിസല് ഏകദേശം പത്ത് ലക്ഷത്തോളം പേരാണ് കഴിയുന്നത്. ഐഎംഎയുടെ ഗവേഷണ വിഭാഗത്തിന്റെ നിഗമനത്തില്‍ കേരളത്തില്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുവാനും അതോടൊപ്പം പലരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കേരള ജനത എന്നും നെഞ്ചോട് ചേര്‍ക്കപ്പെട്ട ഇരുവരും ഇവരുട ഉന്നമനത്തിന് ഐഎംഎ ആവിഷ്കരിക്കുന്ന പദ്ധതികളോട് കൈകോര്‍ത്ത് കേരള ജനതയെ രക്ഷിക്കണമെന്നാണ് ഡോ. സുള്‍ഫി തന്റെ പോസ്റ്റില്‍ പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:
ലാലേട്ടനും മമ്മൂക്ക്ക്കും ഒരു തുറന്ന കത്ത്
പ്രിയ ലാലേട്ടാ, മമ്മുക്ക,
സുഖമാണെന്നു കരുതുന്നു .
കേരളം എന്നും നെഞ്ചോടു ചേർത്തു പിടിക്കുന്ന കാലമാണ് ഓണക്കാലം .കൂടെ വലിയ പെരുന്നാളും വരാറുണ്ട് ചില കൊല്ലങ്ങളിൽ .ഇക്കൊല്ലവും അതേ .
എന്നാൽ ഇക്കൊല്ലം വേറിട്ടൊരു ഓണക്കാലമാണ്.10 ലക്ഷം ആൾക്കാർ ദുരിതാശ്വാസ ക്യാമ്പിൽ ആയിരുന്നു. കേരളം മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ.ഒരു നല്ല ശതമാനം സ്വന്തം വീടുകളിലേക്ക് പൊയി. ബാക്കിയുള്ളവർ അതിന്റെ തയ്യാറെടുപ്പിലാണ്. വീട് നഷ്ടപ്പെട്ടവർ അവിടെ തങ്ങാനാണ് സാധ്യത.
ഒരുപക്ഷേ ആദ്യ ദിവസങ്ങളിൽ കേരള തീരത്തിലെ മൽസ്യ തൊഴിലാളി കൾ ചെയ്ത ജീവൻ രക്ഷാ പ്രവർത്തനങ്ങൾ ലോകം മുഴുവൻ അറിഞ്ഞിരുക്കുന്നു..ജീവൻ പണയംവച്ചു ജീവനുകൾ തിരിച്ചു പിടിച്ച ധീര ജവാന്മാരും രാജ്യത്തിനു അഭിമാനമാണ്.
എല്ലാവരെയും പോലെ കേരളത്തിലെ ആയിരകണക്കിന് ഡോക്ടർമാരും ഐ.എം.എ യുടെ നേതൃത്വത്തിൽ ദുരിതാശ്വാസ മെഡിക്കൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഐ.എം.എ യുടെ ഗവേഷണ വിഭാഗത്തിന്റെ നിഗമനത്തിൽ കേരളത്തിൽ പകർച്ചവ്യാധികളിൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.
അതോടൊപ്പം ഇതിൽ പലരും കടുത്ത മാനസിക ആഘാതം നേരിടാൻ സാധ്യത ഉള്ളവരാണ്.പോസ്റ് ട്രൗമാറ്റിക് സ്ട്രെസ് ഡിസോർഡർ നാം ഒരുമിച്ച് നേരിടേണ്ടതുണ്ട്.
അപ്പൊ ഞാൻ പറഞ്ഞു വന്നത് ,കേരളം എന്നും നെഞ്ചോടു ചേർത്തു പിടിച്ചിട്ടുള്ള നിങ്ങൾ രണ്ടു പേരും, ലാലേട്ടനും മമ്മുക്കയും, ഇതിൽ ഒന്നു പങ്കാളികളാകണം. നിങ്ങൾ ഇതിനു തുടക്കമിടുന്നത് മറ്റെല്ലാവർക്കും പ്രചോദനം ആകും.
ഈ ഓണക്കാലത്ത് എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ തൊട്ടടുത്ത മെഡിക്കൽ ക്യാമ്പിലോ പ്രളയബാധിദരുടെ വീടുകളിലോ ഒന്നു വരണം. ഒരു പാട്ട് പാടണം. പറ്റുമെങ്കിൽ ഒരു സദ്യ ഉണ്ണെണം. ഒരല്പസമയം ചിലവഴക്കണം.അവരെ ഒന്നു ചിരിപ്പിക്കണം.ഒന്നു സന്തോഷിപ്പിക്കണം.
മമ്മൂക്ക ,ഒരു പക്ഷേ പകർച്ചവ്യാധികളിലേക്ക് അവർ പോകില്ലായിരിക്കാം. മലയാളിയുടെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യ നിലവാരവും, ചികിത്സ സംവിധാനങ്ങളും അവരെ അതിലേക്കു വിടാൻ തടസ്സം നിൽക്കും.
ലാലേട്ടാ ,ഒരു പക്ഷേ അവരിൽ ഒരു നല്ല വിഭാഗം ചെറിയ തോതിലെങ്കിലും മാനസിക രോഗികൾ ആയെക്കുമോ എന്നു ഞങ്ങൾ ഭയക്കുന്നു.
അതുകൊണ്ടു ഒന്നു വരണം .ഞങ്ങളിൽ ആരെങ്കിലും എല്ലാ ക്യാമ്പിലും ഉണ്ടാകും .മാനസിക രോഗ വിദഗ്ധർ ഉൾപ്പെടെ.
നിങ്ങൾ തുടക്കമിടാൻ തുടങ്ങണം ഈ മാനസിക ആരോഗ്യ കൗണ്‍സിലിംഗ്.
കേരളത്തിന്റെ രണ്ടു വല്യേട്ടൻന്മാരും ആവശ്യപെടണം ,എല്ലാവരും അതിനോട് ചേരാൻ .,ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉള്ള ഈ ചെറിയ വലിയ ചികിത്സയിൽ. അവരെ സന്തോഷിപ്പിക്കുന്ന ചെറിയ ചികിത്സയിൽ.
ഈ കാലമൊക്കെയും ഇടനെഞ്ചിൽ നിങ്ങളെ ചേർത്തു പിടിച്ച മലയാളികളോടൊപ്പം നിൽക്കാൻ വരണം .
അപ്പൊ വരുമല്ലോ
സസ്നേഹം
ഡോ.സുൽഫി നൂഹു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
Comments
0 comments