
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ( KSRTC ) പെന്‍ഷന്‍ ( pension ) മുടങ്ങിയതിനാൽ ഒരു വീട്ടമ്മ ആത്മഹത്യ ചെയ്ത ദാരുണ സംഭവമെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ( Chennithala ) ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായിരുന്ന കൂത്താട്ടുകുളത്തിനടുത്ത് വാളായിക്കുന്ന് തട്ടുംപുറത്ത് മാധവന്റെ വിധവ തങ്കമ്മയാണ് പെന്‍ഷന്‍ മുടങ്ങിയതു കാരണം ആത്മഹത്യ ചെയ്തത്.
മനോദൗര്‍ബല്യമുള്ള മകന്‍ ഉള്‍പ്പടെയുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കെഎസ്ആര്‍ടിസിയില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ പെന്‍ഷന്‍. അഞ്ചു മാസമായി പെൻഷൻ മുടങ്ങിയതോടെ കടംകയറി. തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്.
ഇത് ഈ വീട്ടമ്മയുടെ മാത്രം അവസ്ഥയല്ലെന്നും കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ മിക്കവരുടെയും അവസ്ഥ ഇത് തന്നെയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വൃദ്ധരും അവശരുമായ മിക്കവര്‍ക്കും മരുന്ന് വാങ്ങുന്നതിനുള്ള കാശ് പോലും കൈയ്യിലില്ലാതെ വിഷമിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പാവങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെങ്കിലും ഹെലികോപ്റ്ററില്‍ പാര്‍ട്ടി സമ്മേളനത്തിന് പറക്കാനും ധൂര്‍ത്തടിക്കാനും പണമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പെൻഷൻ മുടങ്ങിയതിനെ സര്‍ക്കാര്‍ മാനുഷിക പ്രശ്‌നമായി കാണണമെന്നും നിരാലംബരായ കെഎസ്ആര്‍ടിസിക്കാര്‍ക്ക് മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ഉടന്‍ തന്നെ വിതരണം ചെയ്യണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.