സിനിമയെ ഒരിക്കലും ഞാൻ വേണ്ടെന്നു വെച്ചിട്ടില്ല: ബൈജു
മലയാള സിനിമാ രംഗത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മിന്നിമറയുന്ന മുഖമാണ് നടൻ ബൈജുവിന്റേത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ശ്രദ്ധേയമായ വേഷങ്ങൾ ബൈജുവിനെ തേടിയെത്തിയിരിക്കുന്നത്. പുതുതായി റിലീസ് ചെയ്ത ജയറാം ചിത്രം പട്ടാഭിരാമനിലും മുഴുനീള ശ്രദ്ധേയ കഥാപാത്രം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബൈജു.
ബൈജൂ / ശിവതീർത്ഥ
രണ്ടാം വരവിൽ സന്തുഷ്ടനാണോ?
യഥാർത്ഥത്തിൽ ഇത് രണ്ടാം വരവല്ല. മൂന്നാം വരവാണ്. ഇതിൽ ശരിയായില്ലെങ്കിൽ തിരിച്ചുവരവില്ലെന്ന് നിശ്ചയിച്ചിരുന്നതാണ്. ഒരു മികച്ച കഥാപാത്രം ചെയ്ത് കരിയർ അവസാനിപ്പിക്കാം എന്ന് വിചാരിച്ചാണ് രഞ്ജിത്തിന്റെ പുത്തൻ പണത്തിൽ അഭിനയിച്ചത്. പക്ഷേ അതൊരു വഴിത്തിരിവായി. അതിനു ശേഷം മികച്ച അവസരങ്ങൾ തേടി വന്നു.കഴിഞ്ഞ വർഷം മാത്രം 18 ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞു. ചെറിയ പടങ്ങൾ ചെയ്താൽ ശ്രദ്ധിക്കപ്പെടില്ലെന്നതാണ് വാസ്തവം. ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം കേട്ടാണ് ആളുകൾ കയറുന്നത്. അതാണ് ജോസഫ് പോലുള്ള ചെറിയ ചിത്രങ്ങളെ ഹിറ്റാക്കിയതും. ഹിറ്റ് സിനിമകളിൽ ചെറിയ റോളായാലും ഭാഗ്യമാണ്. 38 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു കേന്ദ്രകഥാപാത്രം ചെയ്യാൻ സാധിച്ചത്.
നീണ്ട ഇടവേള വേദനിപ്പിച്ചിരുന്നോ?
ഏതൊരാളെയും പോലെ വിഷമം തോന്നിയിരുന്നു. എന്നു കരുതി അതും ചിന്തിച്ചിരുന്നിട്ട് കാര്യമില്ലല്ലോ. ബിസിനസ് നടത്തി. സിനിമയെ ഒരിക്കലും ഞാൻ വേണ്ടെന്നു വെച്ചിട്ടില്ല. ആരോടും ചാൻസ് ചോദിച്ച് പോകാറുമില്ല. അതിൽ കുറഞ്ഞുള്ള ഷൈനിംഗ് ഒക്കെ മതി.
പട്ടാഭിരാമനിലെ വത്സൻ?
നമ്മുടെ ജീവിതപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന സിനിമയാണ് പട്ടാഭിരാമൻ. പ്രതീക്ഷിച്ചതിലും വലിയ ഇഫക്ടാണ് സിനിമ കണ്ടിറങ്ങിയപ്പോൾ ലഭിച്ചത്. കാണേണ്ട ചിത്രമാണ്. വത്സൻ ചിത്രത്തിൽ മുഴുനീള കഥാപാത്രമാണ്. ജോലിയോട് യാതൊരു ആത്മാർത്ഥതയുമില്ലാത്ത ഫുഡ് ഇൻസ്പെക്ടർ വത്സനും ജനങ്ങൾ മികച്ച പ്രതികരണമാണ് നൽകുന്നത്. സന്തോഷം.
ന്യൂമറോളജിയിൽ അമിത വിശ്വാസം?
വിശ്വാസമുണ്ട്. എന്റെ യഥാർത്ഥ പേര് സന്തോഷ് കുമാറെന്നാണ്. വീട്ടിൽ വിളിക്കുന്നതാണ് ബൈജുവെന്ന്. ന്യൂമറോളജി പ്രകാരമാണ് രണ്ടു പേരും കൂട്ടിച്ചേർത്ത് ബൈജു സന്തോഷ് കുമാറെന്നാക്കിയത്. ന്യൂമറോളജിയിൽ വിശ്വാസമുണ്ട്.
സംവിധാനത്തിലേക്ക് കടക്കുമോ?
ഒരിക്കലുമില്ല. അത് എനിക്ക് വഴങ്ങില്ല. താത്പര്യവുമില്ല. അവസരങ്ങൾ ലഭിച്ചാൽ അഭിനയം തുടരാൻ തന്നെയാണ് താത്പര്യം.