Movie prime

നിപ വൈറസ്: പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സുസജ്ജം

തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധിക്കാന് മെഡിക്കല് കോളേജ് ആശുപത്രി സുസജ്ജം. മെഡിക്കല് കോളേജ് പ്രിന്സിപ്പല് ഡോ തോമസ് മാത്യുവിന്റെ അധ്യക്ഷതയില് ചേര്ന്ന വിവിധ വകുപ്പുമേധാവികളുടെ യോഗത്തിലാണ് മുന്കരുതലെന്നവണ്ണം പ്രതിരോധപ്രവര്ത്തനങ്ങള് സ്വീകരിക്കാന് നടപടിയായത്. ആരോഗ്യവകുപ്പിന്റെ മാര്ഗനിര്ദേശപ്രകാരം അടിയന്തരമായി വേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. നിപ രോഗബാധയുടെ ലക്ഷണവുമായി രോഗികള് എത്തിയാല് മറ്റു രോഗികളുമായി സമ്പര്ക്കമുണ്ടാകാത്തതരത്തില് ചികിത്സ ലഭ്യമാക്കാന് ഐസൊലേഷന് വാര്ഡ്, ഐസിയു എന്നിവ സജ്ജീകരിക്കാന് നടപടിയായി. രോഗിയില് നിന്നും രോഗം പകരാതിരിക്കാന് ഉപയോഗിക്കുന്ന സുരക്ഷാകിറ്റുകളുടെയും മരുന്നിന്റെയുമെല്ലാം സ്റ്റോക്ക് വിലയിരുത്തി. രോഗം More
 
നിപ വൈറസ്: പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സുസജ്ജം

തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സുസജ്ജം. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുമേധാവികളുടെ യോഗത്തിലാണ് മുന്‍കരുതലെന്നവണ്ണം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാന്‍ നടപടിയായത്. ആരോഗ്യവകുപ്പിന്‍റെ മാര്‍ഗനിര്‍ദേശപ്രകാരം അടിയന്തരമായി വേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്.

നിപ രോഗബാധയുടെ ലക്ഷണവുമായി രോഗികള്‍ എത്തിയാല്‍ മറ്റു രോഗികളുമായി സമ്പര്‍ക്കമുണ്ടാകാത്തതരത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ ഐസൊലേഷന്‍ വാര്‍ഡ്, ഐസിയു എന്നിവ സജ്ജീകരിക്കാന്‍ നടപടിയായി. രോഗിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ ഉപയോഗിക്കുന്ന സുരക്ഷാകിറ്റുകളുടെയും മരുന്നിന്‍റെയുമെല്ലാം സ്റ്റോക്ക് വിലയിരുത്തി. രോഗം ബാധിച്ച് അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗിയ്ക്ക് മറ്റു രോഗികളില്‍ നിന്നും പ്രത്യേകമായി ചികിത്സ നല്‍കുന്നതിനും സുരക്ഷിതമായി അഡ്മിറ്റ് ചെയ്യുന്നതുവരെയുള്ള കാര്യങ്ങളില്‍ ജാഗ്രത പാലിക്കാനായി റെഡ്ചാനല്‍ സംവിധാനം ഏര്‍പ്പെടുത്തി.

ഡോക്ടര്‍മാരെയും നേഴ്സുമാരെയും മറ്റ് ജീവനക്കാരെയും മാത്രമല്ല, സുരക്ഷാജീവനക്കാര്‍, ആംബുലന്‍സ് സംവിധാനം എന്നിവയെല്ലാം ക്രോഡീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് റെഡ്ചാനല്‍ സംവിധാനത്തിലൂടെ നടപ്പാക്കുന്നത്. ആരോഗ്യവകുപ്പുമായുള്ള ഏകോപനത്തിലൂടെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതിനുവേണ്ട നടപടികളും സ്വീകരിച്ചു.

നിപ വൈറസ് അറിയേണ്ടതെല്ലാം

* ഭയപ്പെടേണ്ട, ജാഗ്രതയാണ് വേണ്ടത്: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

നിപ വൈറസ്: പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സുസജ്ജം

എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപ വൈറസെന്ന് സംശയിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. നിപ വൈറസ് ബാധയാണെന്ന് പൂർണമായി ഉറപ്പിക്കാൻ കൂടുതൽ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കഠിനമായ ചുമ, പനി മുതലായ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരും മറച്ച് വയ്ക്കാതെ എത്രയും പെട്ടന്ന് ചികിത്സ തേടണം. അതുപോലെ ആശുപത്രികൾക്കും രോഗ പര്യവേക്ഷണത്തിനും അണുബാധ നിയന്ത്രണത്തിനും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. വിവിധ ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് അടക്കമുള്ള സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണങ്ങൾ നടത്താതിരിക്കുക. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെന്നും എല്ലാവർക്കും അവബോധം ഉണ്ടാകണം. ഇതിന് സഹായകരമായ നിലവിലുള്ള മാർഗ രേഖകൾ ആരോഗ്യ വകുപ്പ് വെബ്സൈറ്റായ http://www.dhs.kerala.gov.in/ ൽ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.

നിപ വൈറസ് അറിയേണ്ടതെല്ലാം (ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്)

നിപ വൈറസ്: പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സുസജ്ജം
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുമുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

രോഗലക്ഷണങ്ങൾ

അണുബാധയുണ്ടായാൽ അഞ്ച് മുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

രോഗ സ്ഥിരീകരണം

നിപ വൈറസ്: പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സുസജ്ജം
തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നും ആർ.ടി.പി.സി.ആർ. (റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ) ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാൻ സാധിക്കും.

സ്വീകരിക്കേണ്ട മുൻകരുതലുകൾ

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും രോഗം പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻ കരുതലുകൾ.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. ഇതിനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുളള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
വവ്വാലൂകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങൾ ഒഴിവാക്കുക.

രോഗം ബാധിച്ച വ്യക്തിയിൽ നിന്നും രോഗം പകരാതിരിക്കാൻ വേണ്ടി എടുക്കേണ്ട മുൻകരുതലുകൾ
രോഗിയുമായി സമ്പർക്കം ഉണ്ടായതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

രോഗം പടരാതിരിക്കാൻ വേണ്ടി ആശുപത്രികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

നിപ വൈറസ്: പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സുസജ്ജം
രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക.
രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും മറ്റു ഇടപഴകലുകൾ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക.
സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും കർശനമായി എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാൽ അധികൃതരെ വിവരം അറിയിക്കുക.

നിഷ്‌കർഷ പുലർത്തേണ്ട സുരക്ഷാരീതികൾ:

സോപ്പ്/ആൾക്കഹോൾ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് എപ്പോഴും കൈ ശുചിയായി വയ്ക്കുക.
രോഗി, രോഗ ചികിൽസക്ക് ഉപയോഗിച്ച ഉപകരണങ്ങൾ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.
നിപ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകൽ തീർത്തും ഒഴിവാക്കി വേർതിരിച്ച് വാർഡുകളിലേക്ക് മാറ്റുക.
ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
രണ്ട് രോഗികളുടെ കട്ടിലുകൾ തമ്മിൽ ഒരു മീറ്റർ അകലമെങ്കിലും ഉറപ്പാക്കുക.
രോഗികളെ അല്ലെങ്കിൽ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോൾ പകരാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

സ്വയംരക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം:

മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗൺ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോൾ ഉടനീളം ഉപയോഗിക്കേണ്ടതാണ്. ഇവ ഉപയോഗിച്ച ശേഷം അഴിക്കുമ്പോൾ വളരെയധികം ജാഗ്രതയും സുരക്ഷിതത്വവും പാലിക്കേണ്ടതാണ്. തീർത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളിൽ 95 ശതമാനവും ശ്വസിക്കുന്നത് തടയാൻ കഴിയുന്ന എൻ-95 മാസ്‌കുകൾ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടൽ വേളയിലും നിഷ്‌കർഷിക്കേണ്ടതാണ്.
കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക.
അണുനാശികാരികളായ ക്ലോറോഹെക്സിഡൈൻ അല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങൾ (ഉദാ. സാവ്ലോൺ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.
ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഡിസ്പോസബിൾ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം. ഓട്ടോക്ലേവ് ചെയ്യുക ഗ്ലൂട്ടറാൽഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്.
ആശുപത്രികൾക്കും പരിചരിക്കുന്നവർക്കും ഉള്ള പൊതുവായ അണുനശീകരണ മാർഗങ്ങൾ ആരോഗ്യ വകുപ്പ് വെബ്സൈറ്റിൽ ലഭ്യമാണ്.

രോഗം വന്നു മരണമടഞ്ഞ ആളിൽ നിന്നും രോഗം പടരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ

നിപ വൈറസ്: പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സുസജ്ജം

മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും ശാരിരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രമിക്കുക.
ചുംബിക്കുക, കവിളിൽ തൊടുക എന്നിങ്ങനെയുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറയ്ക്കുക.
മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.
മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ പാത്രങ്ങൾ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങൾ സോപ്പോ ഡിറ്റർജന്റോ ഉപയോഗിച്ച് കഴുകേണ്ടതാണ്.
മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി ചുരുക്കുന്നതാണ് നല്ലത്.
പൊതുജനങ്ങളുടെ സംശയങ്ങൾ ഏറ്റവും ഉത്തമമായ രീതിയിൽ പരിഹരിക്കുവാൻ എൻ.എച്ച്.എം. ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ഹെൽപ് ലൈൻ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. നമ്പരുകൾ: 0471 2552056, 1056 (ടോൾഫ്രീ).