ഓട്ടോ, ടാക്സി മേഖലയിൽ മാറ്റം കുറിക്കാൻ പിയു
കൊച്ചി : ഓട്ടോ, ടാക്സി മേഖലയില്‍ പിയു ആപ്പ് അവതരിപ്പിച്ച് മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി. പിയു എന്ന ജി.പി.എസ് മുഖേന പ്രവര്‍ത്തിക്കുന്ന ആപ്പ് അടിസ്ഥാനമാക്കിയുള്ള സംരംഭം അസംഘടിതരായ ഓട്ടോ, കാര്‍ ടാക്സി മേഖലയെ ഒന്നിപ്പിച്ച് ഇരുകൂട്ടര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് മാത്രമീടാക്കുന്ന രീതിയിലാണ് ഉള്ളത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഏകീകൃത പ്ലാറ്റ്ഫോം ഒരുക്കുന്ന പ്രഥമ സംരംഭമാണ് പിയു.
നിലവിലുള്ള ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകള്‍ 26% കമ്മീഷനാണ് ഡ്രൈവര്‍മാരില്‍ നിന്ന് ഈടാക്കുന്നത്. അതായത്, ദിവസം 3000 രൂപ ഓടികിട്ടിയാല്‍ 780 രൂപ ഓണ്‍ലൈന്‍ ടാക്സി സേവനദാതാവിന് നല്‍കണം. ഒരു വര്‍ഷം 2,34,000 രൂപ ഇത്തരത്തില്‍ നല്‍കണം. ഇന്ധനച്ചെലവ്, മാസ അടവ്, മെയിന്റനന്‍സ് ചെലവ്, മറ്റ് നിത്യചെലവുകള്‍ എന്നിവ കിഴിച്ച് വളരെ തുച്ഛമായ സഖ്യയാണ് (21% മാത്രം) ഡ്രൈവര്‍ക്ക് ലഭിക്കുന്നത്.
പിയു പക്ഷേ, കമ്മീഷന് ഈടാക്കുകയില്ല എന്ന് കമ്പനി അറിയിച്ചു. പകരം സബ്സ്ക്രിപ്ഷന് തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം ആകെ 19,200 രൂപ വരും. നിലവിലെ സ്ഥിതി താരതമ്യപ്പെടുത്തിയാല്‍ ഡ്രൈവര്‍ക്ക് 2,14,800 രൂപ അധികം. അതായത് ഡ്രൈവര്‍ ഓടി സമ്പാദിക്കുന്നതിന്റെ 46% ഡ്രൈവര്‍ക്ക് തന്നെ ലഭിക്കുന്നു.
ആര്.പി.എസ് (റൈഡ് പ്രോഫിറ്റ് ഷെയര്‍) സ്കീം ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സാമ്പത്തിക ആനുകൂല്യം നേടാനുള്ള അവസരവുമുണ്ട്. പിയു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഒരു യാത്രികന് മറ്റു അഞ്ച് പേര്‍ക്ക് അത് ശുപാര്‍ശ ചെയ്യുകയും അവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ചുരുങ്ങിയത് പിയുവില്‍ ഒരു യാത്ര നടത്തുകയും ചെയ്താല്‍ ആ യാത്രികന് ഗോള്‍ഡന്‍ കസ്റ്റമര്‍ ആകും. മാസം നാല് യാത്രകള്‍ എങ്കിലും നടത്തുന്ന ഗോള്‍ഡന്‍ കസ്റ്റമര്‍ ആര്.പി.എസ് ആനുകൂല്യത്തിന് അര്‍ഹനാകും.
സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ഓട്ടോ, ടാക്സി നിരക്കാണ് പിയു പിന്തുടരുന്നത്. സര്‍ചാര്‍ജോ അതുപോലുള്ള മറ്റ് തുകകളോ ഈടാക്കുന്നില്ല. പിയു ആപ്പ് യാത്രകള്‍ സുരക്ഷിതവും എളുപ്പവും ചെലവ് കുറഞ്ഞതും കൂടുതല്‍ കാര്യക്ഷമതയുമുള്ളതാക്കി മാറ്റും.കമ്പനി പറഞ്ഞു.
ആദ്യഘട്ടത്തില്‍, കോഴിക്കോട് ആപ്പ് ലോഞ്ചിങ്ങ് പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇപ്പോള്‍ എറണാകുളത്തിന് പുറമെ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നീ ജില്ലകളിലും ഈ മാസം തന്നെ പിയു ആപ്പ് ലോഞ്ച് ചെയ്യും. 2019-20 സാമ്പത്തിക വര്‍ഷം തന്നെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. സര്‍വ്വീസ് തുടങ്ങി ആദ്യ ആറ് മാസത്തിനുള്ളില്‍ 800 പേര്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ തൊഴില്‍ ലഭിക്കും.
നിലവില്‍ ഭൂരിഭാഗം ഓട്ടോകളും ടാക്സികളും അസംഘടിത മേഖലയിലാണ്. പി.യു എന്ന ഏകീകൃത സംഘടിത പ്ലാറ്റ്ഫോമിന് കീഴില്‍ ടാക്സികളുടെ എല്ലാ വരവ്-ചെലവ് കണക്കുകളും കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുകയും അതുവഴി ജി.എസ്.ടി ഇനത്തില്‍ സര്‍ക്കാറിന് വരുമാനം വര്‍ധിക്കുകയും ചെയ്യും.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി എന്ന ടെക്നോളജി സ്റ്റാര്‍ട്ടപ്പ് കമ്പനി ആണ് ഈ നവസംരംഭത്തിന് പിന്നില്‍. സാങ്കേതികവിദ്യ സൃഷ്ടിപരമായി വിനിയോഗിക്കുന്ന രീതിയിലുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം. വ്യാഴാഴ്ച കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പി.ടി തോമസ് എം. എല്‍.എ പിയു ആപ്പിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി സഹ സ്ഥാപകരായ അശോക് ജോര്‍ജ് ജേക്കബ്, രമേഷ് ജി.പി, ശിവദാസന്‍ നായര്‍, ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ (സി. എച്ച്.ആര്.ഒ) അനില്‍ നായര്‍, ചീഫ് ടെക്നോളജി ഓഫീസര്‍ (സി.ടി.ഒ) ആനന്ദ് നായര്‍, റീജിയണല്‍ മാനേജര്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.