ആ ആക്രമണം അദ്ദേഹത്തിന്റെ മനസിന് കുളിർമയാകുന്നു!
മന്ത്രി എം എം മണിയുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നു. പൊതുസ്ഥലത്ത് പട്ടാപ്പകൽ ഒരു ദളിത് സ്ത്രീ ഹീനമായി അക്രമിക്കപ്പെട്ടപ്പോൾ അക്രമികൾക്ക് പിന്തുണയർപ്പിക്കുന്ന പോസ്റ്റിടാൻ എങ്ങിനെയാണ് ഒരു ഇടതുപക്ഷ മന്ത്രി സഭയിൽ അംഗമായിരുന്നു കൊണ്ട് ഒരാൾക്ക് കഴിയുക? അപലപനീയമായ ആക്രമണത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുംവിധം തരം താഴാൻ ഒരു പൊതുപ്രവർത്തകന്, വിശിഷ്യാ ഭരണഘടനാ പദവി വഹിക്കുന്ന ആളിന്, അതും നവോത്ഥാന മൂല്യങ്ങളുടെ ചരിത്രപാരമ്പര്യമുള്ള ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കെ കഴിയുമോ? ഈ വിഷയത്തിൽ എന്തുകൊണ്ടാണ് ആസ്ഥാന ഇടത് ബുദ്ധിജീവികളും സാംസ്‌കാരിക നായകരും പ്രതികരിക്കാത്തത്? വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ പി ജെ ബേബി ഫേസ് ബുക്കിൽ എഴുതുന്നു.
ഇപ്പോൾ മന്ത്രി മണിയുടെ “മുളകുപൊടി പ്രയോഗ ആസ്വാദന “ത്തോട് നിങ്ങളുടെ നിലപാടെന്താണ് സാംസ്കാരിക നായകരെ, നവോത്ഥാന സംരക്ഷണക്കാരേ?
ഒരിടതുപക്ഷ മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി ,സംഘപരിവാർ ദീകരവാദി തന്റെ ഹീനമായ സ്ത്രീ വിരുദ്ധ – ദളിത് വിരുദ്ധ നിലപാടിൽ നിന്നുകൊണ്ട് ഈ കേരളത്തിൽ നടത്തിയ അക്രമത്തെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു!
ഒന്നല്ല ! രണ്ട് പോസ്റ്റുകളിട്ട് !!
ആ ആക്രമണം അദ്ദേഹത്തിന്റെ മനസിന് കുളിർമയാകുന്നു!
ഇത് ചെയ്തത് യു .പിയിലെ ഒരു മന്ത്രിയായിരുന്നെങ്കിൽ
ശക്തമായി പ്രതിഷേധിക്കുന്നവരെക്കൊണ്ട് കേരളം നിറഞ്ഞേനെ.
ഈ വൃത്തികെട്ട -മനുഷ്യത്വ വിരുദ്ധ – തീവ്രവലതുപക്ഷ രാഷ്ട്രീയ പ്രയോഗത്തിന് എണ്ണമറ്റ ലൈക്കുകളും ഷെയറുകളും പ്രവഹിക്കുമ്പോൾ
“ശരിയല്ല “എന്നു പറയാൻ നാവു പൊങ്ങുന്നില്ലെങ്കിൽ
എന്തു തരം ഇരട്ടത്താപ്പുകാരും ഭീരുക്കളുമാണ് നിങ്ങൾ?
ഇതാണ് ശരിക്കുള്ള ലിറ്റ്മസ് ടെസ്റ്റ്.
ഇവിടെ മൗനം പാലിച്ചുകൊണ്ട്, മണി ഗ്രാമീണനാണെന്നു ന്യായീകരിച്ചു കൊണ്ട്, നിങ്ങൾ സംഘപരിവാർ പ്രത്യയശാസ്ത്രത്തിന് സേവനമനുഷ്ഠിക്കാൻ തീരുമാനിച്ചാൽ ,അതു നിങ്ങളുടെ തെരഞ്ഞെടുപ്പ്.
പക്ഷേ, അടിയന്തരാവസ്ഥയിലെ മൗനക്കാരെപ്പോലെ, വാഴപ്പിണ്ടി നട്ടെല്ലുകാരെപ്പോലെ, നിങ്ങളുടെ ഭീരുത്വവും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.