മുക്കിന് മുക്കിന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാണ് കേരളത്തിലുള്ളത്. ഗ്രാമ-നഗര വ്യത്യാസമൊന്നുമില്ല. കേരളത്തിൽ എങ്ങോട്ടു തിരിഞ്ഞാലും സൂപ്പർ സ്പെഷ്യാലിറ്റി / ഹൈ ടെക് ഹോസ്പിറ്റൽ ബോർഡുകൾ കാണാം. കൂണുകൾ പോലെയാണ് ഇത്തരം ഹൈ ടെക് ആരോഗ്യകേന്ദ്രങ്ങൾ മുളച്ചുപൊങ്ങുന്നത്. ഇത്തിരിപ്പോന്ന ഒരു സംസ്ഥാനത്താണ് ഇത്രയധികം സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ കേന്ദ്രങ്ങൾ എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
ചെറിയൊരു പനിയ്ക്കോ ജലദോഷത്തിനോ പോലും തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ സർക്കാർ ഡിസ്പെൻസറിയിലോ പോകാൻ മടി കാണിക്കുന്ന ഒരു ജനവിഭാഗം നമ്മുടെ നാട്ടിലുണ്ട്. അവരെ മുന്നിൽ കണ്ടുകൊണ്ടാണ് വൻകിട കോർപറേറ്റുകൾ ഈ രംഗത്ത് മുതൽ മുടക്കുന്നത്. വൻകിട ബിസിനസ് ആയി മാറിക്കഴിഞ്ഞ സൂപ്പർ സ്പെഷ്യാലിറ്റി കൊള്ളക്ക് വളം വച്ച് കൊടുക്കുന്നത് അവരാണ്. ഉയർന്ന കൺസൾട്ടേഷൻ ഫീസും തൊട്ടതിനും പിടിച്ചതിനും ഈടാക്കുന്ന നാനാതരം സെർവിസ് ചാർജുകളും അനാവശ്യമായ ടെസ്റ്റുകളും എണ്ണിയാലൊടുങ്ങാത്ത പരിശോധനകളും… എന്നു വേണ്ട ആശുപത്രി കോമ്പൗണ്ടിനുള്ളിൽ കടന്നു കിട്ടിയാൽ മതി രോഗികളെ പിഴിഞ്ഞൂറ്റുന്ന പകൽക്കൊള്ളക്കാരായി നടത്തിപ്പുകാർ മാറിക്കഴിഞ്ഞു.
ഇത്തരം ഹൈ ടെക് ആരോഗ്യകേന്ദ്രങ്ങളിൽ എന്താണ് നടക്കുന്നതെന്ന് ഇന്ന് മിക്കവർക്കും അറിയാം. എന്നാൽ പണം വിതച്ച് പണം കൊയ്യാൻ തുനിഞ്ഞിറങ്ങിയവർക്ക് മുന്നിൽ കഴുത്തുവച്ചുകൊടുക്കാൻ മടികാട്ടാത്തവരായി നാം മാറിയിരിക്കുന്നു. നമ്മുടെ ആരോ

ഹൃദയമിടിപ്പ് ചിലപ്പോള്‍ വല്ലാതെ കൂടിപ്പോവുന്നതായി എന്നോടു പറഞ്ഞത് പരിചയക്കാരനായ ഹോമിയോ ഡോക്ടര്‍ ആയിരുന്നു. സ്റ്റെതസ്കോപ്പില്ലാതെത്തന്നെ ഹൃദയമിടിപ്പ് പുറത്തു കേള്‍ക്കുന്നുണ്ടല്ലോ എന്ന് ഡോക്ടര്‍ തമാശ പറഞ്ഞു. പ്രശ്നം ഒന്നും ഉണ്ടായിട്ടല്ല, ഹൃദയം വല്ലാതെ മിടിക്കുന്നത് വല്ലാത്ത സമ്മര്‍ദ്ദമുണ്ടാക്കും. ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ആയിടെ ചാര്‍ജ്ജെടുത്ത, വിദേശ ഡിഗ്രികള്‍ നേടിയ ഡോക്ടറെ ഒന്നു കാണണമെന്ന് അദ്ദേഹം ഉപദേശിച്ചു.
വിദേശഡിഗ്രി നേടിയ, സൗമ്യനായ ഡോക്ടറെ കണ്ടു, ഇ സി ജി ക്ക് എഴുതി, തികച്ചും നോര്‍മലായ അതിന്റെ റിസള്‍ട്ടുമായി ചെന്നപ്പോള്‍ ഇനി വരേണ്ടി വരില്ല എന്നുറപ്പുണ്ടായിരുന്നു. ഇ സി ജിയിലൊന്നും ഒരു പ്രശ്നവുമില്ല, നമുക്ക് ഒരു എക്കോ ടെസ്റ്റ് എടുക്കാം. അത് …(അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനം) ആശുപത്രിയില്‍ത്തന്നെ എടുക്കണം എന്നു കേട്ടപ്പോള്‍ അമ്പരന്നു പോയി. ഞാന്‍ ആയാളുടെ മുഖത്തു നോക്കി ഒരു നിമിഷം നിന്നു.
“വേല മനസ്സിലിരിക്കട്ടെ,നിങ്ങള്‍ അടുത്തതായി എനിക്ക് ആന്‍ജിയോഗ്രാം എഴുതിത്തരും പിന്നെ ബൈപാസ് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചേക്കാം”. ഉള്ളിലിരുന്ന് ആരോ ഉറക്കെ അട്ടഹസിച്ചു.” എന്താ പറഞ്ഞത്? “ഡോക്ടര്‍ മുഖമുയര്‍ത്തിയപ്പോള്‍,”ഹേയ്, ഒന്നുമില്ല” എന്ന് പിറുപിറുത്ത് “ഗുഡ്ബൈ ഡോക്ടര്‍” എന്നു മനസ്സില്‍ പറഞ്ഞിറങ്ങിപ്പോന്നു.
പിന്നീട് ഹൃദയമിടിപ്പിനെക്കുറിച്ച് ഞാന്‍ മറന്നു പോയി. യാദൃശ്ചികമായി പരിചയപ്പെട്ട ഒരു ആയുര്‍വേദ ഡോക്ടര്‍ തന്ന ചില ജനറല്‍ ഹെല്‍ത്ത് ടോണിക്കുകള്‍ മൂന്നു മാസം കഴിച്ചതോടെ ഹൃദയം സാധാരണ നിലയിലായി.
ഇത്രയും പറഞ്ഞത് നമ്മള് സ്വന്തം കാലില്‍ നടന്നു ചെന്ന് ഡോക്ടറെ കാണുകയും സ്വയം തീരുമാനമെടുക്കാന്‍ നമുക്കു കഴിയുമെന്ന ഉറപ്പും ഉള്ളപ്പോള്‍ ഇതെല്ലാം ഒരു തമാശയായി കാണാനാവും എന്ന് പറയാന്‍ കൂടിയാണ്. പക്ഷേ അല്ലാത്ത സന്ദര്‍ഭങ്ങളില്‍ നമുക്ക് ഡോക്ടറെ ദൈവമായി കാണേണ്ടി വരും.
ഏറെ പ്രിയപ്പെട്ടൊരു സുഹൃത്ത് ഒട്ടും ഗുരുതരമല്ലാത്ത രോഗാവസ്ഥയില്‍ മരണത്തിന് കീഴടങ്ങേണ്ടി വന്നിരിക്കുന്നു. തക്ക സമയത്ത് മതിയായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ജീവന് രക്ഷിക്കാനാവുമായിരുന്നുവെന്ന് ഉറ്റ ബന്ധുക്കള്‍ സങ്കടപ്പെടുന്നു. ജീവന് എന്നത് കേവലം ഒരു ഡോക്ടറുടെയോ ആശുപത്രിയുടെയോ മരുന്നിന്റെയോ കൈപ്പിടിയിലൊതുങ്ങുന്നതല്ല എന്ന് അറിയാമെങ്കില്‍ക്കൂടി രക്ഷിക്കാന്‍ ശ്രമിച്ചു, തങ്ങളെക്കൊണ്ട് ആവുന്നതെല്ലാം ചെയ്തു എന്ന ഒരു സംതൃപ്തി ബന്ധുക്കള്‍ക്കും ചികിത്സിക്കുന്നവര്ക്കുമുണ്ടാവും
സൂപ്പര്‍ സ്പെഷ്യാലിറ്റി എന്നു പറഞ്ഞ് കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങളുടെ ഭീമാകാരത്വവും ആഢംബരവും കാണാന്‍ വേണ്ടിയാണോ വേദനിക്കുന്ന ഒരു രോഗിയേയും കൊണ്ട് പ്രിയപ്പെട്ടവര്‍ അര്‍ദ്ധരാത്രി ഓടിയെത്തുന്നത് ? ശനിയാഴ്ചകളില്‍ ഉച്ചതിരിയുന്നതോടെ മിക്ക ആശുപത്രികളും ഹോളിഡേ മൂഡിലാവുന്നു. ഡോക്ടര്‍മാരെല്ലാം അവധിയിലാവുന്നതോടെ ഇതരസംസ്ഥാനത്തു നിന്നു വരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ ചാര്‍ജ്ജ് ഏറ്റെടുക്കുന്നു. ശരിയായ ആശയ വിനിമയം പോലും നടത്താനാവാതെ രോഗിയുടെ ബന്ധുക്കള്‍ വലയുന്ന അവസ്ഥയാണ്. ശനിയാഴ്ച വൈകുന്നേരമായാല്‍ ആര്‍ക്കും രോഗം വരരുത് എന്ന ശാഠ്യം ആശുപത്രിക്കാര്ക്കുണ്ടായിരിക്കാം
വേണ്ടതും വേണ്ടാത്തതുമായ ഒരു നൂറ് ടെസ്റ്റുകള്‍ – അത് ആശുപത്രി കൊഴുപ്പിക്കാനുള്ളതാണെന്നറിഞ്ഞി
ഇത്രയൊന്നും ചികിത്സാസൗകര്യങ്ങളില്ലാത്ത കാലങ്ങളില്‍ ആശുപത്രിയില്‍ പോകുമ്പോള്‍, ഡോക്ടറെ കണ്ടു സംസാരിക്കുമ്പോള്‍ കിട്ടിയിരുന്ന മനസ്സമാധാനം അത്യന്താധുനിക സൗകര്യങ്ങളുള്ള വമ്പന്‍ കെട്ടിടങ്ങളിലെ ശീതീകരിച്ച പരിശോധനാ മുറികളില്‍ നില്ക്കുമ്പോള് കിട്ടാത്തതെന്ത്? നിങ്ങള്‍ക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നും കാണുന്നില്ല, ഇനി മരുന്നു നിര്‍ത്താം, കാണാന്‍ വരേണ്ടതില്ല എന്ന് പറയാതെ ജലദോഷപ്പനി വന്ന രോഗിയോടും പത്തു ദിവസത്തെ മരുന്നു കഴിച്ച് ഒന്നു വന്നു കാണുക, ഒന്ന് സ്കാന്‍ ചെയ്യുക എന്നൊക്കെപ്പറഞ്ഞ് രോഗം ഒരു മെഗാസീരിയല്‍ ആക്കുന്ന രീതി നിങ്ങളെവിടുന്നാണ് പഠിച്ചത്?
മനുഷ്യത്വമുള്ള ഡോക്ടര്‍മാര്‍ പോലും ചിലപ്പോഴൊക്കെ ഇത്തരം സൂപ്പര്‍ സ്പെഷ്യാലിറ്റികളില്‍ വരുന്നതോടെ മലിനമായ ഇതേ പാത പിന്തുടരുന്നതെന്തു കൊണ്ട്?
വിദ്യാഭ്യസരംഗത്തുണ്ടായ തകര്‍ച്ചയുടെ ഉപോല്‍പ്പന്നമായ സ്വാശ്രയമെഡിക്കല്‍ കോളജുകളില്‍ അര്‍ഹതയില്ലാതെ, താല്പര്യമില്ലാതെ ഭാവിയിലെ പൊന്മുട്ടയിടുന്ന താറാവിനെ മാത്രം സ്വപ്നം കണ്ട് വൈദ്യം പഠിക്കുന്നവര്‍ പഠിത്തം ഒരു കച്ചവടമായി എടുത്തതു പോലെ പ്രൊഫഷനും ലാഭനഷ്ടങ്ങളുടെ തുലാസില്‍ വെച്ചളക്കാന്‍ തുടങ്ങിയതിന് ആരാണ് ഉത്തരവാദികള്‍?
നിസ്സാരരോഗമുള്ളവന് ഡോക്ടറെ കാണാന്‍ മടിക്കുന്ന അവസ്ഥയിലാണ് നമ്മുടെ നാട് നീങ്ങുന്നത്. ചെറിയ ലക്ഷണങ്ങള്‍, ചിലപ്പോള്‍ അത് ഗുരുതരമായ രോഗത്തിന്റെ മുന്നോടിയാണെന്നു പോലും പരിശോധിപ്പിക്കാന്‍ മിനക്കെടാതെ വലിയൊരു ജനവിഭാഗം ജീവിക്കുന്നു. ഹോസ്പിറ്റലില്‍ പോയാല്‍ വേണ്ടതിനും വേണ്ടാത്തതിനും സമയവും പണവും ചെലവാക്കേണ്ടി വരും. ഉള്ള മനസ്സമാധാനം പോകും എന്നു പറഞ്ഞ് നിസ്സംഗമായ ഒരു മാനസികാവസ്ഥയില്‍ ജീവിക്കുന്നു പലരും.
അവിഹിതങ്ങള്‍ മാത്രം സംഭവിക്കുന്ന, അഴിമതി കൊടികുത്തി വാഴുന്നിടത്ത് അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കുന്നില്ല ആരും.
എങ്കിലും,ചില ചോദ്യങ്ങള്‍..
സ്വകാര്യ ആശുപത്രികളിലെ ചികിത്സയുടെ നിലവാരം പരിശോധിക്കാന്‍ എന്തെങ്കിലും മാനകങ്ങള്‍ ലഭ്യമാക്കിക്കൂടേ? മാര്‍ക്കറ്റില്‍ ബാക്കിയായ മത്സ്യം തൂക്കി വില്ക്കുന്നതു പോലെ ബൈപാസ് സര്‍ജ്ജറി വെറും 65000 രൂപ, തിമിര ശസ്ത്രക്രിയ 15000 ഇത്യാദി ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന ആശുപത്രികള്‍ക്കായി മാനേജ്മെന്റുകളുമായി ചര്‍ച്ച ചെയ്ത് ശസ്ത്രക്രിയ, ലാബ് ടെസ്റ്റ്, സ്കാനിംഗ്, മരുന്നുകള്‍ തുടങ്ങിയവയ്ക് ഒരു ന്യായവില നിശ്ചയിക്കാന്‍ സര്‍ക്കാറിന് കഴിയുകയില്ലേ?
യാതൊരു മൂല്യവും അറിവുമില്ലാത്ത വൈദ്യന്മാരെ സൃഷ്ടിച്ചു വിടുന്ന വിദ്യാഭ്യസ മേഖലയില്‍ ഒരു നിയന്ത്രണവും ഏര്പ്പെടുത്താനാവില്ലേ?ഇതിനെല്ലാം ബുദ്ധിമുട്ടാണെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയില്ലേ?
ജനങ്ങളുടെ വോട്ടു നേടിവരുന്നവര്‍ വിദേശയാത്ര നടത്തുന്ന, ഫോണ്‍ വിളിക്കുന്ന, വിരുന്നു നടത്തുന്ന, മന്ത്രവാദവും യോഗയും അഴിമതിയും വ്യഭിചാരവും ഗുണ്ടായിസവും നടത്തുന്ന പണത്തിന്റെ വളരെ ചെറിയൊരു ശതമാനം നീക്കി വച്ചിരുന്നെങ്കില്‍ ഇതില്‍ ഏറ്റവും അവസാനം പറഞ്ഞ കാര്യമെങ്കിലും ശരിയാക്കാനാവുമായിരുന്നു.
ഒരു വ്യക്തിയുടെ മരണം അയാളുമായി ബന്ധപ്പെട്ട അനേകം പേരുടെ മരണമാണ്. ഒരു പിടി പേരുടെ ജീവിതത്തില്‍ നികത്താനാവാത്ത ശൂന്യത സൃഷ്ടിച്ചു കൊണ്ടാണ് ഓരോരുത്തരും വിട പറഞ്ഞു പോകുന്നത്.അയാളെ സ്നേഹിക്കുന്നവരുടെ ഒരു സമൂഹം തന്നെയാണ് മാനസികമായി മരണപ്പെടുന്നത്. ബന്ധുക്കളുടെ രോഷം പണം കൊണ്ടും സ്വാധീനം കൊണ്ടും ഭീഷണികൊണ്ടും ചെറുത്തു നില്ക്കാന് ആവും എന്നതു കൊണ്ടു മാത്രം സംഭവങ്ങള്‍ പുറത്തറിയാതെ ഒതുങ്ങിപ്പോവുകയാണ്. അഴിമതിക്കാരായ ജീവനക്കാര്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഉണ്ട് . പ്രൈവറ്റ് ആശുപത്രികളില്‍ ആത്മാര്‍ത്ഥതയും കഴിവുമുള്ള ഒരുപാടു ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട് എന്നതും വിസ്മരിക്കുന്നില്ല.
മാനേജ്മെന്റുകളുടെ അത്യാര്‍ത്തിയാണ് ഇവിടെ പ്രശ്നം. ആരോഗ്യരംഗത്തെ വളര്‍ച്ച ധാരാളം പേരുടെ ജീവന് രക്ഷിക്കുന്നുണ്ട് എന്നത് തിരിച്ചറിയാന്‍ കഴിയുന്നു എങ്കിലും ഓരോ ജീവനും ഓരോരുത്തര്‍ക്കും പ്രിയപ്പെട്ടതാണെന്ന പാഠം പലപ്പോഴും ഓര്‍മ്മിക്കപ്പെടാതെ പോവുകയാണ്. ഇതിനൊന്നിനും പരിഹാരം കാണാന്‍ സാധാരണക്കാരനു കഴിവില്ലായിരിക്കും.എങ്കിലും സ്വന്തം വോട്ട് ആര്‍ക്കു നല്‍കണമെന്ന് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുള്ളിടത്തോളം ജനം ശക്തരാണ്.
പക്ഷേ അത് തിരിച്ചറിയാന്‍ ഭൂരിപക്ഷം തയ്യാറാവുന്നില്ല എന്നത് ഈ നാടിന്റെ ശാപമാണ്.
Comments
0 comments