രാഷ്ട്രീയ പരസ്യങ്ങൾ ഇനി വേണ്ടെന്ന് ട്വിറ്റർ
‘പൊളിറ്റിക്കൽ ‘ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ട്വിറ്റർ. ആഗോളതലത്തിൽ തന്നെ നിരോധനം നടപ്പിലാക്കുന്നതായി കമ്പനി സി ഇ ഒ ജാക്ക് ഡോർസി അറിയിച്ചു. തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഇനിമുതൽ രാഷ്ട്രീയ പരസ്യങ്ങൾ അനുവദിക്കുകയില്ല. അത്തരം സന്ദേശങ്ങൾക്കുള്ള ‘റീച്ച്’ കാശുകൊടുത്ത് നേടേണ്ടതല്ലെന്നും സന്ദേശങ്ങളുടെ പ്രസക്തി മൂലം സ്വാഭാവികമായി വന്നുചേരേണ്ടതാണെന്നും ട്വിറ്റർ മേധാവി അഭിപ്രായപ്പെട്ടു.
ഒരു എകൗണ്ട് ഫോളോ ചെയ്യാനോ അതിലെ സന്ദേശം റീട്വീറ്റ് ചെയ്യാനോ വ്യക്തികൾ സ്വമേധയാ തീരുമാനിക്കുമ്പോഴാണ് രാഷ്ട്രീയ സന്ദേശങ്ങൾക്ക് ഉദ്ദേശിച്ച റീച്ച് കൈവരുന്നത്. റീച്ചിന് വേണ്ടി കാശുമുടക്കുന്നത് ഉദ്ദേശ്യശുദ്ധി ഇല്ലാതാക്കുന്നു. അത് നിക്ഷിപ്ത താല്പര്യങ്ങൾ ആളുകളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനു തുല്യമാണ്.
“ഇന്റർനെറ്റ് പരസ്യങ്ങൾക്ക് അപാരമായ സ്വാധീനശേഷിയുണ്ട്. എന്നാൽ അത് രാഷ്ട്രീയരംഗത്ത് അനഭിലഷണീയമായ പ്രവണതകൾക്ക് ഇടയാക്കും. മെഷിൻ ലേണിംഗും മൈക്രോ ടാർഗെറ്റിങ്ങും ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം സിവിൽ സമൂഹത്തിനുള്ളിൽ നടക്കുന്ന സ്വാഭാവിക ചർച്ചകൾക്ക് വിഘാതമാകും. ഇതിൽ അപകടങ്ങളുണ്ട്. ഇതിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല ഉള്ളത്. മറിച്ച് പണം മുടക്കി ‘റീച്ച്’ ഉണ്ടാക്കിയെടുക്കുന്നതുമായ ബന്ധപ്പെട്ടുള്ള സംഗതികളാണ്. നമ്മുടെ ജനാധിപത്യ ഘടനയുടെ നിലനില്പുമായി ബന്ധപ്പെട്ട പ്രശ്നമാണ്- ഡോർസി പറഞ്ഞു.
2020-ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങൾ മാത്രം നിരോധിക്കാനാണ് ആദ്യം തീരുമാനിച്ചതെന്നും പിന്നീട് മുഴുവൻ രാഷ്ട്രീയ പരസ്യങ്ങളുടെയും നിരോധനത്തിലേക്ക് തങ്ങൾ എത്തിച്ചേർന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊളിറ്റിക്കൽ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച ഊഹാപോഹങ്ങൾ ഫേസ്‌ബുക്ക് പൂർണമായും തള്ളിക്കളഞ്ഞ സന്ദർഭത്തിലാണ് എതിരാളികളായ ട്വിറ്റർ നിരോധനവുമായി മുന്നോട്ടുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
അടുത്തവർഷം നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിന് മുന്നോടിയായ പ്രഖ്യാപനം ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നതാണ്.