ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘വെയില്‍മരങ്ങള്‍’
ഇരുപത്തി രണ്ടാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഡോ ബിജുവിന്റെ ‘വെയില്മരങ്ങള്’ മത്സരവിഭാഗത്തിൽ. ഗോള്ഡന് ഗോബ്ലറ്റ് പുരസ്കാരത്തിനായി ഈ വര്ഷം മത്സരിക്കുന്ന ഒരേ ഒരു ഇന്ത്യന് സിനിമ വെയില്മരങ്ങളാണ്.
അന്താരാഷ്ട്ര മേളകളുടെ ആധികാരികത നിര്ണ്ണയിക്കുന്ന ‘ഫിയാപ്ഫി’ന്റെ അംഗീകാരമുള്ള ലോകത്തെ പ്രധാനപ്പെട്ട ആദ്യ പതിനഞ്ചു ചലച്ചിത്രമേളകളില് ഒന്നാണ് ഷാങ്ഹായ്ലേത് .
ഇന്ത്യന് സിനിമകൾ , പ്രത്യേകിച്ച് മലയാളസിനിമകള് ഇന്ത്യക്ക് പുറത്ത് ഈ മേളകളില് ഏതെങ്കിലുമൊന്നില്, പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് വളരെ അപൂര്വമാണ് .
ഗോള്ഡന് ഗോബ്ലറ്റ് പുരസ്‌കാരത്തിനായി ഒരു ഇന്ത്യന് സിനിമ ഇതിന് മുന്‍പ് മത്സരിക്കുന്നത് 2012 ല്‍ ആണ്. അത് ഡോ.ബിജുവിന്റെ തന്നെ ‘ആകാശത്തിന്റെ നിറം’ ആയിരുന്നു .
അതിനു ശേഷം കഴിഞ്ഞ ആറ് വര്‍ഷങ്ങളിലും ഒരു ഇന്ത്യന്‍ സിനിമയ്ക്കു പോലും മേളയില്‍ പ്രധാന മത്സര വിഭാഗത്തില്‍ ഇടം പിടിക്കാനായില്ല. ഈ വര്‍ഷം 112 രാജ്യങ്ങളില്‍ നിന്നുള്ള 3964 ചിത്രങ്ങളില്‍ നിന്നാണ് 14 എണ്ണം മത്സരത്തിനായി തിരഞ്ഞെടുത്തത്.
പ്രശസ്ത ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയാലിന്‍ ആണ് ഇത്തവണ മേളയുടെ മത്സര വിഭാഗം ജൂറി ചെയര്‍മാന്‍ . ജൂണ്‍ 15 മുതല്‍ 24 വരെ നടക്കുന്ന മേളയില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തില്‍ ഡോ. ബിജു, നിര്‍മാതാവ് ബേബി മാത്യു സോമതീരം, പ്രധാന നടന്‍ ഇന്ദ്രന്‍സ് , പ്രകാശ് ബാരെ എന്നിവര്‍ പങ്കെടുക്കും .
നായകനായി അഭിനയിച്ച ചിത്രം ലോകത്തെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര മേളകളിലൊന്നില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആ സിനിമയെ പ്രതിനിധീകരിച്ചു പങ്കെടുക്കുക എന്ന നേട്ടം മലയാളത്തില്‍ വളരെ അപൂര്‍വം നടന്മാര്‍ക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്.
വെയില്‍മരങ്ങളിലൂടെ ഇന്ദ്രന്‍സ് ആ അംഗീകാരത്തിന് അര്‍ഹനാകുന്നു എന്ന പ്രത്യകതയും മേളയ്ക്കുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷം ഹിമാചല്‍ പ്രദേശിലും കേരളത്തിലും വിവിധ കാലാവസ്ഥകളിലാണ് ചിത്രം പൂര്‍ത്തീകരിച്ചിരിക്കുന്നത് .