Movie prime

3.87 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കേരളത്തില്‍ വിതരണം ചെയ്യും

 

പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയുടെ നാലാം ഘട്ടത്തില്‍ 1,238 കോടി രൂപയുടെ 3.87 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേരളത്തില്‍  വിതരണം ചെയ്യും. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (കേരളം) ജനറല്‍ മാനേജര്‍ വി കെ യാദവ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.

3.08 ലക്ഷം മെട്രിക് ടണ്‍ അരിയും 0.79 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും സംസ്ഥാനത്തെ 1.54 കോടി ഗുണഭോക്താക്കള്‍ക്ക് 2021 നവംബര്‍  വരെ സൗജന്യമായി ലഭ്യമാകും. ഇത് സാധാരണ വിഹിതത്തിന്റെ രണ്ട് ഇരട്ടിയലധികമാണ്. 

പദ്ധതിയുടെ നാലാംഘട്ടത്തിനായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പൂര്‍ണ്ണ സജ്ജമാണെന്നും സംസ്ഥാനത്തിന്റെ എല്ലാ ഇടങ്ങളിലും എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തിലെ എഫ്.സി.ഐ ഡിപ്പോകളില്‍ ഭക്ഷ്യധാന്യങ്ങളുടെ യാതൊരു കുറവും അനുഭവപ്പെടുന്നില്ലെന്നും 3.98 ലക്ഷം മെട്രിക് ടണ്‍ അരിയും 0.98 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും ഇപ്പോഴുണ്ടെന്ന് ശ്രീ.യാദവ് വ്യക്തമാക്കി. 

പി.എം.ജി.കെ.എ.വൈ മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്തെ ഏകദേശം 1.54 കോടി ഗുണഭോക്താക്കള്‍ക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്‍ കീഴില്‍ അവരുടെ സാധാരണ ഭക്ഷ്യധാന്യ ക്വാട്ടയ്ക്ക് പുറമെ 5 കിലോ  അരി / ഗോതമ്പ് വിതരണം ചെയ്തു.

2020-21 ഖാരിഫ് സീസണില്‍ എഫ്.സി.ഐ 851.73 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കുകയുണ്ടായി. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനം കൂടുതലാണ്. 2021-22 റാബി സീസണില്‍ 432.83 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും സംഭരിച്ചിരുന്നു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 12 ശതമാനം അധികമാണ്.