ആഗസ്റ്റ് 15 മുതൽ ജമ്മുകശ്മീരിൽ പരീക്ഷണാടിസ്ഥാനത്തിൽ 4 ജി അനുവദിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
Jammu & Kashmir
ജമ്മുകശ്മീരിൽ ആഗസ്റ്റ് 15-നു ശേഷം പരീക്ഷണാടിസ്ഥാനത്തിൽ, പ്രത്യേക പ്രദേശങ്ങളിൽ മാത്രമായി പരിമിതമായ തോതിൽ 4 ജി സേവനങ്ങൾ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. സുപ്രീം കോടതിയിലാണ് സർക്കാർ ഇതുസംബന്ധിച്ചുള്ള ഉന്നതതല സമിതിയുടെ തീരുമാനം അറിയിച്ചത്.Jammu & Kashmir
ജമ്മു,കാശ്മീര് ഡിവിഷനുകളില് ഓരോ ജില്ലയിലാണ് അതിവേഗ ഇൻ്റർനെറ്റ് സേവനങ്ങൾ അനുവദിക്കുക. ആദ്യം ഒരു ജില്ലയിൽ മാത്രം അനുവദിക്കും. വിജയകരമാണെന്ന് കണ്ടാൽ അടുത്ത ജില്ലയിലേക്കും സേവനം വ്യാപിപ്പിക്കും. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് സർക്കാരിനുവേണ്ടി ഹാജരായത്. ഘട്ടം ഘട്ടമായി നടപ്പിലാക്കി, വിലയിരുത്തലിനുശേഷം മാത്രം വ്യാപിപ്പിക്കാനാണ് നീക്കം. രണ്ടുമാസത്തിനു ശേഷം പുരോഗതി വിലയിരുത്തും.
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറും പ്രാദേശിക ഭരണകൂടവും കൈക്കൊണ്ട നിലപാട് തൃപ്തികരമാണെന്ന് ജസ്റ്റിസുമാരായ എൻ വി രമണ, ആർ സുഭാഷ് റെഡ്ഡി, ബി ആർ ഗവായ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
2019 ആഗസ്റ്റ് 5-ന് പ്രത്യേക പദവി റദ്ദാക്കി, സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ചു കൊണ്ടുള്ള നടപടിയെ തുടർന്നാണ് കശ്മീരിൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുന്നത്. പിന്നീട് പരിമിതമായ രീതിയിൽ 2 ജി സേവനങ്ങൾ അനുവദിച്ചു. എത്രയും വേഗം 4 ജി സേവനം പുനസ്ഥാപിക്കണം എന്ന സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ നിർദേശത്തെ തുടർന്നാണ് ആഗസ്റ്റ് 15 മുതൽ പരിമിതമായ രീതിയിൽ അനുവദിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുന്നത്.