നേപ്പാളിൽ ഹോട്ടൽ മുറിയിൽ 8 മലയാളികൾ മരിച്ച നിലയിൽ
നേപ്പാളിൽ ഹോട്ടൽ മുറിയിൽ എട്ട് മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയിൽ കണ്ടെത്തി. ദമനിലെ റിസോർട്ട് മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വാർത്തകൾ
ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവരെ ഹെലികോപ്റ്ററിൽ അശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. മരിച്ചവരിൽ നാല് കുട്ടികളുമുണ്ടെന്നാണ് സൂചന.
തണുപ്പകറ്റാൻ ഇവർ മുറിയിലെ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നു. ഇതിനെ തുടർന്ന് ശ്വാസം മുട്ടിയാകാം മരിച്ചത് എന്നാണ് കരുതപ്പെടുന്നത്. പ്രബിൻ കുമാർ നായർ (39), ശരണ്യ (34) രഞ്ജിത് കുമാർ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായർ (7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സർക്കാർ നടപടിയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം നോർക്ക അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദാരുണമായ സംഭവത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.