രാജ്യസഭ: കെ കെ രാഗേഷും എളമരം കരീമും ഉൾപ്പെടെ എട്ട് പ്രതിപക്ഷ എം പിമാരെ സസ്പെൻഡ് ചെയ്തു
Rajya Sabha
കേരളത്തിൽ നിന്ന് കെ കെ രാഗേഷും എളമരം കരീമും അടക്കം എട്ട് പ്രതിപക്ഷ എം പിമാരെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു. ഇന്നലെ കാർഷിക ബില്ലുകൾക്കെതിരായ കടുത്ത പ്രതിഷേധത്തിനിടെ “അക്രമാസക്തമായ പെരുമാറ്റം” നടത്തിയതിനാണ് സസ്പെൻഷൻ. Rajya Sabha
സഭയെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് സർക്കാർ കൊണ്ടുവന്ന പ്രമേയം പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധത്തിനിടയിലാണ് രാജ്യസഭ അംഗീകരിച്ചത്.
എന്നാൽ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ
ഹരിവംശിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചെയർ അംഗീകരിച്ചില്ല.
തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ, എ എ പി നേതാവ് സഞ്ജയ് സിങ്ങ്, കോൺഗ്രസ് നേതാക്കളായ രാജീവ് സതവ്, സയ്യിദ് നസീർ ഹുസൈൻ, റിപ്പൺ ബോറ, സി പി ഐ എമ്മിന്റെ കെ കെ രാഗേഷ്, എളമരം കരീം, തൃണമൂലിന്റെ ഡോല സെൻ എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്.
സസ്‌പെൻഷനിലായ എംപിമാർ ആദ്യം സഭ
വിട്ടുപോകാൻ വിസമ്മതിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു രാവിലെ 10 വരെ സഭ നിർത്തിവെച്ചു. സഭ പുനരാരംഭിച്ചപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പ്രതിഷേധം തുടരുകയും സഭ അരമണിക്കൂറോളം വീണ്ടും നിർത്തിവെയ്ക്കുകയും ചെയ്തു.
ഞായറാഴ്ചത്തെ സംഭവവികാസങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ച നായിഡു രാവിലെ 9.30 ന്, ശൂന്യവേളയ്ക്കൊടുവിൽ പ്രതിപക്ഷ എംപിമാർ സഭയിൽ നടത്തിയ “അക്രമാസക്തമായ കുറ്റകൃത്യങ്ങളെ”കുറിച്ച് വിശദീകരിച്ചു. മുദ്രാവാക്യം വിളിച്ചതും മേശപ്പുറത്ത് നൃത്തം ചെയ്തതും പോരാഞ്ഞ്, ചില എംപിമാർ ഡെപ്യൂട്ടി ചെയർമാനെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ, ഡെറിക് ഒബ്രിയാൻ ഉൾപ്പെടെയുള്ളവർ വീണ്ടും പ്രതിഷേധിക്കാൻ തുടങ്ങി.
ഡെറിക് ഒബ്രിയാൻ്റെ പേരെടുത്ത് വിളിച്ച് അദ്ദേഹത്തോട് സഭയിൽ നിന്ന് പുറത്തുപോകാൻ നായിഡു ആവശ്യപ്പെട്ടു. മിനിറ്റുകൾക്ക് ശേഷം, ഞായറാഴ്ചയിലെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ എട്ട് എം പിമാരെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ പ്രമേയം കൊണ്ടുവന്നു. ശബ്ദ വോട്ടോടെയാണ് പ്രമേയം അംഗീകരിച്ചത്.