ഇന്ത്യയിൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആക്സഞ്ചർ
Accenture
ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിന് ആക്സഞ്ചർ ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിലെന്ന് റിപ്പോർട്ടുകൾ. നിലവിൽ ജീവനക്കാരുടെ കഴിവും ശേഷിയും വിലയിരുത്തുന്ന മൂല്യനിർണയ പ്രക്രിയ നടന്നു വരികയാണ്. കമ്പനിയുടെ ആകെയുള്ള അഞ്ചുലക്ഷം ജീവനക്കാരിൽ രണ്ടുലക്ഷം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്.Accenture
ഓസ്ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ (എ.എഫ്.ആർ) റിപ്പോർട്ട് പ്രകാരം ആക്സെഞ്ചർ സിഇഒ ജൂലി സ്വീറ്റ് ആഗസ്റ്റ് മധ്യത്തിൽ നടത്തിയ ഓൺലൈൻ സ്റ്റാഫ് മീറ്റിങ്ങിൽ ഇതേപ്പറ്റി കൃത്യമായ സൂചനകൾ നൽകിയിട്ടുണ്ട്. വർഷം തോറും ഏതാണ്ട് അഞ്ച് ശതമാനം ജീവനക്കാരെ മാറ്റാറുള്ളതായി യോഗത്തിൽ സി ഇ അഭിപ്രായപ്പെടുന്നു. അത്രയും പേരെ പുതിയതായി നിയമിക്കാറുമുണ്ട്. ഒരു ഡിമാൻഡ് സാഹചര്യത്തിലാണ് അങ്ങനെ ചെയ്യുന്നത്. ഇപ്പോൾ, കമ്പനി പ്രവർത്തിക്കുന്നത് അത്തരമൊരു ഡിമാൻഡ് സാഹചര്യത്തിലല്ല. പുതിയ ജീവനക്കാരെ നിയമിക്കാതെ തന്നെ, അഞ്ച് ശതമാനം പേരെ വെട്ടിക്കുറയ്ക്കാനാണ് കമ്പനി ആലോചിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
ഈ അഞ്ച് ശതമാന കണക്ക് ഇന്ത്യയിൽ പ്രയോഗിച്ചാൽ, 10,000 ജീവനക്കാരെയെങ്കിലും ബാധിക്കാനിടയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഓരോ വർഷവും ജീവനക്കാരുടെ പ്രകടനം വിലയിരുത്താറുണ്ട്. അവർ എങ്ങനെ പ്രവർത്തിക്കുന്നു, മെച്ചപ്പെടാൻ സാധ്യതയുള്ള മേഖലകൾ ഏതെല്ലാം, പുരോഗതി കൈവരിക്കാനുള്ള കഴിവുണ്ടോ, സ്ഥിരം ജീവനക്കാരായി നിലനിർത്താനുള്ള യോഗ്യതകളുണ്ടോ എന്നിവയെല്ലാം ഇതുവഴി വിലയിരുത്തും. ഈ വർഷവും, ബിസിനസ്സിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള, കരിയറിലെ എല്ലാ തലങ്ങളിലുമുള്ള അഞ്ച് ശതമാനം താഴ്ന്ന പ്രകടക്കാരെ പിരിച്ചുവിടാനാണ് ഉദ്ദേശിക്കുന്നത് എന്ന് ആക്സഞ്ചർ വക്താവ് അറിയിച്ചതായി പത്രം റിപ്പോർട്ട് ചെയ്യുന്നു.
ദീർഘകാലത്തേക്കുള്ളതാണ് തങ്ങളുടെ വ്യാപാര പദ്ധതികൾ എന്ന് കമ്പനി പറയുന്നു. ഇടപാടുകാർക്ക് മികച്ച സേവനം നല്കാൻ പ്രാപ്തരായ ജീവനക്കാരാണ് വേണ്ടത്. ഇന്ത്യയിൽ തുടർന്നും ജോലിക്കാരെ നിയമിക്കും.
ഐടി വ്യവസായ മേഖലയിലെ മറ്റു കമ്പനികളെപ്പോലെ കോവിഡ്-19 പ്രതിസന്ധി ആക്സഞ്ചറിനെയും ബാധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ പാദത്തിൽ കമ്പനിയുടെ റവന്യൂ വളർച്ച കേവലം 1.3 ശതമാനം മാത്രമാണ്. പ്രതിസന്ധി മൂലം റവന്യൂ വളർച്ച കുറയുമെന്ന് പ്രവചിച്ച ആദ്യത്തെ ഐടി സേവന സ്ഥാപനങ്ങളിലൊന്നാണ് ആക്സഞ്ചർ. നേരത്തേ പ്രവചിച്ച 6 മുതൽ 8 ശതമാനം വരെ വളർച്ച എന്നത് 3 മുതൽ 6 ശതമാനം വരെ എന്നാക്കി കുറച്ചിട്ടുണ്ട്. സെപ്റ്റംബർ മുതൽ ഓഗസ്റ്റ് വരെയാണ് സാമ്പത്തിക വർഷമായി ആക്സഞ്ചർ കണക്കാക്കുന്നത്.
ജൂലൈയിൽ യുകെയിൽ 8 ശതമാനം (900 പേരെ) ജീവനക്കാരെ പിരിച്ചുവിട്ടതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു.