ജനകീയ സമരങ്ങളോട് അനുഭാവം പുലര്‍ത്തിയ നേതാവ്
ജലചൂഷണവും പ്രകൃതി കയ്യേറ്റവും ചുങ്കപ്പാതയും ഉള്‍പ്പെടെ മാനവികതയ്ക്കും പ്രകൃതിക്കും നേരെയുള്ള ഏതാക്രമണത്തെയും നേരിടാന്‍ അദ്ദേഹം മടി കാണിച്ചില്ല. പാര്‍ട്ടിയും മുന്നണിയും പത്രവും വരച്ച പരിധികളില്‍ വീര്പ്പുമുട്ടിക്കൊണ്ടാവണം പല ലേഖനങ്ങളും അദ്ദേഹമെഴുതിയത്. എം പി വീരേന്ദ്രകുമാറിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഡോ. ആസാദിൻ്റെ കുറിപ്പ്
………..
ലോകം എങ്ങനെ മാറുന്നുവെന്ന്, സാമ്പത്തിക കേന്ദ്രീകരണവും സാമ്രാജ്യത്വ കുടിലതയും അതിനെ എങ്ങനെ മാറ്റുന്നുവെന്ന് ബോധ്യമുള്ള രാഷ്ട്രീയ നേതാക്കള്‍ കുറവാണ്. എം പി വീരേന്ദ്രകുമാര്‍ വേറിട്ടു നില്‍ക്കുന്നത് ഈ സമഗ്രമായ ലോകബോധ്യത്തിന്റെ നിറവിലാണ്.
ഗാട്ടും കാണാച്ചരടുകളും മുതല്‍ ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും വരെ വായിച്ചു വേണം വര്‍ത്തമാനലോകത്തെ മുഖാമുഖം കാണാന്‍. രാഷ്ട്രങ്ങളെ സാമ്പത്തികമായി പുനസംവിധാനം ചെയ്യുന്ന ലോകമുതലാളിത്തത്തെ അറിയാതെ നമുക്ക് നമ്മെ വരിയുന്ന അധികാര വ്യവഹാരങ്ങള്‍ മനസ്സിലാക്കാനാവില്ല. സര്‍ഗാത്മക ആത്മീയതയുടെ ഹൈമവതഭൂമിയിലേക്ക് ഉയര്‍ത്തുമ്പോഴും ഭൗതിക പരിമിതികളുടെ കേന്ദ്ര വൈരുദ്ധ്യം സ്പര്‍ശിക്കാന്‍ ശേഷിയുള്ള അധികം എഴുത്തുകാര്‍ നമുക്കില്ല. വീരേന്ദ്ര കുമാര്‍ വ്യത്യസ്തനാകുന്നത് അങ്ങനെയാണ്.
ആ ചവിട്ടുകല്ലില്‍ നിന്നു നോക്കിയതിനാലാവും അടിത്തട്ടു സമരങ്ങളിലേറെയും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ജലചൂഷണവും പ്രകൃതി കയ്യേറ്റവും ചുങ്കപ്പാതയും ഉള്‍പ്പെടെ മാനവികതയ്ക്കും പ്രകൃതിക്കും നേരെയുള്ള ഏതാക്രമണത്തെയും നേരിടാന്‍ അദ്ദേഹം മടി കാണിച്ചില്ല. പാര്‍ട്ടിയും മുന്നണിയും പത്രവും വരച്ച പരിധികളില്‍ വീര്പ്പുമുട്ടിക്കൊണ്ടാവണം പല ലേഖനങ്ങളും അദ്ദേഹമെഴുതിയത്.
ജനകീയ സമരങ്ങളില്‍ ഊര്‍ജ്ജം പകരുന്ന നേതാക്കളിലുണ്ടാകുന്ന കൊഴിഞ്ഞുപോക്ക് ഭയപ്പെടുത്തുന്നുണ്ട്. ജനാധിപത്യ രാഷ്ട്രീയത്തിന് ധൈഷണികവും ധാര്‍മ്മികവുമായ നേതൃത്വം നല്കുന്നവര് ഇനിയുമുണ്ടാവണമെന്ന് വീരേന്ദ്രകുമാറിന്റെ വേര്‍പാട് നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹത്തിന് അന്ത്യാഭിവാദ്യം.