പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ ഒരു നൂറ്റാണ്ട്
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏക യുദ്ധം എന്ന് വിശേഷിപ്പിക്കുന്ന പൂക്കോട്ടൂരിലെ യുദ്ധത്തിന് ഒരു നൂറ്റാണ്ട് . 1926 നാണ് ബാറ്റ്ല്‍ ഓഫ് പൂക്കോട്ടൂര്‍ എന്ന ബ്രിട്ടീഷ് രേഖകളിലടക്കം പരാമര്‍ശമുള്ള പോരാട്ടം നടന്നത് .മലബാര്‍ സമരത്തെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് തന്നെ വെട്ടിമാറ്റാനുള്ള സംഘടിത ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ഈ ധീര ചരിത്രത്തിന് പ്രാധാന്യം ഏറെയാണ്.
1921 ഓഗസ്റ്റ് 26ന് മലബാര്‍ കലാപത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരില്‍ വെച്ച് മാപ്പിള പോരാളികളും ബ്രിട്ടീഷ് സൈന്യവും തമ്മില്‍ നടന്ന ചരിത്ര പ്രസിദ്ധമായ ഒരു പോരാട്ടമാണ് പൂക്കോട്ടൂര്‍ കലാപം. 1857-ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം നേരിടേണ്ടി വന്ന ഏറ്റവും വലിയ സായുധ പോരാട്ടം പൂക്കോട്ടൂര്‍ യുദ്ധമായിരുന്നു എന്ന് ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
തങ്ങളെ നേരിടാന്‍ ബ്രിട്ടീഷ് പട്ടാളം എത്തുന്നതറിഞ്ഞു മാപ്പിള മുസ്ലിങ്ങള്‍ പട്ടാളത്തെ ഗറില്ലാ യുദ്ധമുറയില്‍ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആയുധ ശേഷിയില്‍ ഏറെ മുന്നിലുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളം യുദ്ധത്തില്‍ വിജയിച്ചു. ബ്രിട്ടിഷ് വിരുദ്ധ വികാരം നാട്ടില്‍ പടര്‍ന്ന കാലം.
ഗാന്ധിജിയുടെയും അലി സഹോദരന്‍മാരുടെയും ആഹ്വാനം കേട്ട് സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയവരായിരുന്നു പൂക്കോട്ടൂരിലെ ധീര രക്തസാക്ഷികള്‍. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പൂക്കോട്ടൂരിലെ സെക്രട്ടറിയായിരുന്ന വടക്കു വീട്ടില്‍ മുഹമ്മദായിരുന്നു പൂക്കോട്ടൂര്‍ യുദ്ധത്തിന് നേതൃത്വം നല്‍കിയത്.
1921 ഓഗസ്റ്റ് 20 ന് കണ്ണൂരില്‍ നിന്നും ഒരു സംഘം ബ്രിട്ടീഷ് പട്ടാളക്കാര്‍ മലപ്പുറത്തേക്ക് പുറപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത കോഴിക്കോട്ടെ ഖിലാഫത്ത് കേന്ദ്ര കമ്മറ്റിയില്‍ നിന്നും പൂക്കോട്ടൂരില്‍ കിട്ടി. പട്ടാളത്തെ പൂക്കോട്ടൂരില്‍ വെച്ച് നേരിടണമെന്ന് മാപ്പിളമാര്‍ തീരുമാനിച്ചു. ഒരുക്കങ്ങള്‍ തകൃതിയായി നടന്നു.
കാരാട്ട് മൊയ്തീന്‍ കുട്ടി ഹാജിയും വടക്കേവീട്ടില്‍ മുഹമ്മദും നേതൃത്വം നല്‍കി.. യുദ്ധകാഹളം മുഴങ്ങി. കോഴിക്കോട് -പാലക്കാട് റൂട്ടില്‍ നിരവധി സ്ഥലങ്ങളില്‍ പാലം പൊളിച്ചും മരങ്ങള്‍ മുറിച്ചിട്ടും റോഡ് തടസ്സപ്പെടുത്തി.പട്ടാളത്തിന്റെ യാത്ര ക്ലേശകരമായിരുന്നെങ്കിലും എല്ലാം തരണം ചെയ്ത് ഓഗസ്റ്റ് 25 ന് അവര്‍ അറവങ്കര പാപ്പാട്ടുങ്ങല്‍ എന്ന സ്ഥലത്തെത്തി. അവിടെയുള്ള വലിയ പാലം പൊളിച്ചിട്ടിരുന്നതിനാല്‍ അന്നവര്‍ കൊണ്ടോട്ടിയിലേക്ക് മടങ്ങി. പിറ്റെ ദിവസം പട്ടാളം വീണ്ടും വരികയും പള്ളിപ്പണിക്ക് കരുതിവെച്ചിരുന്ന മരങ്ങളും തെങ്ങും എടുത്ത് താല്‍ക്കാലിക പാലം നിര്‍മിച്ച് വാഹനങ്ങള്‍ മുന്നോട്ടെടുക്കുകയും ചെയ്തു.
യുദ്ധസന്നദ്ധരായ മാപ്പിളമാര്‍ മുന്‍ തീരുമാനപ്രകാരം പൂക്കോട്ടൂരിനും പിലാക്കലിനുമിടക്കുള്ള പാടത്തും തോട്ടിലുമായി പട്ടാളത്തെ കാത്തിരുന്നു. രണ്ടായിരത്തിലധികം ആളുകള്‍ ഉണ്ടായിരുന്നു. പൂക്കോട്ടൂര്‍ അംശക്കാര്‍ക്ക് പുറമേ വെള്ളുവമ്പ്രം, പൊടിയാട് മേല്‍മുറി ,പുല്ലാര,വീമ്പൂര്‍, ആനക്കയം,പന്തല്ലൂര്‍, പാണ്ടിക്കാട്, പാപ്പിനിപ്പാറ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ധാരാളം ആളുകള്‍ യുദ്ധത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
മൂന്ന് മണിക്കൂറിലധികം നീണ്ട് നിന്ന ഉഗ്രപോരാട്ടത്തില്‍ നാനൂറോളം മാപ്പിളമാര്‍ കൊല്ലപ്പെട്ടു. ബേസ്റ്റണ്‍ ലങ്കാസ്റ്റര്‍ അടക്കം ഒമ്പത് ബ്രിട്ടീഷുകാരും എട്ട് പട്ടാളക്കാരും പ്രസ്തുത യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അതിഭയങ്കരമായ ശൂരതയാണ് മാപ്പിളമാര്‍ യുദ്ധത്തില്‍ കാണിച്ചതെന്നാണ് പിന്നീട് ബ്രിട്ടീഷുദ്യോഗസ്ഥന്‍മാര്‍ പറഞ്ഞത്.യുദ്ധശേഷം ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി ഈ പ്രദേശത്താകമാനം ബ്രിട്ടീഷ് പട്ടാളം നരനായാട്ട് നടത്തി. അന്ന് പിടികൂടിയവരെ മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ പ്രത്യേക പട്ടാള കോടതിയാണ് കൂട്ടത്തോടെ വിചാരണ നടത്തിയത്. പോരാളികളെ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, കര്‍ണാടകയിലെ ബെള്ളാരി, ആന്ധ്രപ്രദേശിലെ രാജമുന്ദ്രി ജയിലുകളിലേക്കും അന്തമാനിലെ സെല്ലുലാര്‍ ജയിലിലേക്കുമയച്ചു. ചിലരെ തൂക്കിലേറ്റുകയും മറ്റുചിലരെ വെടിവെച്ചുകൊല്ലുകയും ചെയ്തു.
ബ്രിട്ടീഷുകാരുടെ കിരാത ഭരണത്തില്‍ നിന്നും മാതൃരാജ്യത്തെ മോചിപ്പിക്കാന്‍ പൂക്കോട്ടൂരിലെ മാപ്പിളയോദ്ധാക്കള്‍ ഹൃദയരക്തം കൊണ്ട് ചരിത്രമെഴുതുകയായിരുന്നു. പക്ഷേ ഈ പോരാട്ടത്തെ നമുക്ക് ചരിത്രപുസ്തകങ്ങളിന്‍ കാണാന്‍ കഴിയില്ല
ചരിത്രപുസ്തകങ്ങള്‍ ബോധപൂര്‍വ്വം വിസ്മരിച്ചിരിക്കുകയാണ്. വടക്കേവീട്ടില്‍ മുഹമ്മദിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചത് പോലീസും ജനങ്ങളും തമ്മിലുള്ള നിരവധി ഏറ്റുമുട്ടലുകള്‍ക്ക് വഴിയൊരുക്കി എന്ന ഒറ്റവരിയില്‍ ഈ ചരിത്ര സംഭവത്തെ ഒതുക്കി നിര്‍ത്തിയിരിക്കുന്നു. പൂക്കോട്ടൂരിലെ യുദ്ധ ഭൂമിക കേന്ദ്രീകരിച്ച് ചരിത്ര സ്മാരകങ്ങള്‍ ഒരുക്കുമെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഘടകങ്ങളും നിരന്തരം പ്രഖ്യാപിച്ചെങ്കിലും പുതുതലമുറക്ക് ചരിത്രം പരിചയപ്പെടുത്താനും സ്മാരത്തിനുള്ള ഇടപെടലുകളൊന്നും പിന്നീടുണ്ടായില്ല. ബ്രിട്ടീഷുകാര്‍ തന്നെ പാടിപ്പുകഴ്ത്തിയ ഒരു യുദ്ധത്തെ ചരിത്രപുസ്തകങ്ങള്‍ ബോധപൂര്‍വ്വം വിസ്മരിച്ചിരിക്കുകയാണ്.