ശരീരം കാട്ടി, മസിൽ പെരുപ്പിച്ച് അനുപം ഖേറിൻ്റെ ട്വീറ്റ്, ഇന്ധന വില വർധനവിനെപ്പറ്റി വാ തുറക്കുന്നില്ലെന്ന് കമൻ്റുകൾ
Anupam Kher
തോൽക്കാൻ തയ്യാറല്ലാത്തവനെ തോൽപ്പിക്കാനാവില്ലെന്ന തലക്കെട്ടോടെ ശരീരം കാട്ടി, മസിൽ പെരുപ്പിച്ച് നിൽക്കുന്ന തൻ്റെ ജിമ്മൻ ഫോട്ടോ ട്വീറ്റ് ചെയ്ത് പ്രശസ്ത ബോളിവുഡ് താരം അനുപം ഖേർ. താൻ ശരിയായ വഴിക്ക് തന്നെയല്ലേ പോകുന്നത് (സഹി ജാ രഹാ ഹൂം നാ, ദോസ്തോം?) എന്ന ഹിന്ദിയിലുള്ള ഒരു ചോദ്യം കൂടി കുറിപ്പിലുണ്ട്. ഡിറ്റർമിനേഷൻ, സർവൈവൽ ഇൻസ്റ്റിൻക്റ്റ്, ട്രെയ്നിങ്ങ്, ഡിസിപ്ലിൻ തുടങ്ങിയ ഹാഷ് ടാഗുകളോടെയുള്ള കുറിപ്പിന് എന്നാൽ, വ്യത്യസ്തങ്ങളായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. താരത്തിൻ്റെ ശരീരത്തെ കുറിച്ചോ ഇച്ഛാശക്തിയെ കുറിച്ചോ അല്ല, മറിച്ച് പൊതു വിഷയങ്ങളിൽ പ്രതികരിക്കാത്ത കാപട്യത്തെ ചൂണ്ടിക്കാട്ടിയുള്ള രൂക്ഷമായ വിമർശനങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്. Anupam Kher
തല മൊട്ടയടിച്ച്, ഷർട്ടിടാതെ, പുറം തിരിഞ്ഞു നില്ക്കുന്ന ചിത്രമാണ് നടൻ ഷെയർ ചെയ്തിട്ടുള്ളത്. തലയിൽ മുടിയില്ലെങ്കിലും തടിയിൽ അതുണ്ട് എന്ന തരത്തിലുള്ള രസകരമായ ചില കമൻ്റുകൾ ഉണ്ടെങ്കിലും കർഷക സമരത്തെ കുറിച്ചും ഇന്ധനവില വർധനവിനെ കുറിച്ചുമാണ് കൂടുതൽ പേരും പ്രതികരിച്ചിട്ടുള്ളത്.
യുപിഎ കാലത്തെ ഇന്ധന വില വർധനവിനെ കളിയാക്കി നടനിട്ട പഴയ ട്വീറ്റ് കുത്തിപ്പൊക്കി കളിയാക്കുന്നവരുണ്ട്. “എന്തേ നേരം വൈകിയതെന്ന് ഡ്രൈവറോട് ചോദിച്ചപ്പോൾ സൈക്കിളിലാണ് വന്നത് എന്നാണ് പറഞ്ഞത്. മോട്ടോർ സൈക്കിളിനെന്ത് പറ്റി എന്ന് ഞാൻ ചോദിച്ചു. അതൊരു “ഷോപീസ് ” ആയി വീട്ടിലിരിപ്പാണ് എന്ന മറുപടിയാണ് കിട്ടിയത് ” – എന്നായിരുന്നു പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് പണ്ടത്തെ അനുപം ഖേറിൻ്റെ ട്വീറ്റ്.
ഇന്ധന വില ഇപ്പോൾ ദിവസം തോറും കുതിച്ചുയരുമ്പോഴും ഒരക്ഷരം മിണ്ടാത്ത താരത്തെ കുറ്റപ്പെടുത്തിയാണ് പ്രതികരണങ്ങൾ. കർഷക സമരത്തെപ്പറ്റി ഒരക്ഷരം ഉരിയാടാത്തതിനെതിരെയും വിമർശനങ്ങളുണ്ട്. കർഷക സമരത്തെപ്പറ്റിയും പെട്രോൾ വില വർധനവിനെതിരെയും താങ്കൾക്ക് മിണ്ടാട്ടമില്ല. താങ്കൾ ഹിപ്പോക്രസിയുടെ അങ്ങേയറ്റത്താണ്, സർക്കാരിനെതിരെ പ്രതികരിക്കാത്ത നിങ്ങൾ ഒരു ഭീരുവാണ് എന്ന് മറ്റൊരാൾ പ്രതികരിച്ചു.