ഇന്ധന വില വർധനവിനെതിരെ പരിഹാസ പോസ്റ്റുമായി ബാലചന്ദ്രമേനോൻ ഫേസ്ബുക്കിൽ
Balachandra Menon
കുതിച്ചുയരുന്ന ഇന്ധന വില വർധനവിനെതിരെ ഫേസ്ബുക്കിൽ പരിഹാസ പോസ്റ്റുമായി പ്രശസ്ത നടൻ ബാലചന്ദ്രമേനോൻ. ബജറ്റ് ദിനത്തിൽ പ്രസക്തമായ കാര്യമെന്ന തലക്കെട്ടോടെയായിരുന്നു മേനോൻ്റെ വിമർശനം. Balachandra Menon
1963-ലേയും 2021-ലേയും പെട്രോൾ ബില്ലുകളാണ് മേനോൻ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. 1963-ൽ ഒരു ലിറ്റർ പെട്രോളിന് 72 പൈസയായിരുന്നു. 2021-ൽ അതേ അളവിൽ പെട്രോൾ കിട്ടാൻ 88 രൂപ നൽകണം. നാം പുരോഗമിക്കുന്നില്ലെന്ന് ആരാണ് പറയുന്നത്. ഉടൻ സെഞ്ച്വറി അടിക്കും എന്നാണ് മേനോൻ്റെ പരിഹാസം കലർന്ന വാക്കുകൾ.
അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ട്. മേനോനെ കളിയാക്കിക്കൊണ്ടുള്ള പ്രതികരണങ്ങളാണ് കൂടുതലും. ഇൻഫ്ലേഷൻ എന്നൊരു സംഗതിയെപ്പറ്റി സാർ കേട്ടിട്ടുണ്ടോ എന്ന ചോദ്യത്തോടെ തുടങ്ങുന്ന ഒരു പ്രതികരണത്തിൽ ഇങ്ങിനെ പറയുന്നു. 1963ൽ സ്വർണം പവന് 49 രൂപ ആയിരുന്നു. ഇന്ന് 40,000 രൂപയാണ്. പോട്ടെ, ഇന്ന് ഒരു ചായക്ക് 10 രൂപയല്ലേ?
1965ൽ ചായയും രണ്ട് കഷ്ണം പുട്ടും കടലയും പപ്പടവും കഴിച്ചു പത്ത് പൈസ കൊടുത്താൽ 2 പൈസ മടക്കി കിട്ടുമായിരുന്നു.ഇപ്പോൾ പത്ത് പൈസ എന്നൊരു നാണയം പോലും ഇന്ത്യയിൽ ഇല്ല. 25 പൈസയും 50 പൈസയും ഇല്ല. 1 രൂപ ആണ് ഏറ്റവും കുറഞ്ഞ ഡിനോമിനേഷൻ. ഇത് പണത്തിന്റെ മൂല്യത്തിൽ പൊതുവിൽ ഉണ്ടായിരിക്കുന്ന മാറ്റമാണ്. അതിനനുസരിച്ച് ആളുകളുടെ വരുമാനത്തിലും മാറ്റമുണ്ട്. 1960ൽ നമ്മുടെ പെർകാപ്പിറ്റാ ഇൻകം 1705 രൂപ ആയിരുന്നെങ്കിൽ ഇന്ന് അത് 1,35,000 രൂപ ആണ്.
എൺപത് ഇരട്ടി വർധനയാണത്. 1965ൽ ഒരു സ്കൂൾ മാഷിന്റെ മാസ ശമ്പളം 500 രൂപയായിരുന്നു.ഇന്ന് 50000 ആണ്. ഒക്കെ പോട്ടെ, ഇന്ന് ഒരു സിനിമാ ടിക്കറ്റിന് സിംഗിൾ സ്ക്രീൻ തിയേറ്ററിൽ 125 രൂപയാണ്.1963-ൽ അതെത്രയായിരുന്നു എന്ന് അറിയാമോ? ഈ സമൂലമായ മാറ്റത്തെ മനസിലാക്കാതെ പെട്രോൾ എന്നൊരു ഉത്പന്നത്തെ മാത്രമെടുത്ത് അതിന്റെ വില 1963-ലെ 72 പൈസയിൽ തന്നെ ഈ 2021-ലും പിടിച്ചു നിർത്താൻ ആവാത്തത് എന്തോ കുറ്റമാണെന്ന ഭാവത്തിൽ പരിഹസിക്കുന്നതൊക്കെ എന്തൊരു അബദ്ധമാണ്!!
മേനോൻ സാറേ, സാറിന്റെ ആദ്യ സിനിമ ഒരു രൂപയ്ക്കും 3 രൂപയ്ക്കും ഒക്കെ ടിക്കറ്റ് എടുത്ത് കണ്ടവരാണ് പഴയ തലമുറയെന്നും ഇന്ന് താങ്കളുടെ ഒരു സിനിമ തിയറ്ററിൽ കയറി കാണണമെങ്കിൽ ഒരാൾക്ക് 300-500 രൂപ ചിലവാകുമെന്നും മറ്റൊരാൾ പ്രതികരിക്കുന്നു.
https://www.facebook.com/SBalachandraMenon/posts/261779888643848