അംഗീകാരം വൈകിയെത്തി എന്ന തോന്നലില്ല: ജോജു ജോർജ്
മലയാള സിനിമാരംഗത്ത് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മുൻനിരയിലേക്ക് ഉയർന്നുവന്ന നടനാണ് ജോജു ജോർജ്. നമ്പർ വൺ സംവിധായകനെന്ന് വിശേഷിപ്പിക്കുന്ന ജോഷിയുടെ ചിത്രത്തിൽ നായകനായതിന്റെയും ചിത്രം വൻ ഹിറ്റായതിന്റെയും സന്തോഷം അദ്ദേഹം ബി ലൈവുമായി പങ്കുവെയ്ക്കുന്നു.
ജോജു ജോർജ് / ശിവതീർത്ഥ
ഇത് ജോഷി സാറിന്റെ സമ്മാനം
പൊറിഞ്ചു മറിയം ജോസ് ഒറ്റവാക്കിൽ ഒതുക്കാവുന്ന ചിത്രമല്ല. മലയാളികൾക്ക് ജോഷി സാർ നൽകുന്ന സമ്മാനമാണ് ഈ ചിത്രം.യഥാർഥത്തിൽ ചിത്രം കണ്ടിറങ്ങിയപ്പോഴാണ് എത്ര വലിയ കഥയും കഥാപാത്രവുമാണ് ചെയ്തതെന്ന് തിരിച്ചറിഞ്ഞത്. സർ അത്രത്തോളം സ്ട്രെയ്ൻ ചെയ്താണ് പ്രവർത്തിച്ചത്. ഈ ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. പലരെയും കാസ്റ്റ് ചെയ്ത ശേഷമാണ് എനിക്ക് പൊറിഞ്ചുവാകാനുള്ള നിയോഗമുണ്ടായത്. എന്നെത്തന്നെ നിശ്ചയിക്കാനുള്ള ജോഷിസാറിന്‍റെ കോൺഫിഡൻസിനാണ് നന്ദി പറയേണ്ടത്. അഭിനയത്തിലൂടെ സാറിനെ പ്രീതിപ്പെടുത്തുക എന്നതായിരുന്നു വെല്ലുവിളി.
പുരസ്ക്കാരം വാങ്ങിയിട്ട് വേണം ആഘോഷം
ദേശീയ പുരസ്ക്കാരം പ്രഖ്യാപിക്കപ്പെട്ട സമയം പ്രളയം മൂലം ജനങ്ങൾ ദുരിതത്തിലായിരുന്നു. അതുകൊണ്ട് തന്നെ ആഘോഷിക്കാനുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല. ഇനി പുരസ്ക്കാരം വാങ്ങാൻ കുടുംബവുമായി പോകുമ്പോൾ ആഘോഷിക്കാം എന്നാണ് വിചാരിക്കുന്നത്. എല്ലാ ഗുരുക്കന്മാരോടും സംവിധായകരോടും എന്‍റെ എല്ലാ ബന്ധങ്ങളോടും കടപ്പെട്ടിരിക്കുന്നു. ഇതോടെ വലിയ ഉത്തരവാദിത്തമാണ് വന്നിരിക്കുന്നത്.
പ്രളയവും പ്രമോഷനും
പ്രളയബാധിതരെ സഹായിച്ചത് സിനിമാ പ്രമോഷന് വേണ്ടിയാണെന്ന് പറഞ്ഞവരോട് എന്ത് മറുപടി പറയാനാണ്. ഒന്നും ചെയ്യാൻ കഴിയാത്തവരാണ് ഓരോ കുത്തിത്തിരിപ്പുകളുമായി ഇറങ്ങുന്നത്. സഹായം ചെയ്തില്ലെങ്കിലും അത് മുടക്കാൻ നോക്കുന്നവരാണ് അധികവും. അതൊന്നും മൈന്‍റ് ചെയ്യാതെ നമുക്ക് ചെയ്യാനുള്ളത് ചെയ്യുക എന്നതാണ് എന്‍റെ പോളിസി.
അംഗീകാരം വൈകിപ്പോയി എന്ന തോന്നൽ
ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. ജോഷി സാറിന്‍റെ എത്രയോ ചിത്രങ്ങളിൽ അദ്ദേഹം പോലും അറിയാതെ ജൂനിയർ ആർടിസ്റ്റായിരുന്നു. ആ ഞാൻ ഇന്ന് അതേ സംവിധായകന്‍റെ പ്രധാന കഥാപാത്രമായി. പട്ടാളത്തിലെയും വാസ്തവത്തിലെയും ഒക്കെ കഥാപാത്രങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം അന്നും കിട്ടിയിരുന്നു. വലിയ കഥാപാത്രം വന്നപ്പോൾ വലിയ ശ്രദ്ധ കിട്ടുന്നു എന്ന് മാത്രം.
പുതിയ പദ്ധതികൾ
കാർത്തിക്ക് സുബ്ബരാജിന്‍റെ ധനുഷ് ചിത്രത്തിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കും. കൂടാതെ ഒൻപത് ചിത്രങ്ങൾ കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ട്.