ലോക്ഡൗൺ കാലത്ത് കുടുംബം മുഴുവൻ ജൽസയിലാണ്; ജയ ബച്ചനൊഴികെ

ജൽസയെന്നാൽ ആഘോഷമാണ്, എല്ലാ അർഥത്തിലും. അടിച്ചു പൊളിയും ആനന്ദവും ആസ്വാദ്യകരമായ അനുഭവവും ആണ് ജൽസ. അമിതവ്യയവും ആഡംബരത്വവുമാണ് അതിനെ ഫണ്ണും എൻജോയ്മെൻ്റുമാക്കുന്നത്. ലോക്ഡൗൺ കാലത്ത് ബച്ചൻ കുടുംബം മുഴുവൻ ജൽസയിലാണ്, ഒരാളൊഴികെ. ജുഹുവിലെ കൊട്ടാരസദൃശമായ ആഡംബര ഭവനത്തിലാണ് സീനിയർ, ജൂനിയർ ബച്ചന്മാരും ഐശ്വര്യയും ആരാധ്യയും ശ്വേതയും നവ്യയുമെല്ലാം അവരുടെ ലോക്ക് ഡൗൺ കാലം ചെലവഴിക്കുന്നത്. പാർലമെൻ്റ് അംഗമായ ജയ ബച്ചൻ മാത്രം ലോക്ഡൗണിൽ കുടുങ്ങി ഡൽഹിയിലാണ്. മിനിമലിസമാണ് മോഡേൺ ഇൻ്റീരിയർ ഡിസൈനിൻ്റെ കീ വേഡ് എങ്കിൽ അതിൻ്റെ നേർ More
 

ജൽസയെന്നാൽ ആഘോഷമാണ്, എല്ലാ അർഥത്തിലും. അടിച്ചു പൊളിയും ആനന്ദവും ആസ്വാദ്യകരമായ അനുഭവവും ആണ് ജൽസ. അമിതവ്യയവും ആഡംബരത്വവുമാണ് അതിനെ ഫണ്ണും എൻജോയ്മെൻ്റുമാക്കുന്നത്.

ലോക്ഡൗൺ കാലത്ത് ബച്ചൻ കുടുംബം മുഴുവൻ ജൽസയിലാണ്, ഒരാളൊഴികെ. ജുഹുവിലെ കൊട്ടാരസദൃശമായ ആഡംബര ഭവനത്തിലാണ് സീനിയർ, ജൂനിയർ ബച്ചന്മാരും ഐശ്വര്യയും ആരാധ്യയും ശ്വേതയും നവ്യയുമെല്ലാം അവരുടെ ലോക്ക് ഡൗൺ കാലം ചെലവഴിക്കുന്നത്.

പാർലമെൻ്റ് അംഗമായ ജയ ബച്ചൻ മാത്രം ലോക്ഡൗണിൽ കുടുങ്ങി ഡൽഹിയിലാണ്.

മിനിമലിസമാണ് മോഡേൺ ഇൻ്റീരിയർ ഡിസൈനിൻ്റെ കീ വേഡ് എങ്കിൽ അതിൻ്റെ നേർ വിപരീതമാണ് ജൽസയെന്ന രാജകീയ ഭവനം. ഒട്ടും സിംപിളല്ല. ധാരാളിത്തം ഓരോ മില്ലിമീറ്ററിലും തുള്ളിത്തുളുമ്പി നില്ക്കുന്നത് കാണാനാവും.

ജൽസ എന്ന ബച്ചൻ ഭവനത്തെ വിശേഷിപ്പിക്കാൻ

‘പാലസ് ‘ എന്ന ആംഗലേയ പദം തന്നെ വേണം. ലക്ഷങ്ങൾ വിലമതിക്കുന്ന ഫർണീച്ചറുകൾ, ഇംപോർട്ടഡ് മാർബിളും മറ്റ് ആഡംബര വസ്തുക്കളും, കമനീയമായ കലാസൃഷ്ടികൾ, വാസ്തുശില്പ മനോഹാരിത നിറഞ്ഞു നില്ക്കുന്ന ലേഔട്ടും ഡിസൈനുകളും, ട്രഡീഷണലും ട്രെൻഡിയും ആയ ആശയങ്ങൾ സമന്വയിക്കുന്ന അലങ്കാര നിർമിതികൾ, പ്രൗഢഗംഭീരമായ ഇടനാഴികൾ, ഗ്ലാസും വുഡും വെങ്കലവും ടെറകോട്ടയും അടക്കം പെർഫെക്ഷൻ്റെ അവസാന വാക്കാവുന്ന കൊത്തുപണികളും ശില്പങ്ങളും പൂപ്പാത്രങ്ങളും അലങ്കാര വിളക്കുകളും…

കൊട്ടാരതുല്യമെന്നല്ല, കൊട്ടാരമെന്ന് തന്നെ വിശേഷിപ്പിക്കണം. വർഷത്തിൽ എറ്റവുമധികം സമയം കുടുംബം ചെലവഴിക്കുന്നതും ഇവിടെത്തന്നെ. പ്രതീക്ഷയും ജനകുമുൾപ്പെടെ വേറെയും വീടുകൾ ഉണ്ടെങ്കിലും, പതിനായിരം ചതുരശ്ര അടിയിൽ പണിതീർത്ത ജുഹുവിലെ ഈ ഇരുനില സൗധത്തോളം പ്രിയപ്പെട്ടവയല്ല, ബച്ചൻ കുടുംബത്തിന് അവയൊന്നും.

നിർമാതാവ് രമേഷ് സിപ്പിയാണ് ഈ സ്വപ്നഭവനം ബോളിവുഡിലെ ഒന്നാം നമ്പർ കുടുംബത്തിന് സമ്മാനിച്ചത്. 1982-ലായിരുന്നു അത്. ബോക്സ് ഓഫീസിൽ തകർത്തോടിയ ‘സത്തേ പെ സത്താ’ എന്ന ചിത്രത്തിൻ്റെ വൻവിജയത്തിനുള്ള സ്നേഹ സമ്മാനമായാണ് സിപ്പി ബച്ചന് ജൽസ സമ്മാനിച്ചത്.

ബച്ചനുൾപ്പെടെ കുടുംബത്തിലെ എല്ലാവരും ഇടയ്ക്കിടെ ഇവിടെനിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ആഡംബരത്വത്തിൻ്റെ അവസാന വാക്കായ ജൽസയുടെ ഏത് ആംഗിളിൽ നിന്നെടുത്താലും അതൊരു ‘ക്ലാസ് ‘ ചിത്രമായി ആരാധകർ കൊണ്ടാടുമെന്ന് എഴുപത്തേഴുകാരനായ ബച്ചനും ഇളം മുറക്കാരായ നവ്യയ്ക്കും ആരാധ്യയ്ക്കും വരെ അറിയാം.

ബച്ചൻ്റെ മകൾ ശ്വേതയുടെ പുത്രിയാണ് നവ്യ. ന്യൂയോർക്കിലാണ് പഠിക്കുന്നത്. ലോക് ഡൗൺ കാലത്തായിരുന്നു നവ്യയുടെ ഗ്രാജ്വേഷൻ സിറമണി. ജൽസയിൽ നിന്ന് അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു നവ്യ തൻ്റെ ബിരുദ ദാനദിനം ആഘോഷമാക്കിയത്. ഗ്രാജ്വേഷൻ ആഘോഷങ്ങൾക്ക് കൊറോണ തടസ്സമായെന്നും എന്നാൽ പോസിറ്റീവ് ആറ്റിറ്റ്യൂഡുളള നവ്യ അത് മറികടന്നെന്നും നവ്യയുടെ പ്രിയപ്പെട്ട ഗ്രാൻഡ്പ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഗൗണും കേപ്പും ഉൾപ്പെടെ അവൾക്ക് വേണ്ടതെല്ലാം സ്റ്റാഫ് സ്റ്റിച്ച് ചെയ്തു കൊടുത്തു.

സെലിബ്രിറ്റി വിവാഹങ്ങളിൽ പങ്കുചേരാൻ പോകുമ്പോൾ പ്രൗഢിയേറിയ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നത് ബച്ചൻ കുടുംബത്തിൻ്റെ ട്രേഡ് മാർക്കാണ്. ജൽസ പലപ്പോഴും അത്തരം ഫോട്ടോ ഷൂട്ടുകളുടെ വേദിയാവാറുണ്ട്. അത്തരം ചിത്രങ്ങൾക്ക് പശ്ചാത്തലമാകാറുള്ള വിശാലമായ ഹാളും ഇടനാഴികളും വൈദ്യുതാലങ്കാര ദീപങ്ങളും തുടങ്ങി ജൽസയുടെ മുക്കും മൂലയുംവരെ ആരാധകർ ചർച്ചയാക്കാറുണ്ട്.

‘എലഗൻ്റ് ‘ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ബച്ചൻ്റെ ‘സ്റ്റഡി’യാണ് ഇവിടത്തെ മറ്റൊരു ആകർഷണം. സ്ഫടികം പതിച്ച ടേബിൾ ടോപ്പിൽ വെച്ച ലാപ് ടോപ്പിൽ നോക്കിനിൽക്കുന്ന സീനിയർ ബച്ചൻ്റെ ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിറന്നാൾ ദിനത്തിൽ അമ്മയെ ആലിംഗനം ചെയ്തു നില്ക്കുന്ന ജൂനിയർ ബച്ചനെയും ആരാധകർ ആവേശപൂർവം കൊണ്ടാടിയതാണ്. ഐശ്വര്യയുടെയും ആരാധ്യയുടെയും ജൽസ ചിത്രങ്ങൾക്കും ആരാധകർ എറെയാണ്.