എഴുത്തുകാരിയുടെ കോപ്പിറൈറ്റാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്: ലിസി ജോയ്
വെള്ളിയാഴ്ച്ച റിലീസ് ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ജോഷി ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്ന അവകാശവാദവുമായി കഴിഞ്ഞ ദിവസം കഥാകാരി ലിസി ജോയ് രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ അണിയറയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെയും, താൻ നേരിടേണ്ടി വന്ന ഭീഷണികളെയും കുറിച്ച് തുറന്നു പറയുകയാണ് ലിസി ജോയ്.
ലിസി ജോയ് / ശിവതീർത്ഥ
പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥ ലിസിയുടേതാണെന്ന് ഉറപ്പിച്ചു പറയാൻ കാരണം?
ഞാൻ എഴുതി 2013ൽ മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുകയും 2014ൽ മാതൃഭൂമി പബ്ലിഷ് ചെയ്യുകയും ചെയ്ത “വിലാപ്പുറങ്ങൾ’എന്ന നോവലിലെ പ്രധാന കഥാപാത്രങ്ങളാണ് കാട്ടാളൻ പൊറിഞ്ചു, പുത്തൻ പള്ളി ജോസ്, മറിയം, കാട്ടാളന്റെ ഉററസ്റ്റേഹിതനായ മുതലാളി, പള്ളീലച്ചൻ തുടങ്ങിയവർ. ഇതേ കഥാപാത്രങ്ങളെയും ഞാൻ എഴുതിയ സന്ദർഭങ്ങളെയും ടീസറിൽ നിന്ന് തിരിച്ചറിഞ്ഞു. ജീവിച്ചിരുന്ന കഥാപാത്രങ്ങളായതിനാൽ പുതിയ തിരക്കഥയ്ക്ക് ഞാനുമായി ബന്ധമില്ലെന്നാണ് അണിയറ പ്രവർത്തകർ വാദിക്കുന്നത്. എന്നാൽ ഞാൻ ഉറക്കമിളച്ചെഴുതിയ എന്റെ സൃഷ്ടിയാണ് ചതിയിലൂടെ അവർ സിനിമയാക്കിയത് എന്ന് ഉറപ്പാണ്.
തഴയപ്പെട്ടത് എങ്ങനെ?
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിനു വേണ്ടി ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകൻ ടോം ഇമ്മട്ടിയും ഡാനി പ്രൊഡക്ഷൻസിന്റെ ജോണി വട്ടക്കുഴിയും രണ്ടു വർഷം മുൻപാണ് വിലാപ്പുറങ്ങളിലെ കാട്ടാളൻ പൊറിഞ്ചുവിനെ മുഖ്യകഥാപാത്രമാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും, അതിനു തിരക്കഥ എഴുതാമോ എന്നുമാവശ്യപ്പെട്ട് എന്നെ സമീപിക്കുന്നത്. മുൻപും പല സംവിധായകർ നോവൽ സിനിമയാക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിരുന്നു. എന്നാൽ ഇവർ തിരക്കഥ ഞാൻ തന്നെ എഴുതണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് സമ്മതം മൂളിയത്. സിനിമയ്ക്ക് തിരക്കഥയെഴുതാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു. തിരക്കഥയിൽ തന്നെ നിരവധിത്തവണ അവരുടെ ആവശ്യപ്രകാരം മാറ്റങ്ങൾ വരുത്തി. എന്റെ നോവലിൽ പനങ്കേറി മറിയയാണ് പ്രധാന കഥാപാത്രം. സിനിമയ്ക്കു വേണ്ടി പൊറിഞ്ചുവിനെ മുഖ്യകഥാപാത്രകമാക്കി. പിന്നീട് സൂപ്പർ സ്റ്റാർ നായികയെ ലഭിക്കുമെന്ന് അറിയിച്ചപ്പോൾ രണ്ടു പേർക്കും തുല്യ പ്രാധാന്യം നൽകി വീണ്ടും തിരക്കഥ തിരുത്തി. 2018ൽ സിനിമ അനൗൺസ് ചെയ്ത ശേഷമാണ് പ്രൊഡ്യൂസർമാർ തമ്മിൽ തെറ്റിയതും സിനിമ അവിടെവെച്ച് നിലച്ചതും. പിന്നീടാണ് “കാട്ടാളൻ പൊറുഞ്ചു’ എന്ന എന്റെ തിരക്കഥ ഉപയോഗിച്ചാണ് പുതിയ ചിത്രമായ പൊറിഞ്ചു മറിയം ജോസ് ഒരുക്കിയതെന്ന് മനസിലായത്.
ചോദ്യം ചെയ്തില്ലേ?
പുതിയ ചിത്രത്തിന്റെ തിരക്കഥാകൃത്തെന്ന് അവകാശപ്പെടുന്ന അഭിലാഷ് ചന്ദ്രനെ ഉൾപ്പടെ വിളിച്ച് സംസാരിച്ചു. എന്നാൽ ഇത് മറ്റൊരു കഥയാണെന്ന് അവർ വാദിച്ചു. ഇതോടെ ഞാൻ കോടതിയിൽ നിന്ന് ഷൂട്ടിംഗ് നിർത്തിവെയ്ക്കാനുള്ള താൽക്കാലിക ഉത്തരവ് വാങ്ങി. എന്നാൽ എല്ലാ നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച് അവർ ഷൂട്ടിംഗ് തുടർന്നു. മാത്രമല്ല, നിരോധനം പിൻവലിച്ചുള്ള ഉത്തരവും അവർ നേടിയെടുത്തു. ഇതോടെ പിന്നെ ഭീഷണിയുടെ സ്വരമായി. ഷൂട്ടിംഗ് തടസപ്പെടുത്തിയാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ പോകുമെന്നായി.
തുടർ നടപടി?
ചിത്രത്തിന്റെ ടൈറ്റിലിൽ തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് എന്റെ പേര് വയ്ക്കുകയാണെങ്കിൽ ഒത്തുതീർപ്പിന് തയാറാണെന്ന് അറിയിച്ചിരുന്നു. എന്നാൽ അവർ അതിന് തയാറായില്ല. നിയമപരമായി തന്നെ നേരിടാനാണ് തീരുമാനം. ഹൈക്കോടതിയിൽ അപ്പീൽ നൽകും. എഴുത്തുകാരിയുടെ കോപ്പിറൈറ്റാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതവും വൈകാരികതയുമാണ് നോവൽ അടയാളപ്പെടുത്തുന്നത്. ആ കഥാപാത്രങ്ങൾക്ക് ജീവനുണ്ടെങ്കിൽ അത് നോവലിന്റെ വിജയമായി കാണണം. ആരുടേയും ബയോപിക്ക് അല്ല ഞാൻ നോവലാക്കിയത്.
തിരക്കഥ ഉറപ്പാക്കുന്നതിനായി സിനിമ തിയറ്ററിൽ പോയി കാണുമോ?
ഞാൻ ജീവിച്ചിരിക്കേ എന്റെ കുഞ്ഞിനെ മറ്റൊരാൾ വളർത്തുന്നത് കാണാനുള്ള മനക്കട്ടി എനിക്കില്ല. ചിത്രത്തിന്റെ കോൺസപ്റ്റും മറ്റും ട്രെയ് ലർ കണ്ടപ്പോൾ തന്നെ വ്യക്തമായി. പിന്നെ തീർച്ചയായും കുറെ ഭാഗങ്ങളിൽ അവർ മാറ്റം വരുത്തിയിട്ടുണ്ടാകാം. അത്തരത്തിൽ വികലമാക്കിയ ഒരു കലാസൃഷ്ടി പോയി കാണാനുള്ള തൊലിക്കട്ടിയില്ല.
എഴുത്തുകാരിയായത്?
ചെറുപ്പം മുതൽ എഴുതുമായിരുന്നു. പത്തോളം പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 16ാം വയസിൽ ഞാനെഴുതിയ കഥയാണ് മയിൽപ്പീലി എന്ന സിനിമയ്ക്ക് ആധാരം. ആ ചിത്രത്തിൽ അവർ പേരും നൽകിയിരുന്നു.
ഇനി എന്ത്?
നീതി വേണം. നിയമവ്യവസ്ഥിതിയിൽ വിശ്വാസമുണ്ട്. ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്ത് വരും. എതിർ കക്ഷികളുടെ പണക്കൊഴുപ്പിനു മുന്നിൽ പിടിച്ചു നിൽക്കാൻ പാടാണ്. ബാങ്ക് ജീവനക്കാരിയായിരുന്നു. വിരമിച്ച ശേഷം എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു. പക്ഷേ, മനസ് ശാന്തമല്ല. തിരികെ ചെല്ലാൻ ബാങ്കിൽ നിന്നും വിളിക്കുന്നുണ്ട്. ചിലപ്പോൾ പോയേക്കും.