രാജരാജചോളനെക്കുറിച്ചുള്ള വിവാദപരാമർശത്തിൽ പാ രഞ്ജിത്തിനെ പിന്തുണച്ച് തമിഴ് സിനിമാലോകം

രാജരാജചോളനെക്കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും ഇരയായ സംവിധായകൻ പാ രഞ്ജിത്തിന് തമിഴ്ചലച്ചിത്രലോകത്തിന്റെ ഐക്യദാർഢ്യം. തമിഴ് സിനിമാരംഗത്ത് സജീവമായി നിൽക്കുന്ന മുന്നൂറിലേറെ കലാകാരൻമാർ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തുവന്നു. രാജരാജചോളന്റെ ഭരണകാലത്ത് ദളിത് സമുദായം വലിയരീതിയിലുള്ള അടിച്ചമർത്തലുകൾക്കും ചൂഷണങ്ങൾക്കും വിധേയമായിരുന്നു എന്ന സംവിധായകന്റെ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ദളിതുകളുടെ ഭൂമി അദ്ദേഹം അന്യായമായി പിടിച്ചെടുത്തതും ദേവദാസി സമ്പ്രദായം അക്കാലത്ത് നിലവിലുണ്ടായിരുന്നതും വിമർശനമായി രഞ്ജിത്ത് ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ ആരോഗ്യകരമായ ചർച്ചയാണ് വേണ്ടതെന്ന് കലാകാരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള More
 

രാജരാജചോളനെക്കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും ഇരയായ സംവിധായകൻ പാ രഞ്ജിത്തിന് തമിഴ്ചലച്ചിത്രലോകത്തിന്റെ ഐക്യദാർഢ്യം. തമിഴ് സിനിമാരംഗത്ത് സജീവമായി നിൽക്കുന്ന മുന്നൂറിലേറെ കലാകാരൻമാർ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തുവന്നു. രാജരാജചോളന്റെ ഭരണകാലത്ത് ദളിത് സമുദായം വലിയരീതിയിലുള്ള അടിച്ചമർത്തലുകൾക്കും ചൂഷണങ്ങൾക്കും വിധേയമായിരുന്നു എന്ന സംവിധായകന്റെ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ദളിതുകളുടെ ഭൂമി അദ്ദേഹം അന്യായമായി പിടിച്ചെടുത്തതും ദേവദാസി സമ്പ്രദായം അക്കാലത്ത് നിലവിലുണ്ടായിരുന്നതും വിമർശനമായി രഞ്ജിത്ത് ഉന്നയിച്ചിരുന്നു.

ഈ വിഷയത്തിൽ ആരോഗ്യകരമായ ചർച്ചയാണ് വേണ്ടതെന്ന് കലാകാരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള കൂട്ടായ്മ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ രഞ്ജിത്തിന്റെ കാര്യത്തിൽ മറിച്ചാണ് സംഭവിക്കുന്നത്. തന്റെ അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിച്ചതിന്റെ പേരിൽ അദ്ദേഹം അക്രമിക്കപ്പെടുകയാണ്. ജാതി സംഘടനകളും മത മൗലികവാദികളും മറ്റു വംശീയ വിഭാഗങ്ങളും പൊതു പ്ലാറ്റ്‌ഫോമുകളിൽ അദ്ദേഹത്തിന്റെ ഫോൺ നമ്പർ പ്രസിദ്ധപ്പെടുത്തുന്നു. ഭീഷണികൾ മുഴക്കുന്നു. ജീവന് പോലും വലിയ ഭീഷണിയുണ്ട്.

സംഭവത്തിൽ രഞ്ജിത്തിനെതിരെ സർക്കാർ ക്രിമിനൽ കേസ് എടുത്തിട്ടുണ്ടെന്നും സർക്കാരും സർക്കാരിതര സംഘടനകളും അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുകയാണെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു. ആവിഷ്കാര സ്വാതന്ത്ര്യം ഭീഷണി നേരിടുമ്പോൾ അതിനെ ചെറുക്കേണ്ടത് മുഴുവൻ പേരുടെയും കടമയാണ്. രഞ്ജിത്തിനെതിരെയുള്ള നിയമ നടപടികൾ നിർത്തിവെയ്ക്കണം. മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കുള്ള ഒരു ഓൺലൈൻ പരാതിക്കും കൂട്ടായ്മ തുടക്കമിട്ടിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് പരാതിയിൽ ഒപ്പിട്ടിട്ടുള്ളത്.