ശിവ കാര്‍ത്തികേയന്‍റെ ‘ഹീറോ’ ആമസോണ്‍ പ്രൈമില്‍ നിന്നും നീക്കി
ശിവ കാർത്തികേയൻ നായകനായി 2019ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ഹീറോ ആമസോൺ പ്രൈമിൽ പ്രദർശിപ്പിക്കുന്നതും ടെലിവിഷനിൽ കാണിക്കുന്നതും മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചലച്ചിത്ര പ്രവർത്തകനായ ബോസ്കോ പ്രഭു തിരക്കഥ മോഷണ ആരോപണം ഉന്നയിച്ച് നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. അതിന്റെ തുടർച്ചയിലാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുന്നത് താൽക്കാലികമായി തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നത്.പി എസ് മിത്രന് സംവിധാനം ചെയ്ത ചിത്രത്തില് കല്യാണി പ്രിയദർശനായിരുന്നു നായിക.
‘ഹീറോ’ ടെലിവിഷനിൽ പ്രദർശിപ്പിക്കരുതെന്നും ചിത്രം ഒൺലൈനില് സ്ട്രീം ചെയ്യുന്നത് ആമസോൺ പ്രൈമിൽ നിന്നും പിൻവലിക്കണമെന്നുന്നാണ് മദ്രാസ് ഹൈക്കോടതി നൽകിയിരിക്കുന്ന താൽക്കാലിക ഉത്തരവ്. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. തമിഴ് സംവിധായകനായ ആറ്റ്‌ലിയുടെ സഹസംവിധായകനായ ബോസ്കോ പ്രഭു ‘വെട്രി’ എന്ന പേരില്‍ 2017 ഏപ്രില്‍ 26ന് തന്റെ സ്ക്രിപ്റ്റ് ദക്ഷിണേന്ത്യന്‍ റൈറ്റേഴ്സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
‘ഹീറോ’ തിയേറ്ററിൽ റിലീസായപ്പോൾ ബോസ്കോ പ്രഭു എന്ന ചലച്ചിത്രപ്രവർത്തകൻ മിത്രനെതിരെ രംഗത്ത് എത്തിയിരുന്നു.. 2017ൽ താൻ രജിസ്റ്റർ ചെയ്തിരുന്ന തിരക്കഥ അനുവാദമില്ലാതെ മിത്രൻ ചിത്രമാക്കി എന്നു കാണിച്ച് അസോസിയേഷനിൽ ബോസ്കോ പരാതിപ്പെട്ടിരുന്നു.
2019ൽ റൈറ്റേഴ്സ് അസോസിയേഷൻ ബോസ്‌ക്കോയുടേയും മിത്രന്റേയും സ്ക്രിപ്റ്റുകള്‍ പരിശോധിക്കുകയും ഹീറോയുടെ നിർമാതാവായ കോട്ടപടി ജെ രാജേഷിനോടും സംവിധായകന്‍ മിത്രനോടും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ അസോസിയേഷൻ തലവനും നടനുമായ കെ.ഭാഗ്യരാജ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ റൈറ്റേഴ്സ് യൂണിയൻ തീരുമാനത്തിനെതിരെ സംവിധായകൻ മിത്രൻ രംഗത്ത് വന്നിരുന്നു. റൈറ്റേഴ്‌സ് യൂണിയൻ സിനോപ്സിസിന്റെ മാത്രം അടിസ്ഥാനത്തിൽ ഇത്തരമൊരു തീരുമാനത്തിൽ എത്തിയത് ശരിയല്ലെന്നും ‘വെട്രി’യുടേയും ‘ഹീറോ’യുടേയും സ്ക്രിപ്റ്റുകൾ തമ്മിൽ വ്യത്യാസമുണ്ടെന്നും മിത്രൻ അവകാശപ്പെട്ടിരുന്നു.