മുംതാസ് മരിച്ചതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം
പഴയകാല ബോളിവുഡ് ചലച്ചിത്ര താരം മുംതാസ് മരിച്ചതായി സാമൂഹ്യ മാധ്യമങ്ങളിൽ വാർത്ത പരന്നു . എന്നാൽ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചത് വ്യാജ വാർത്തയെന്ന് കുടുംബാംഗങ്ങൾ. ഇന്നലെയാണ് മുംതാസ് മരണപ്പെട്ടതായി തെറ്റായ പ്രചരണം ഉണ്ടായത്. അവർ ജീവിച്ചിരിപ്പുണ്ടെന്നും ആരോഗ്യവതിയാണെന്നും, തന്നെപ്പറ്റി എന്തുകൊണ്ടാണ് ഇത്തരം തെറ്റായ വാർത്തകൾ ഇടയ്ക്കിടെ ഉണ്ടാകുന്നത് എന്ന് ഉൽക്കണ്ഠയോടെ ആരാഞ്ഞതായും കുടുംബാംഗങ്ങളാണ് അറിയിച്ചത്.
എഴുപത് വയസ്സുള്ള മുംതാസ് ഇപ്പോൾ മകൾക്കൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലും മുംതാസ് മരിച്ചതായ ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. ഉടൻ തന്നെ നിഷേധക്കുറിപ്പുമായി മകൾ താനിയ രംഗത്തെത്തിയിരുന്നു.
രാജേഷ് ഖന്ന നായകനായ ദോ രാസ്തേയിലൂടെയാണ് താരപദവിയിലേക്ക് ഉയരുന്നത്. ചിത്രത്തിൽ ചെറിയൊരു റോളാണ് മുംതാസിനുണ്ടായിരുന്നത്. എന്നാൽ സംവിധായകൻ രാജ് ഖോസ്‌ല അവർക്കുവേണ്ടി നാലു ഗാനരംഗങ്ങൾ പ്രത്യേകമായി കൂട്ടിച്ചേർത്തു.
അക്കാലത്ത് സച്ച ജൂത്ത എന്ന ശശി കപൂർ ചിത്രത്തിൽ നായികാ വേഷം വാഗ്ദാനം ചെയ്‌തെങ്കിലും മുംതാസിന്റെ നായകനാവാൻ അദ്ദേഹം വിസമ്മതിച്ചതായി പറയപ്പെടുന്നു. സ്റ്റണ്ട് ചിത്രങ്ങളിലെ നായിക എന്ന ഇമേജായിരുന്നു കാരണം. എന്നാൽ അതേ ശശി കപൂർ തന്നെ പിന്നീടവരെ നായികയാക്കുന്നതിൽ താല്പര്യം പ്രകടിപ്പിച്ചു എന്നാണ് കഥ.
1970 ൽ ഖിലോനയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് നേടിയിട്ടുണ്ട്. 1977 ൽ പുറത്തിറങ്ങിയ ആയ്‌നക്കു ശേഷം കുടുംബജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
നീണ്ട ഇടവേളയ്ക്കു ശേഷം 1990 ൽ ഇറങ്ങിയ ആന്തിയാനിലെ ശകുന്തള എന്ന കഥാപാത്രമാണ് ഒടുവിൽ ചെയ്തത്. ചലച്ചിത്ര മേഖലക്ക് നൽകിയ സമഗ്ര സംഭാവനയെ മുൻനിർത്തി ഫിലിം ഫെയർലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയിട്ടുണ്ട്.