വ്യാജ സഹായാഭ്യർഥനകൾ കൊണ്ട് പൊറുതിമുട്ടി സോനു സൂദ്
സോഷ്യൽ മീഡിയയിലൂടെ ആരും വ്യാജ സഹായാഭ്യർഥന നടത്തരുതെന്ന് പ്രശസ്ത സിനിമാതാരം സോനു സൂദ്. നിരവധി പേരാണ് സഹായം ചോദിച്ച് ട്വിറ്ററിലൂടെയും മറ്റും ബന്ധപ്പെടുന്നത്. ഏതെങ്കിലും സ്ഥലത്ത് ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണെന്നും നാട്ടിലെത്താൻ സഹായിക്കണമെന്നും അഭ്യർഥിക്കുന്ന സന്ദേശങ്ങളാണ് ഇത്തരക്കാർ അയയ്ക്കുന്നത്. എന്നാൽ സഹായം വാഗ്ദാനം ചെയ്ത് അതിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുന്നതോടെ സന്ദേശം ഡിലീറ്റ് ചെയ്യപ്പെടുന്നു.
ആളുകൾ തൻ്റെ സേവനം ദുരുപയോഗം ചെയ്യുകയാണെന്ന് താരം കുറ്റപ്പെടുത്തുന്നു. ഇത്തരക്കാർ തന്നെ കബളിപ്പിക്കുകയാണ്. സഹായം യഥാർഥത്തിൽ ആവശ്യമുള്ളവർ മാത്രം ബന്ധപ്പെടണം. ധാരാളം വ്യാജ ട്വീറ്റുകൾ വരുന്നുണ്ട്. ഇത്തരം വ്യാജന്മാരുടെ പ്രവൃത്തികൾ വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. ശരിക്കും സഹായം ആവശ്യമുള്ളവരാണ് ഇതുമൂലം ബുദ്ധിമുട്ടിലാവുന്നത് – നടൻ ട്വിറ്ററിൽ കുറിച്ചു.
സോനു സൂദിൻ്റെ ട്വിറ്റർ സന്ദേശം റീട്വീറ്റ് ചെയ്ത സംവിധായകൻ അനുരാഗ് കശ്യപ് വ്യാജന്മാരെ വകവെയ്ക്കാതെ മുന്നോട്ടു പോകാൻ അദ്ദേഹത്തോട് അഭ്യർഥിച്ചു. താങ്കൾ വലിയ പ്രവൃത്തിയാണ് ചെയ്യുന്നത്. വിദ്വേഷപ്രചാരകരെയും കുഴപ്പക്കാരെയും അവഗണിക്കണം. താങ്കളുടെ ഉത്തരവാദിത്തം അല്ലെങ്കിൽപ്പോലും, സർക്കാരുകൾ ചെയ്യുന്നതിലേറെ താങ്കൾ ചെയ്യുന്നുണ്ട്. അനുരാഗിൻ്റെ ട്വീറ്റ് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഇതിനിടയിൽ ശിവസേന നടനെതിരെ രംഗത്തുവന്നു. ബി ജെ പി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് താരം അഭിനയിക്കുകയാണെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത് ആരോപിച്ചു. മഹാരാഷ്ട്ര സർക്കാർ കുടിയേറ്റ തൊഴിലാളികളെ അവഗണിക്കുകയാണെന്ന് വരുത്തിത്തീർത്ത് സർക്കാറിനെ അപകീർത്തിപ്പെടുത്താനാണ് താരത്തിൻ്റെ ശ്രമങ്ങൾ.
എന്നാൽ നടൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയെ സന്ദർശിച്ചതായും കുടിയേറ്റ തൊഴിലാളികൾക്ക് ചെയ്യുന്ന സേവനങ്ങളുടെ പേരിൽ ഉദ്ധവ് താക്കറെ അദ്ദേഹത്തെ അഭിനന്ദിച്ചതായും റിപ്പോർട്ടുകളുണ്ട്.
ലോക് ഡൗൺ കാലത്ത് വാർത്തകളിൽ നിറഞ്ഞു നില്ക്കുന്ന നടനാണ് സോനു സൂദ്. മുംബൈയിലെ ആറു നിലയുള്ള വീട് വിട്ടു നല്കിയാണ് ആദ്യം വാർത്തകളിൽ ഇടം നേടുന്നത്. കൊച്ചിയിൽ കുടുങ്ങിയ ഒഡിഷക്കാരായ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വിമാനം ഏർപ്പെടുത്തിയതും, മഹാരാഷ്ട്രയിൽ കുടുങ്ങിയ ആയിരത്തോളം വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തതും, അവരെ നാട്ടിലെത്തിക്കാൻ ബസ്സുകൾ ഏർപ്പാടാക്കിയതുമെല്ലാം അടുത്തിടെ വലിയ തോതിൽ വാർത്തകളായി.