മാപ്പ് ചോദിച്ച് ദുല്‍ഖര്‍ സല്‍മാന്‍; മനപൂര്‍വ്വം ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല
ദുല്ഖര് സല്മാന്റെ നിര്മാണ കമ്പനിയുടെ കീഴില് നിര്മ്മിച്ച ആദ്യ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ദുല്ഖറിന്റെ നിര്മാണത്തിയ ആദ്യ ചിത്രം ബോക്സോഫീസിൽ 25 കോടി രൂപ സ്വന്തമാക്കിയിരുന്നു. വര്ഷങ്ങള്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് സിനിമ എത്തിയത്. സംവിധായകന് പ്രിയദര്ശന്റെ മകള് കല്യാണിയായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇപ്പോള് ചിത്രം ഓണ്ലൈനില് റിലീസായതിനു പിന്നാലെ നിരവധി വിവാദങ്ങളില് കുടുങ്ങിയിരിക്കുകയാണ്. ചിത്രത്തില് സുരേഷ്ഗോപിയുടെ കഥാപാത്രം വീട്ടിലെ നായയെ ‘പ്രഭാകരാ’ എന്നു അഭിസംബോധന ചെയ്യുന്ന രംഗമാണ് ഏറ്റവുമൊടുവില്‍ വിവാദമായിരിക്കുന്നത്. ഈ രംഗം തമിഴ് വംശജരെ അപമാനിക്കാനാണെന്നും മറ്റുമാണ് ഇപ്പോള്‍ വിമര്‍ശനങ്ങളുയരുന്നത്.
പ്രഭാകരൻ എന്ന പേരുമായി ബന്ധപ്പെട്ട തമാശ തമിഴ് ജനതയെ അപമാനിക്കുന്നതായി നിരവധി ആളുകൾ തന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു. അത്തരത്തിൽ ഒരു പേര് ഉപയോഗിച്ചത് മനഃപൂർവമല്ല. പട്ടണപ്രവേശം എന്ന ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള തമാശയാണത്. കേരളത്തിൽ സാധാരണയായിട്ടുള്ള ഒരു തമാശയാണതെന്നും ദുൽഖർ പറയുന്നു.
സിനിമയുടെ തുടക്കത്തിൽ പരാമർശിക്കുന്നതുപോലെ ചിത്രത്തിൽ ജീവിച്ചിരിക്കുന്നതോ മരിച്ചതുമായ ആരെ കുറിച്ചും പരാമർശിക്കുന്നില്ല. സിനിമ കാണാതെയാണ് പലരും അഭിപ്രായം പറയുന്നത്. വെറുപ്പ് പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്. തന്നെയും സംവിധായകൻ അനൂപിനേയും അധിക്ഷേപിക്കുന്നത്. തങ്ങൾക്ക് അംഗീകരിക്കാൻ കഴിയും. ദയവായി തങ്ങളുടെ പിതാക്കന്മാരേയോ സിനിമയിലെ മുതിർന്ന അഭിനേതാക്കളേയോ മോശക്കാരാക്കരുത്. സിനിമയിൽ പരാമർശിച്ച പേര് വിഷമിപ്പിച്ച തമിഴ് ജനതയോട് ക്ഷമ ചോദിക്കുന്നു. തന്റെ സിനിമകളിലൂടെയോ വാക്കുകളിലൂടെയോ ആരെയും വ്രണപ്പെടുത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഇത് യഥാർത്ഥത്തിൽ ഒരു തെറ്റിദ്ധാരണയാണെന്നും ദുൽഖർ പറഞ്ഞു.
തമിഴ് നടന്‍ പ്രസന്ന ദുല്‍ഖറിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. തമിഴ് നടനെന്ന നിലയിലും മലയാളം സിനിമകള്‍ കാണുന്ന ആളെന്ന നിലയിലും ദുല്‍ഖറിനോട് മാപ്പു ചോദിക്കുന്നുവെന്ന് പ്രസന്ന കുറിക്കുന്നു. സുരേഷ് ഗോപിയുടെ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ഡയലോഗ് പോലെ പ്രഭാകരാ എന്ന ആ പേരും വിളിയും സിനിമയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്നും പ്രസന്ന പറയുന്നു. പ്രസന്നയുടെ വാക്കുകള്‍ക്ക് ദുല്‍ഖര്‍ നന്ദി അറിയിച്ചിട്ടുണ്ട്.
മുന്‍പ് സിനിമയില്‍ തന്നോട് ചോദിക്കാതെ ചിത്രങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഒരു യുവതി രംഗത്ത് വന്നിരുന്നു. ദുല്‍ഖര്‍ അന്ന് ക്ഷമ ചോദിക്കുകയും സംവിധായകന്‍ അനൂപ് യുവതിയെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.