ഡോള്യൂടെഗ്രവിർ: എയ്ഡ്സിനെതിരെയുള്ള പുതിയ മരുന്ന് ഫെബ്രുവരിയോടെ വിപണിയിലെത്തും
എച്ച് ഐ വി ക്കും എയ്ഡ്സിനും എതിരെയുള്ള ഫലപ്രദമായ പുതിയ മരുന്ന് ‘ഡോള്യൂടെഗ്രവിർ’ അടുത്ത ഫെബ്രുവരിയോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡി ടി ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മരുന്ന് 2020 ഫെബ്രുവരിയോടെ ഇന്ത്യൻ വിപണിയിൽ ലഭ്യമായി തുടങ്ങും. നിലവിൽ ടി എൽ ഇ സംയുക്തമാണ് എയ്ഡ്സ് രോഗികൾക്ക് നൽകുന്നതെന്നും ഇനിമുതൽ ടി എൽ ഡി സംയുക്തമായ ഡോള്യൂടെഗ്രവിർ നൽകി തുടങ്ങുമെന്നും നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. നരേഷ് ഗോയൽ പറഞ്ഞു.
മെച്ചപ്പെട്ട ഫലങ്ങളാണ് പുതിയ മരുന്ന് നൽകുന്നത്. പാർശ്വഫലങ്ങളും കുറവാണ്. പുതിയ മരുന്ന് വൈറസുകളെ നശിപ്പിക്കുന്നതിൽ കൂടുതൽ കാര്യക്ഷമമാണ്. രോഗികൾക്ക് ഈ മരുന്ന് നിർദേശിക്കുന്നതിൽ ഡോക്ടർമാർക്കുള്ള പരിശീലനം നടന്നുവരികയാണെന്നും ജനുവരിയോടെ പരിശീലന ഘട്ടം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ മരുന്ന് വിപണിയിൽ എത്തിക്കും. രാജ്യത്ത് നിലവിൽ ഇരുപത്തൊന്നു ലക്ഷത്തി നാല്പതിനായിരം പേരാണ് എച്ച് ഐ വി ബാധിതർ. സുസ്ഥിര വികസന പദ്ധതി (എസ് ഡി ജി) ലക്ഷ്യങ്ങൾ പൂർത്തീകരിച്ച് 2030 ഓടെ എച്ച് ഐ വി / എയ്ഡ്സ് വൈറസിനെ രാജ്യത്തുനിന്ന് നിർമാർജനം ചെയ്യും.
രാജ്യത്തെ എയ്ഡ്സ് രോഗികളിൽ 79 ശതമാനം പേരും തങ്ങൾ രോഗികളാണ് എന്ന വസ്തുത അറിഞ്ഞുകൊണ്ട് ജീവിക്കുന്നവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. 82 ശതമാനം പേർ സൗജന്യ ആന്റി റിട്രോ വൈറൽ തെറാപ്പി സ്വീകരിക്കുന്നവരാണ്. 79 ശതമാനക്കാരിൽ വൈറസ് തീർത്തും നിയന്ത്രണാധീനമാണ്. മൂന്ന് ലക്ഷ്യങ്ങളാണ് ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെയ്ക്കുന്നത്. സീറോ ന്യൂ ഇൻഫെക്ഷൻ അഥവാ പുതിയ കേസുകൾ ഇല്ലാതാക്കൽ, സീറോ എയ്ഡ്സ് റിലേറ്റഡ് ഡെത്ത്‌സ് അഥവാ എയ്ഡ്സുമായി ബന്ധപ്പെട്ട മരണങ്ങൾ പൂർണമായും ഇല്ലാതാക്കൽ, സീറോ ഡിസ്ക്രിമിനേഷൻ അഥവാ രോഗികളോടുള്ള സാമൂഹ്യവിവേചനം തീർത്തും ഇല്ലാതാക്കൽ.
നാഷണൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം 88000 പുതിയ രോഗബാധകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നാക്കോ അതിന്റെ നിരീക്ഷണ സംവിധാനം കൂടുതൽ ശക്തവും കാര്യക്ഷമവും ആക്കിയിട്ടുണ്ട്. 35000 ത്തോളം റിപ്പോർട്ടിങ് യൂണിറ്റുകൾ ഇതിനായി പൂർണ സജ്ജമാണ്. ആധുനിക സാങ്കേതിക വിദ്യയും ഉപയുക്തമാക്കിയിട്ടുണ്ട്. 1980 കൾ മുതൽ എച്ച് ഐ വി / എയ്ഡ്സ് രോഗവ്യാപനത്തിനെതിരെ നാക്കോ പ്രബലമായി രംഗത്തുണ്ട്. ഇതുമായി ബന്ധപ്പെട്ട് പതിനെട്ടോളം മന്ത്രാലയങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.