വാക്സിനുവേണ്ടിയുള്ള തള്ളിക്കയറ്റത്തിൽ ദരിദ്രർ ചവിട്ടിമെതിക്കപ്പെടരുത്, ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
Vaccine
ഏതാനും ആഴ്ചകൾക്കുളളിൽ വാക്സിൻ ലഭ്യമാകുമെന്ന വാർത്ത ലോകമെമ്പാടും പ്രത്യാശയ്ക്ക് തിരികൊളുത്തുന്നതിനിടയിൽ വാക്സിനുവേണ്ടിയുള്ള തള്ളിക്കയറ്റത്തിൽ ദരിദ്രർ ചവിട്ടിമെതിക്കപ്പെടരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യുഎൻ വെർച്വൽ ഉച്ചകോടിയിൽ സംസാരിക്കവേ സംഘടനയുടെ ഡയറക്ടർ ജനറൽ തെദ്രോസ് അഥനം ഗെബ്രിയേസസ് ആണ് പാവങ്ങൾക്ക് വാക്സിൻ ലഭ്യമാവുന്നതിനെ കുറിച്ചുള്ള ആശങ്ക ലോകത്തോട് പങ്കുവെച്ചത്. ഒരു വർഷത്തോളം നീണ്ടുനിന്ന കോവിഡ് പ്രതിസന്ധിയുടെ അവസാനം തുരങ്കത്തിന്റെ ഒടുവിലെ വെളിച്ചമാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. vaccine
ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. വാക്സിന് വേണ്ടിയുള്ള കുതിപ്പിൽ സമ്പന്നരും ശക്തരും മേൽക്കൈ നേടുകയും ദരിദ്രരും ദുർബലരും പാർശ്വവത്കരിക്കപ്പെട്ടവരും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്ന കാഴ്ച നമുക്ക് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഇത് ഒരു ആഗോള പ്രതിസന്ധിയാണ്. ഒരു ആഗോള പ്രതിസന്ധി പരിഹരിക്കാനുള്ള പൊതുവായ ഉത്പന്നം എന്ന നിലയിൽ തുല്യമായാണ് ഇത് പങ്കിടേണ്ടത്. അസമത്വം വർധിപ്പിക്കുകയും ചില ആളുകൾക്ക് മാത്രം നേട്ടങ്ങൾ കൈവരികയും ചെയ്യുന്ന വിധത്തിൽ സ്വകാര്യ ചരക്കുകളായിട്ടല്ല. ലോകത്തിന് മറ്റ് നിരവധി വെല്ലുവിളികൾ ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രോഗത്തിന് മാത്രമേ വാക്സിൻ കണ്ടെത്തിയിട്ടുള്ളൂ. ദാരിദ്ര്യത്തിനും വിശപ്പിനും അസമത്വത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും വാക്സിൻ ഇല്ല.
കോവിഡ്-19 വാക്സിൻ അംഗീകരിക്കുന്ന ആദ്യത്തെ പാശ്ചാത്യ രാജ്യമായി ബ്രിട്ടൻ മാറി. അമേരിക്കയും മറ്റ് രാജ്യങ്ങളും അതിനുള്ള തയ്യാറെടുപ്പിലാണ്. സാർവത്രിക വാക്സിനേഷനുള്ള ശ്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഈ രാജ്യങ്ങൾ ഇതിനോടകം പറഞ്ഞിട്ടുണ്ട്. ലോകമെമ്പാടും തുല്യ നിലയിലുളള വാക്സിൻ വിതരണത്തിനായി യുഎൻ പിന്തുണയുള്ള കോവാക്സ് കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്.
ചൈനീസ് പക്ഷപാതിത്തം ആരോപിച്ച് അമേരിക്ക ലോകാരോഗ്യ സംഘടനയിൽ നിന്ന് പിൻവാങ്ങിയിരുന്നു.പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് തെദ്രോസിനെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചു. എത്യോപിയൻ ഡോക്ടറും നയതന്ത്രജ്ഞനുമാണ്
ഡബ്ല്യു എച്ച് ഒ ഡയറക്റ്ററായ തെദ്രോസ് അഥനം ഗബ്രിയേസസ്. കോവിഡിന് സൗജന്യ വാക്സിനുകളും ടെസ്റ്റുകളും ചികിത്സയും ലഭ്യമാക്കാൻ യത്നിച്ച രാജ്യങ്ങളെ പ്രശംസിച്ച അദ്ദേഹം എന്തുകൊണ്ടാണ് കാൻസർ, ക്ഷയം, എച്ച്ഐവി പോലുള്ള മുൻകാല രോഗങ്ങളുടെ കാര്യത്തിൽ സമാനമായ ശ്രമങ്ങൾ ഉണ്ടാകാത്തത് എന്ന ചോദ്യമുയർത്തി. ലോകത്ത്
സാർവത്രിക ആരോഗ്യ പരിരക്ഷ എത്രമാത്രം പ്രധാനമാണെന്നാണ് ഈ മഹാമാരി അടിവരയിട്ടു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.