ചിലർ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് രാഷ്ട്രീയ നേട്ടത്തിനു വേണ്ടി: ഡോ. ടി. എം. തോമസ് ഐസക്ക്
വർത്തമാനകാല സാഹചര്യത്തിൽ സാധാരണക്കാർക്ക് ഏറെ ആശങ്കകൾ സൃഷ്ടിച്ച കാരുണ്യ പദ്ധതി, പ്രളയസെസ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് സംസാരിക്കുന്നു.
കാരുണ്യപദ്ധതിയിൽ ആശയക്കുഴപ്പം തുടരുന്നു?
ഏറെ ഗുണഫലങ്ങളുള്ള കാരുണ്യ പദ്ധതി നിർത്തലാക്കി എന്ന് വാർത്തകൾ പുറത്ത് വരുന്നതിനെ തുടർന്ന് രോഗികൾ ആശങ്കയിലായിരുന്നു. എന്നാൽ, കാരുണ്യ പദ്ധതി കൂടുതൽ ആകർഷകവും ഗുണപ്രദവുമാക്കി കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് സർക്കാർ തീരുമാനം. ഇൻഷ്വറൻസ് പദ്ധതിയുള്ളവർക്കായി കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കി ആരോഗ്യ മേഖലയെ പാവങ്ങളുടെ ആശ്രിത കേന്ദ്രമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് രാഷ്ട്രീയ ലാഭത്തിനായി ചിലർ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്. കാരുണ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാവാത്തവരും മൂന്ന് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരുമായ എല്ലാവർക്കും അക്രെഡിറ്റഡ് ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കും. ഇതിനുള്ള പണം സർക്കാർ നൽകും.
ഒരു രോഗിയ്ക്കും നടപടിക്രമങ്ങളുടെ ഏതെങ്കിലും അവ്യക്തത കൊണ്ട് അക്രഡിറ്റഡ് ആശുപത്രികളിൽ ചികിത്സ നിഷേധിക്കാൻ പാടില്ല. ഇങ്ങനെ എന്തെങ്കിലും വീഴ്ച വന്നാൽ അതിന്‍റെ ഉത്തരവാദിത്തം ആശുപത്രികൾക്ക് മാത്രമായിരിക്കും. കാരുണ്യ പദ്ധതിയുടെ സമയപരിധി നീട്ടിയിട്ടുണ്ട്. ആനുകൂല്യം ഈ വർഷം മുഴുവൻ ലഭിക്കും.
പ്രളയസെസ് സാധാരണക്കാരന് ഭാരമാകുമോ?
പ്രളയസെസ് ഏർപ്പെടുത്തുന്നത് വഴി 1200 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. സെസിന്‍റെ മറവിൽ വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാവും. ഉത്പന്നങ്ങൾക്ക് ഒരു ശതമാനം സെസ് ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമാണ് സെസിൽ നിന്ന് ലഭിക്കുന്ന തുക വിനിയോഗിക്കുക. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങൾ തുടങ്ങിയവയ്ക്ക് സെസ് ബാധകമല്ല. ജി.എസ്.ടിക്കു പുറത്തുള്ള പെട്രോൾ, ഡീസൽ, ഭൂമി വിൽപ്പന, മദ്യം എന്നിവയ്ക്കും സെസ് നൽകേണ്ടതില്ല.
കെ.എസ്.എഫ്.ഇയുടെ പ്രവാസിച്ചിട്ടി സംബന്ധിച്ച് ഉയർന്ന ആക്ഷേപങ്ങൾക്കുള്ള മറുപടി?
വിശപ്പു രഹിത കേരളം…
വിശപ്പുരഹിത കേരളം പരിപാടി ഇന്ന് മാരാരിക്കുളത്ത് ഒതുങ്ങുന്നില്ല. വിശപ്പുരഹിത ചേർത്തല ഒരു വർഷം പിന്നിടുകയാണ്. 300 അഗതികളുടെ വീടുകളിൽ സ്ഥിരമായി ഇവർ ഭക്ഷണം എത്തിക്കുന്നു. കേന്ദ്രീകൃത അടുക്കളയിൽ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്. അതിനുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചു കഴിഞ്ഞു.കേന്ദ്രീകൃത അടുക്കള പ്രവർത്തിപ്പിക്കുന്നതിന് ചെലവേറെയാണ്. ഒരു ദിവസത്തെ ഭക്ഷണത്തിന്‍റെ സ്പോൺസർഷിപ്പ് 7500 രൂപയാണ്. ചേർത്തല അടുക്കളയിൽ നിന്നുള്ള ഭക്ഷണം അരൂരിലേയ്ക്കുകൂടി വ്യാപിപ്പിച്ചാൽ എന്താണെന്ന ചിന്തയും ഉയർന്നിട്ടുണ്ട്. അങ്ങനെ വരുമ്പോൾ ആലപ്പുഴ പട്ടണം മുതൽ ജില്ലയുടെ വടക്കൻ പ്രദേശങ്ങൾ മുഴുവനും വിശപ്പുരഹിത കേരളം പദ്ധതി വ്യാപിച്ചിരിക്കും. ഭാവിയിൽ സംസ്ഥാനമൊട്ടാകെ.