ഫിഷറീസ് വകുപ്പിൽ 5000 കോടി രൂപയുടെ അഴിമതിയെന്ന് ചെന്നിത്തല, അസംബന്ധമെന്ന് മേഴ്സിക്കുട്ടിയമ്മ

Ramesh Chennithala ഫിഷറീസ് വകുപ്പിൽ അയ്യായിരം കോടി രൂപയുടെ അഴിമതിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇഎംസിസി എന്ന ബഹുരാഷ്ട്ര കമ്പനിയുമായി സർക്കാർ കരാർ ഒപ്പുവെച്ചെന്നും 400 ട്രോളറുകളും 2 മദർ ഷിപ്പുകളും അടക്കം ആഴക്കടൽ മത്സ്യബന്ധനത്തിനുള്ളതാണ് കരാറെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിദേശ ട്രോളറുകൾക്ക് അനുമതി നൽകിക്കൊണ്ടുള്ള കരാർ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതാണ്. മത്സ്യ മേഖലയെ അമേരിക്കൻ കമ്പനിക്ക് തീറെഴുതാനാണ് സർക്കാർ ശ്രമിക്കുന്നത്. കരാറിന് മുമ്പ് ആഗോള ടെണ്ടർ വിളിക്കണം More
 

Ramesh Chennithala

ഫിഷറീസ് വകുപ്പിൽ അയ്യായിരം കോടി രൂപയുടെ അഴിമതിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇഎംസിസി എന്ന ബഹുരാഷ്ട്ര കമ്പനിയുമായി സർക്കാർ കരാർ ഒപ്പുവെച്ചെന്നും 400 ട്രോളറുകളും 2 മദർ ഷിപ്പുകളും അടക്കം ആഴക്കടൽ മത്സ്യബന്ധനത്തിനുള്ളതാണ് കരാറെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വിദേശ ട്രോളറുകൾക്ക് അനുമതി നൽകിക്കൊണ്ടുള്ള കരാർ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതാണ്. മത്സ്യ മേഖലയെ അമേരിക്കൻ കമ്പനിക്ക് തീറെഴുതാനാണ് സർക്കാർ ശ്രമിക്കുന്നത്. കരാറിന് മുമ്പ് ആഗോള ടെണ്ടർ വിളിക്കണം എന്ന ചട്ടം പാലിച്ചിട്ടില്ല. രണ്ട് വർഷം മുമ്പ് മാത്രം തുടങ്ങിയ കമ്പനിയാണ് ഇഎംസിസി. സ്പ്രിൻക്ലറിനെക്കാളും ഇ മൊബിലിറ്റി പദ്ധതിയെക്കാളും കൂടിയ അഴിമതിയാണ് നടന്നത്. എൽ ഡി എഫിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയാണ് കരാർ ഒപ്പിട്ടത്. ഗൂഢാലോചന നടത്തിയത് ഫിഷറീസ് മന്ത്രിയാണെന്നും ഇഎംസിസി പ്രതിനിധികളുമായി അവർ അമേരിക്കയിൽ വെച്ചാണ് ചർച്ച നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു.

എന്നാൽ പ്രതിപക്ഷ നേതാവിൻ്റെ ആരോപണം തികച്ചും അസംബന്ധമാണെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിൻ്റെ മാനസികനില തകർന്നെന്നാണ് തോന്നുന്നത്. എന്തടിസ്ഥാനത്തിലാണ് അദ്ദേഹം അഴിമതി ആരോപിക്കുന്നതെന്ന് അറിയില്ല. അത്തരം ഒരു കരാറേ ഇല്ല. മത്സ്യത്തൊഴിലാളികളെ തിരിക്കാനുള്ള പരിപ്പ് വേവില്ല എന്ന് ചെന്നിത്തല തിരിച്ചറിയണം.

ഒരു കരാറിലും ഒപ്പിട്ടിട്ടില്ല എന്ന് മന്ത്രി ആവർത്തിച്ച് പറഞ്ഞു. എന്നാൽ വ്യവസായ വകുപ്പുമായി ഇഎംസിസി കരാർ ഒപ്പിട്ടിട്ടുണ്ടല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം തനിക്കറിയില്ലെന്ന് മന്ത്രി പറഞ്ഞു. കരാറിൽ തനിക്ക് ഉത്തരവാദിത്തമില്ല. വ്യവസായ വകുപ്പുമായി കരാർ ഒപ്പിട്ടോ എന്നത് പ്രശ്നമല്ല. കാരണം ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതിയും രജിസ്ട്രേഷനും നൽകേണ്ടത് ഫിഷറീസ് വകുപ്പാണ്. വിദേശ ട്രോളറുകൾക്ക് അനുമതി നൽകാൻ ഫിഷറീസ് വകുപ്പ് ഉദ്ദേശിക്കുന്നില്ല. അസൻഡ് മേളയിൽ എന്ത് നടന്നു എന്ന് തനിക്കറിയില്ലെന്നും അതിൽ താൻ പങ്കെടുത്തിട്ടില്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.