യു പി യിൽ നൂറ്റമ്പതോളം മെഡിക്കൽ വിദ്യാർഥികളുടെ തല നിർബന്ധിച്ച് മുണ്ഡനം ചെയ്തു
ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ സഫായി വില്ലേജിൽ ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ നൂറ്റമ്പതോളം വിദ്യാർഥികൾ കൂട്ട റാഗിങ്ങിനിരയായതായി പരാതി. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോകളാണ് സംഭവം പുറത്തുകൊണ്ടുവന്നത്.
വെള്ളക്കോട്ടിട്ട, തലമുണ്ഡനം ചെയ്ത വിദ്യാർഥികളെ വരിവരിയായി നടത്തിക്കുന്നതും സല്യൂട്ട് ചെയ്യിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മൂന്നു വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആദ്യത്തേതിൽ തല മൊട്ടയടിച്ച ഒരു കൂട്ടം വിദ്യാർഥികൾ ഒറ്റവരിയായി അച്ചടക്കത്തോടെ നടക്കുന്നത് കാണാം. രണ്ടാമത്തേത് ജോഗ് ചെയ്യുന്ന കുട്ടികൾ സീനിയേഴ്സിനെ സല്യൂട്ട് ചെയ്യുന്നതാണ്. മൂന്നാമതൊരു വീഡിയോയിൽ റാഗിങ്ങ് നടക്കുമ്പോഴും അത് തടയാൻ ശ്രമിക്കാതെ കണ്ടുകൊണ്ട് നിൽക്കുന്ന ഒരു സെക്യൂരിറ്റി ഗാർഡിനെയും കാണുന്നുണ്ട്.
സംഭവം വിവാദമായതോടെ സർവകലാശാല വൈസ് ചാൻസലർ വിശദീകരണക്കുറിപ്പ് ഇറക്കി. റാഗിങ്ങ് സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി ഒരു പ്രത്യേക സ്‌ക്വാഡ് തന്നെ യൂണിവേഴ്സിറ്റിയിലുണ്ടെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോഴെല്ലാം കടുത്ത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് പറയുന്നത്. ഈ വിഷയത്തിലും കർശന നടപടി സ്വീകരിക്കുമെന്നും ഉറപ്പു നൽകുന്നു. ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രിമാരായ മുലായം സിംഗ് യാദവിന്റെയും അഖിലേഷ് യാദവിന്റെയും ജന്മഗ്രാമമാണ് ഇറ്റാവ ജില്ലയിലുള്ള സഫായി വില്ലേജ്.