ക്ഷണക്കത്ത് പുറത്തിറക്കി, ഭൂമിപൂജ വേദിയിൽ പ്രധാനമന്ത്രി മോദിക്കൊപ്പം നാല് വിശിഷ്ടാതിഥികൾ
ayodhya
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജ ചടങ്ങിനുള്ള ക്ഷണക്കത്ത് അനാച്ഛാദനം ചെയ്തു. കുങ്കുമ നിറത്തിലുള്ള ക്ഷണ പത്രികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ മറ്റ് നാല് വിശിഷ്ടാതിഥികളുടെ പേരുകൾ മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. രാഷ്ട്രീയ സ്വയംസേവക സംഘം(ആർഎസ്എസ്) മേധാവി മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യ ഗോപാൽദാസ് എന്നിവരാണ് വേദിയിൽ മോദിക്കൊപ്പം ഉണ്ടാവുക. കോവിഡ്വൈറസ് വ്യാപകമായി പടരുന്നത് കണക്കിലെടുത്താണ്, അതിഥികളുടെ വൻപട്ടികയിൽ വലിയൊരു വെട്ടിനിരത്തൽ ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.
അയോധ്യ കേസിലെ മുസ്ലിം വ്യവഹാരികളിൽ ഒരാളായ ഇക്ബാൽ അൻസാരിക്കാണ് ഭൂമിപൂജാ ചടങ്ങിലേക്കുള്ള ആദ്യക്ഷണം ലഭിച്ചതെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. രാമന്റെ ഇച്ഛയാണ് നടക്കുന്നതെന്ന അദ്ദേഹത്തിൻ്റെ വാക്കുകളും ഉദ്ധരിച്ചിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന വിപുലമായ ചടങ്ങിൽ പങ്കെടുക്കാൻ നൂറ്റമ്പതോളം പേർക്ക് ക്ഷണക്കത്ത് നൽകിയിട്ടുണ്ട്.
ബി.ജെ.പിയുടെ ഏതുകാലത്തെയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ കേന്ദ്രബിന്ദുവായ രാമക്ഷേത്ര നിർമാണത്തിന്റെ പ്രതീകാത്മക തുടക്കമെന്ന നിലയിൽ പ്രധാനമന്ത്രി മോദി 40 കിലോഭാരമുള്ള വെള്ളി ഇഷ്ടിക സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച ബാബറി മസ്ജിദ്, 1992 ഡിസംബർ 6-ന് തകർക്കുന്നതിന് മുമ്പ് നിന്നിരുന്ന അതേ സ്ഥാനത്താണ് ക്ഷേത്രം പണിയുന്നത്. 2.77 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്താണ് ക്ഷേത്രനിർമാണം. പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പളളി നിർമിച്ചതെന്ന് ആരോപിച്ചാണ് ഹിന്ദു മതമൗലികവാദികൾ കർസേവയിലൂടെ അത് തകർത്തത്. തർക്കഭൂമിയെ രാമജന്മ ഭൂമിയായി അംഗീകരിച്ചു കൊണ്ടും, അവിടെ ക്ഷേത്രം പണിയാൻ അനുവദിച്ചുകൊണ്ടും, പള്ളി പണിയാൻ മറ്റൊരിടത്ത് മുസ്ലീങ്ങൾക്ക് അഞ്ചേക്കർ സ്ഥലം അനുവദിച്ചുകൊണ്ടും, അടുത്തിടെവന്ന സുപ്രീം കോടതി വിധിയോടെയാണ് അയോധ്യയിൽ ക്ഷേത്ര നിർമാണം ആരംഭിക്കുന്നത്.
യോഗി ആദിത്യനാഥ് സർക്കാർ ഓഗസ്റ്റ് 5-ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ, ഒരു കാലത്ത് അയോധ്യയിലെ ക്ഷേത്ര നിർമാണ പ്രചാരണ കാമ്പയ്നിൽ സജീവ സാന്നിധ്യമായിരുന്ന എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർ പങ്കെടുക്കില്ല.
അദ്വാനിയെയും ജോഷിയെയും അവസാന നിമിഷം ഫോണിലാണ് ക്ഷണിച്ചത്. ഇരുവരും ഓൺലൈനിലൂടെ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള അതിഥികളുടെ രക്ഷയ്ക്കായി താൻ ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്നും എല്ലാവരും പോയിക്കഴിഞ്ഞതിനു ശേഷം അവിടം സന്ദർശിക്കുമെന്നും ഉമാ ഭാരതി പറഞ്ഞു.