വിമർശിക്കുന്നത് രാജ്യം നന്നാവാനെന്ന് ശബാന ആസ്മി

ഇന്ത്യ മനോഹരമായ രാജ്യമാണെന്നും രാജ്യത്തെ വിമർശിക്കുന്നവർ അതിന്റെ പുരോഗതി ആഗ്രഹിക്കുന്നവരാണെന്നും പ്രശസ്ത അഭിനേത്രി ശബാന ആസ്മി. വിമർശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കാൻ പഠിക്കണം. സർക്കാരിന്റെ തെറ്റായ നയങ്ങളെ എതിർക്കുന്നവരെ ദേശദ്രോഹികളാക്കി ചിത്രീകരിക്കുന്ന പ്രവണത നന്നല്ല. എന്നാൽ ഇക്കാര്യത്തിൽ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ആശാവഹമല്ല. ഗവൺമെന്റിനെ കുറ്റപ്പെടുത്തിയാൽ അവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിക്കുന്ന അപകടകരമായ സ്ഥിതിയാണുള്ളത്- അവർ കുറ്റപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ജനങ്ങളെ വിഭജിച്ചുകൊണ്ടുള്ള നടപടികളൊന്നും രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും അവർ പറഞ്ഞു. More
 

ഇന്ത്യ മനോഹരമായ രാജ്യമാണെന്നും രാജ്യത്തെ വിമർശിക്കുന്നവർ അതിന്റെ പുരോഗതി ആഗ്രഹിക്കുന്നവരാണെന്നും പ്രശസ്ത അഭിനേത്രി ശബാന ആസ്മി.

വിമർശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കാൻ പഠിക്കണം. സർക്കാരിന്റെ തെറ്റായ നയങ്ങളെ എതിർക്കുന്നവരെ ദേശദ്രോഹികളാക്കി ചിത്രീകരിക്കുന്ന പ്രവണത നന്നല്ല. എന്നാൽ ഇക്കാര്യത്തിൽ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ആശാവഹമല്ല.

ഗവൺമെന്റിനെ കുറ്റപ്പെടുത്തിയാൽ അവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിക്കുന്ന അപകടകരമായ സ്ഥിതിയാണുള്ളത്- അവർ കുറ്റപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ജനങ്ങളെ വിഭജിച്ചുകൊണ്ടുള്ള നടപടികളൊന്നും രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും അവർ പറഞ്ഞു.

തെറ്റുകൾ എപ്പോഴും ചൂണ്ടിക്കാട്ടണം. എങ്കിൽ മാത്രമേ തിരുത്താനാവൂ. അങ്ങിനെ ചെയ്യാനാവുന്നില്ലെങ്കിൽ നമ്മുടെ രാജ്യത്തിന് എങ്ങിനെയാണ് മെച്ചപ്പെടാനാവുക എന്ന് അവർ ചോദിച്ചു. എന്നാൽ ഇന്ന് രാജ്യത്ത് ഒരു പ്രത്യേക തരം അന്തരീക്ഷം വളർന്നുവരുന്നുണ്ട്. വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കി മാറ്റുകയാണ്. ഒരു കാരണവശാലും ഭയപ്പെടരുത്. രാജ്യസ്നേഹത്തിന്റെ കാര്യത്തിൽ ആർക്കും അവരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ജനിച്ചതും വളർന്നതും വ്യത്യസ്തമായ സംസ്കാരങ്ങൾ ഇടകലർന്ന അന്തരീക്ഷത്തിലാണ്. അത് സംരക്ഷിക്കാൻ പൊരുതിയേ തീരൂ എന്നും ഒരിക്കലും മുട്ടുകുത്താനില്ല എന്നും അവർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ സംസാരിച്ച കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ബി ജെ പിയെ പേരെടുത്ത് വിമർശിച്ചു. ഗാന്ധിജിയുടെ കൊലയാളി നാഥുറാം ഗോഡ്സെയെ ആദരിക്കുന്ന പ്രജ്ഞാ സിങ്ങ് താക്കൂറിന്റെ നടപടികൾ അപലപനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധിഘാതകന് അവർ വീരപരിവേഷം നൽകുകയാണ്. അവർ ഗോഡ്‌സെയുടെ പ്രതിമ നിർമിക്കുന്നുണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു. ഇതിനെതിരെ ശബ്ദമുയർത്താൻ നമുക്കാവണ്ടേ എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 3.64 ലക്ഷം വോട്ടുകൾക്കാണ് പ്രജ്ഞാ സിങ്ങ് താക്കൂർ ദിഗ്‌വിജയ് സിങ്ങിനെ തോൽപ്പിച്ചത്.