സ്വതന്ത്ര വ്യക്തികളായി പാര്‍ടി കണ്ടിരുന്നെങ്കില്‍ ഗൗരിയമ്മയ്ക്കും ടി വി തോമസ്സിനും വേര്‍പിരിയേണ്ടി വരില്ലായിരുന്നു
Bineesh Kodiyeri
പാര്ടിയുടെ കൊടിയും വിശ്വാസ്യതയും ചൂഷണം ചെയ്തു തടിക്കുകയും ജനവിരുദ്ധ ക്രിമിനല് പ്രവര്ത്തനങ്ങളിലേക്കു വളയുകയും ചെയ്യുന്ന പലരുമുണ്ട്. പാര്ടിനേതാക്കളുടെ വീട്ടില് അത്തരക്കാര് വളരുമ്പോള്, അവര് ക്രിമിനല് കുറ്റങ്ങള്ക്കു ചോദ്യം ചെയ്യപ്പെടുമ്പോള്
പാര്ടിയാണ് അവമതിക്കപ്പെടുന്നത്. അതിന്റെ ഉത്തരവാദിത്തം നേതാവ് ഏറ്റെടുക്കണം. ചുരുങ്ങിയത് നേതൃസ്ഥാനത്തുനിന്നു മാറണം. അല്ലെങ്കില് ബൂര്ഷ്വാ പാര്ടികളില് ഒന്നായി കമ്യൂണിസ്റ്റ് പാര്ടിയും കണക്കാക്കപ്പെടും.Bineesh Kodiyeri
ബിനീഷ് കോടിയേരി വിഷയത്തിൽ പ്രതികരിച്ച് ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
……..
രണ്ടു സ്വതന്ത്ര വ്യക്തികളായി ഭാര്യാ ഭര്ത്താക്കന്മാരെ കമ്യൂണിസ്റ്റ് പാര്‍ടി കണ്ടിരുന്നെങ്കില്‍ ഗൗരിയമ്മയ്ക്കും ടി വി തോമസ്സിനും വേര്‍പിരിയേണ്ടി വരില്ലായിരുന്നു. വ്യക്തിയെക്കാള്‍ പ്രധാനമാണ് പാർടിയെന്നും വ്യക്തിപരമായ ബന്ധങ്ങളും ഇഷ്ടാനിഷ്ടങ്ങളും പാര്‍ടിയെ ബാധിച്ചുകൂടാ എന്നും എപ്പോഴും കമ്യൂണിസ്റ്റ് പാര്‍ടി കരുതിയിരുന്നു.
ഇപ്പോള്‍ രണ്ടു വ്യത്യസ്ത രാഷ്ട്രീയക്കാര്‍ ഒരു വീട്ടിലുണ്ട് എന്നതു നേര്. പക്ഷെ, കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അമിത സ്വാധീനം പാര്‍ടി അംഗത്തിനു മേല്‍ ഉണ്ടാകുന്നത് ഇപ്പോഴും പാര്‍ടി സഹിക്കില്ല. പ്രത്യേകിച്ചും പാര്‍ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും കാര്യത്തില്‍. അവര്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ ദുരുപയോഗപ്പെടാന്‍ ഇടവന്നുകൂടാ എന്ന് പാര്‍ടി കരുതുന്നു.
ഭാര്യയുടെയും പ്രായപൂര്‍ത്തിയായ മക്കളുടെയും കാര്യത്തില്‍ അവരുടെ സ്വാതന്ത്ര്യം പാര്‍ടി തടയുന്നില്ല. അതുപക്ഷെ, പാര്‍ടിയെ അപായപ്പെടുത്തുന്നതോ പാര്‍ടിക്കു ദുഷ്പേരുണ്ടാക്കുന്നതോ ആവരുത്. പാര്‍ടിയുടെയും നേതാവിന്റെയും സ്വാധീനം ചവിട്ടുപടിയാക്കരുത്. ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ അച്ഛന്റെ തണലിലായിരുന്നു വളര്‍ച്ചയും വിളര്‍ച്ചയും. വലിയൊരര്‍ത്ഥത്തില്‍ പാര്‍ടിയാണ് ദുരുപയോഗത്തിനു വിധേയമായത്. നേതാവിന്റെയും ജനപ്രതിനിധിയുടെയും സൗകര്യങ്ങള്‍ കുടുംബാംഗങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന പാര്‍ടി അച്ചടക്ക നിര്‍ദേശം ലംഘിക്കപ്പെട്ടു എന്നു സാരം.
പാര്‍ടിയുടെ കൊടിയും വിശ്വാസ്യതയും ചൂഷണം ചെയ്തു തടിക്കുകയും ജനവിരുദ്ധ ക്രിമിനല് പ്രവര്ത്തനങ്ങളിലേക്കു വളയുകയും ചെയ്യുന്ന പലരുമുണ്ട്. പാര്ടിനേതാക്കളുടെ വീട്ടില് അത്തരക്കാര് വളരുമ്പോള്, അവര് ക്രിമിനല് കുറ്റങ്ങള്ക്കു ചോദ്യം ചെയ്യപ്പെടുമ്പോള്
പാര്ടിയാണ് അവമതിക്കപ്പെടുന്നത്. അതിന്റെ ഉത്തരവാദിത്തം നേതാവ് ഏറ്റെടുക്കണം. ചുരുങ്ങിയത് നേതൃസ്ഥാനത്തുനിന്നു മാറണം. അല്ലെങ്കില് ബൂര്ഷ്വാ പാര്ടികളില് ഒന്നായി കമ്യൂണിസ്റ്റ് പാര്ടിയും കണക്കാക്കപ്പെടും.
പാര്‍ടി അംഗമാവാനുള്ള സത്യപ്രതിജ്ഞയില്‍ കമ്യൂണിസ്റ്റ് ആദര്‍ശം പുലര്‍ത്തുമെന്ന വാഗ്ദാനമുണ്ട്. അതു ലംഘിക്കാന്‍ പാടില്ലാത്തതാണ്. ദൗര്‍ഭാഗ്യവശാല്‍ എന്താണ് കമ്യൂണിസ്റ്റ് ആദര്‍ശമെന്നു ചോദിക്കുന്ന കമ്യൂണിസ്റ്റുകാരുള്ള കാലമാണ്. അത്രയേറെ ആദര്‍ശരഹിതമായ വളര്‍ച്ചയുണ്ടാകുമ്പോള്‍ ഓരോ വിഷയത്തിലും മറ്റു പാര്‍ടികളുമായി താരതമ്യം ചെയ്യാനുള്ള വാസന കൂടും. താര്‍ക്കിക യുക്തികളില്‍ അഭിരമിക്കും. പതനത്തിന്റെ ആഴം അവരൊരിക്കലും അറിയുകയില്ല.