അമേരിക്കൻ റസ്റ്റോറൻ്റിൽ നേരിട്ട കടുത്ത വംശീയ വിവേചനത്തെപ്പറ്റി ബിർള കുടുംബം ട്വിറ്ററിൽ
Birla
കാലിഫോർണിയയിലെ ഇറ്റാലിയൻ അമേരിക്കൻ റസ്റ്റോറൻ്റിൽ തൻ്റെ കുടുംബത്തിന് നേരിട്ട കടുത്ത വംശീയ വിവേചനത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി അനന്യ ബിർള. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയുടെയും വിദ്യാഭ്യാസ വിദഗ്ധയും മാനസികാരോഗ്യ പ്രവർത്തകയുമായ നീർജ ബിർളയുടെയും മകളാണ് ഗായിക കൂടിയായ അനന്യ ബിർള.Birla
ട്വിറ്ററിലൂടെയാണ് കുടുംബം നേരിട്ട ദുരനുഭവത്തെ കുറിച്ച് അനന്യ പ്രതികരിച്ചത്. കടുത്ത വംശീയ വിവേചനമാണ് റസ്റ്റോറൻ്റിൽ തങ്ങൾ അനുഭവിച്ചതെന്നും അക്ഷരാർഥത്തിൽ അവർ തങ്ങളെ അവിടെ നിന്ന് ഇറക്കിവിടുകയായിരുന്നു എന്നുമാണ് അനന്യ ബിർളയുടെ വാക്കുകൾ.
“സ്കോപ്പ റെസ്റ്റോറൻ്റുകാർ എന്നെയും കുടുംബത്തെയും അവരുടെ സ്ഥലത്തുനിന്ന് അക്ഷരാർഥത്തിൽ പുറത്താക്കി. കടുത്ത വംശീയവാദികളാണ് അവർ. ഇത് വളരെ സങ്കടകരമായ കാര്യമാണ്. കസ്റ്റമേഴ്സിനോട് ശരിയായി പെരുമാറേണ്ടതുണ്ട്. ഇത് വളരെ വംശീയമാണ്. ഒട്ടും തന്നെ ശരിയല്ല,” എന്നാണ് അനന്യ ബിർളയുടെ ട്വീറ്റ്.
പ്രശസ്ത ഇറ്റാലിയൻ അമേരിക്കൻ ഷെഫ് അന്റോണിയ ലൊഫാസോയുടെ ഇറ്റാലിയൻ-അമേരിക്കൻ ഡൈനിംഗ് സ്പേസാണ് കാലിഫോർണിയയിലുള്ള സ്കോപ്പ ഇറ്റാലിയൻ റൂട്ട്സ് റെസ്റ്റോറന്റ്.
റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ 3 മണിക്കൂറാണ് തങ്ങൾ കാത്തിരുന്നതെന്ന് ഷെഫ് അന്റോണിയ
ലൊഫാസോയെ ടാഗ് ചെയ്തു കൊണ്ടുള്ള മറ്റൊരു ട്വീറ്റിൽ അനന്യ പറയുന്നു. വെയിറ്റർ ജോഷ്വ സിൽവർമാൻ അമ്മയോട് വളരെ മോശമായി പെരുമാറി.
മോശമായി പെരുമാറിയതിന് നീർജ ബിർളയും റെസ്റ്റോറന്റിനെതിരെ ആഞ്ഞടിച്ചു. ഞെട്ടിപ്പിക്കുന്ന പെരുമാറ്റം എന്നാണ് അവരുടെ വാക്കുകൾ. സ്കോപ റെസ്റ്റോറൻ്റുകാർ തികച്ചും പരിഹാസ്യമായാണ് തങ്ങളോട് പെരുമാറിയത്. കസ്റ്റമേഴ്സിനോട് ഇങ്ങനെ പെരുമാറാൻ ഒട്ടും അവകാശമില്ല. ജീവിതത്തിൽ ഇന്നേവരെ ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടില്ല എന്ന് പറഞ്ഞ അവർ വംശീയത നിലനിൽക്കുന്നുണ്ടെന്നും അതൊരു യാഥാർഥ്യമാണെന്നും അവിശ്വസനീയമായ പെരുമാറ്റമായിരുന്നു റസ്റ്റോറൻ്റിൽ അനുഭവിച്ചതെന്നും ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. അവരുടെ മകൻ ആര്യമാൻ ബിർളയും ഇതേപ്പറ്റി ട്വീറ്റ് ചെയ്തിട്ടുണ്ട്.