അത് യതിയല്ല, കാട്ടുകരടി; നേപ്പാളി സേന ഇന്ത്യൻ സൈന്യത്തോട്
ഹിമ മനുഷ്യൻ യതിയുടെ കാൽപ്പാടുകൾ കണ്ടെത്തി എന്ന ഇന്ത്യൻ ആർമിയുടെ അവകാശവാദത്തെ തള്ളി നേപ്പാളി സൈന്യം. ” ഒരു സംഘം ഇന്ത്യൻ സൈനികർ ഭീമാകാരമായ കാലടിപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇന്ത്യൻ സേന അവകാശപ്പെട്ടത് അത് ഹിമ മനുഷ്യൻ യതിയുടേതാണെന്നാണ്. എന്നാൽ തദ്ദേശവാസികൾ ഉറപ്പിച്ച് പറയുന്നത് €പ്രദേശത്ത് ഇടയ്ക്കിടെ വന്നുപോകുന്ന കാട്ടുകരടിയുടെ കാല്പാദമാണ് അതെന്നാണ്”, നേപ്പാളി സൈനിക വക്താവ് ബിഗ്യാൻ ദേവ് പാണ്ഡെ പറഞ്ഞു.
കാട്ടുകരടിയുടെ നടത്തത്തിന്റെ പ്രത്യേകത മൂലമാവും ഇത്രവലിയ കാല്പാദം രൂപപ്പെട്ടത്. മുൻകാലുകൾ വച്ചതിനു തൊട്ടുപിറകിലായി, അതിനോട് ചേർന്നുതന്നെ പിൻകാലടികളും പതിയുന്നു. കൂടാതെ ഒപ്പമുള്ള കരടിക്കുഞ്ഞിന്റെ പാദമുദ്രകളും ചേർന്നിട്ടുണ്ടാകാം. അതിനാലാണ് മുപ്പത്തിരണ്ട് അടി നീളത്തിൽ കൂറ്റൻ കാല്പാദം രൂപ പ്പെട്ടത്.
തിങ്കളാഴ്ചയാണ് നേപ്പാൾ-ടിബറ്റൻ അതിർത്തിയിലെ മക്കാലു ബേസ് കാമ്പിനടുത്തായി മഞ്ഞുമനുഷ്യന്റെ കൂറ്റൻ കാല്പാദം കണ്ടെത്തിയതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അവകാശപ്പെട്ടത്. ഹിമാലയൻ കഥകളിൽ കൂടെക്കൂടെ പരാമർശിക്കപ്പെടുന്ന ഭീമാകാര ജീവിയാണ് യതി.
യതിയെ കണ്ടു എന്ന അവകാശവാദവുമായി ഇടയ്ക്കിടെ പർവ്വതാരോഹകർ വരാറുണ്ട്. യതിയുടെ മുടി കിട്ടിയതായും പല്ലുകൾ കണ്ടെത്തിയതായും ഇടയ്ക്കിടെ കെട്ടുകഥകൾ പരക്കാറുണ്ട്.
എന്നാൽ ഇക്കുറി ഇന്ത്യൻ സേനാ വക്താവ് തന്നെയാണ് യതിയുടെ കാല്പാദം കണ്ടെത്തി എന്ന വാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത് എന്നതാണ് കൗതുകകരമായ കാര്യം.