സുപ്രീം കോടതിയെ വിമർശിക്കുന്ന ട്വീറ്റുമായി പ്രശാന്ത് ഭൂഷൺ വീണ്ടും
Prasanth Bhushan
ജനാധിപത്യം തകർച്ച നേരിടുന്നതിൻ്റെ അടയാളങ്ങളാണ് ഇന്ത്യ മുഴുവനും കാണുന്നതെന്നും അതിൻ്റെ ഹൃദയഭാഗത്ത് തന്നെ സുപ്രീം കോടതിയുണ്ടെന്നും പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലൂടെയാണ് രാജ്യം ആദരിക്കുന്ന അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ ഭൂഷൻ്റെ പ്രതികരണം.Prasanth Bhushan
ഇന്ത്യയിൽ ജനാധിപത്യത്തിന്റെ തകർച്ചയുടെ അടയാളങ്ങൾ എല്ലായിടത്തും ഉണ്ട്. എഫ്ഐആറുകൾ, സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്ന ആക്റ്റിവിസ്റ്റുകളുടേയും പത്രപ്രവർത്തകരുടേയും അറസ്റ്റുകൾ, വിദ്വേഷം, വർഗീയത, വ്യാജ വാർത്തകൾ, അധിക്ഷേപങ്ങൾ, ആൾക്കൂട്ട ആക്രമണങ്ങൾ എല്ലാം രാജ്യത്ത് ശക്തി പ്രാപിക്കുകയാണ്. എന്നാൽ റെഗുലേറ്ററി സ്ഥാപനങ്ങളുടെ തകർച്ച, പ്രത്യേകിച്ചും സുപ്രീം കോടതി ഇതിന്റെ ഹൃദയഭാഗത്താണ് എന്നാണ് പ്രശാന്ത് ഭൂഷൻ്റെ ട്വീറ്റ്.
നേരത്തേ സുപ്രീം കോടതിയെ വിമർശിച്ചു കൊണ്ട് പ്രശാന്ത് ഭൂഷൺ നല്കിയ ട്വീറ്റുകൾ വലിയ വിവാദം ഉയർത്തുകയും കോടതി നടപടികൾ ക്ഷണിച്ചു വരുത്തുകയും ചെയ്തിരുന്നു. ന്യായാധിപരെ അഴിമതിക്കാരെന്ന് വിളിച്ചതായി ആരോപിക്കപ്പെടുന്ന 2009-ലെ കോടതിയലക്ഷ്യ കേസിൽ ഭൂഷന്റെ വിശദീകരണവും ഖേദപ്രകടനവും സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല.
തെഹൽക്ക മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് ഭൂഷൺ നടത്തിയ പ്രസ്താവനകളായിരുന്നു കേസിനാധാരം. രാജ്യത്തെ 16 ചീഫ് ജസ്റ്റിസുമാരിൽ പകുതിയും അഴിമതിക്കാരായിരുന്നു എന്ന വാക്കുകളാണ് അദ്ദേഹത്തെ കുഴപ്പത്തിലാക്കിയത്.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഒരു സൂപ്പർ ബൈക്ക് ഓടിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂഷൺ ട്വിറ്ററിൽ നടത്തിയ പരാമർശങ്ങളും അദ്ദേഹത്തെ കോടതി നടപടികളിലേക്ക് വലിച്ചിഴച്ചിരുന്നു.
മാപ്പു പറഞ്ഞാൽ ശിക്ഷ ഒഴിവാക്കാം എന്ന് സുപ്രീം കോടതി പറഞ്ഞിട്ടും മാപ്പു പറയാൻ തയ്യാറാവാതിരുന്ന അദ്ദേഹം കോടതി ചുമത്തിയ ഒരു രൂപ പിഴ അടയ്ക്കുകയാണ് ഉണ്ടായത്.