ക്വാറൻ്റൈൻ ചിലവ് പ്രവാസികളിൽ നിന്ന് ഈടാക്കുന്നത് ഖേദകരവും ആരോഗ്യമാതൃകയെ വഞ്ചിക്കുന്നതും: ശശി തരൂർ
വിദേശത്തുനിന്ന് നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികളിൽ ജോലി നഷ്ടമായവരും ഉണ്ടെന്നും ക്വാറൻ്റൈനിൽ കഴിയാനുള്ള പണം അവരിൽ നിന്നും ഈടാക്കുന്നത് ഖേദകരമാണെന്നും കോൺഗ്രസ് എം പി ശശി തരൂർ. കേരളത്തിൻ്റെ ആരോഗ്യ മോഡലിനെ വഞ്ചിക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയാണ് തരൂരിൻ്റെ അഭിപ്രായ പ്രകടനം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം സ്വീകരിക്കുന്ന നടപടികൾ മാതൃകാപരമാണെന്ന് നേരത്തേ തരൂർ അഭിപ്രായപ്പെട്ടിരുന്നു. ആരോഗ്യമന്ത്രിയെ അഭിനന്ദിച്ചുകൊണ്ടുള്ള തരൂരിൻ്റെ ട്വീറ്റ് കോൺഗ്രസിനുളളിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടവരുത്തിയിരുന്നു. അതേ സമയം
പക്ഷപാതരഹിതമായ നിലപാടാണ് ഇക്കാര്യത്തിൽ തരൂരിൻ്റേതെന്നും കോൺഗ്രസുകാർ അദ്ദേഹത്തെ മാതൃകയാക്കുകയാണ് വേണ്ടതെന്നും ഭരണപക്ഷവും അഭിപ്രായപ്പെട്ടിരുന്നു.
സർക്കാർ ഏർപ്പെടുത്തുന്ന ക്വാറൻ്റൈനിൽ കഴിയേണ്ടി വരുന്ന പ്രവാസികൾ അതിനുള്ള ചിലവും വഹിക്കണമെന്ന പുതിയ തീരുമാനത്തിനെതിരെയാണ് കോൺഗ്രസ് എം പി രംഗത്തു വന്നിട്ടുള്ളത്. മടങ്ങിയെത്തുന്ന മുഴുവൻ പേരുടേയും ക്വാറൻ്റൈൻ ചിലവുകൾ സംസ്ഥാനം വഹിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഭാരിച്ച ചിലവ് താങ്ങാനാവില്ലെന്നും പ്രവാസികൾ തന്നെ ഇത് വഹിക്കണമെന്നുമാണ് സർക്കാരിൻ്റെ പുതിയ നിലപാട്.