ഗർഭിണിയായ ജാമിയ മിലിയ വിദ്യാർഥിനി സഫൂറ സർഗറിന് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി

ജാമിയ മിലിയ സർവകലാശാല വിദ്യാർഥിനി സഫൂറ സർഗറിന് ഡൽഹി കോടതി ജാമ്യം നിഷേധിച്ചു. പട്യാല ഹൗസ് കോടതിയാണ് സഫൂറയ്ക്ക് ജാമ്യം നല്കാൻ വിസമ്മതിച്ചത്. പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ചുരുങ്ങിയത് റോഡുകൾ ഉപരോധിക്കാനുള്ള ഗൂഢാലോചനയെങ്കിലും നടന്നിട്ടുണ്ടന്നും അഡീഷണൽ സെഷൻസ് ജഡ്ജ് ധർമേന്ദർ റാണ നിരീക്ഷിച്ചു. ഡൽഹി കലാപത്തിനു പിന്നിൽ ഗൂഢാലോചന ആരോപിച്ച് യുഎപിഎ ചുമത്തിയ കേസിൽ ഏപ്രിൽ 10 മുതൽ സഫൂറ സർഗർ തടവിലാണ്. 21 ആഴ്ച ഗർഭിണിയാണവർ. ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. മൂത്രാശയത്തിൽ അണുബാധയുണ്ട്. ഇതെല്ലാം More
 

ജാമിയ മിലിയ സർവകലാശാല വിദ്യാർഥിനി സഫൂറ സർഗറിന് ഡൽഹി കോടതി ജാമ്യം നിഷേധിച്ചു. പട്യാല ഹൗസ് കോടതിയാണ് സഫൂറയ്ക്ക് ജാമ്യം നല്കാൻ വിസമ്മതിച്ചത്. പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ചുരുങ്ങിയത് റോഡുകൾ ഉപരോധിക്കാനുള്ള ഗൂഢാലോചനയെങ്കിലും നടന്നിട്ടുണ്ടന്നും അഡീഷണൽ സെഷൻസ് ജഡ്ജ് ധർമേന്ദർ റാണ നിരീക്ഷിച്ചു.

ഡൽഹി കലാപത്തിനു പിന്നിൽ ഗൂഢാലോചന ആരോപിച്ച് യുഎപിഎ ചുമത്തിയ കേസിൽ ഏപ്രിൽ 10 മുതൽ സഫൂറ സർഗർ തടവിലാണ്. 21 ആഴ്ച ഗർഭിണിയാണവർ. ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. മൂത്രാശയത്തിൽ അണുബാധയുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയത്.

സഫൂറയുടെ “വിദ്വേഷ പ്രസംഗം” വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം പടരാൻ ഇടയാക്കിയ സാഹചര്യം സൃഷ്ടിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്ന് അവരുടെ അഭിഭാഷകർ വാദിച്ചു. ത്രിദീപ് പെയ്സ്, റിതേഷ് ദർ ദുബെ, സന്യകുമാർ എന്നിവരാണ് സഫൂറയ്ക്കു വേണ്ടി ഹാജരായത്.

നിയമാനുസൃതവും സമാധാനപരവുമായ പ്രതിഷേധമായിരുന്നു അവരുടേത്. ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. സർക്കാർ നയത്തിനെതിരെ അഭിപ്രായം പ്രകടിപ്പിക്കാനും തീരുമാനങ്ങളെ വിമർശിക്കാനും പൗരന്മാർക്ക് അവകാശമുണ്ട്. ഇത്തരമൊരു കേസിൽ യുഎപിഎ ചുമത്താൻ ഒരു കാരണവശാലും കഴിയില്ലെന്നും അഭിഭാഷകർ വാദിച്ചു.