ദൈവം തങ്ങൾക്കൊപ്പമുണ്ടെന്ന് സുശാന്ത് സിങ്ങിന്‍റെ സഹോദരി ശ്വേത സിങ്ങ് കീർത്തി
Sushant Singh Rajput
സുശാന്ത് സിങ്ങ് കേസിൽ സുപ്രീംകോടതി വാദം കേൾക്കുന്നതിനു മുന്നോടിയായി, അനുകൂലമായ തീരുമാനത്തിനായി എല്ലാവരും പ്രാർഥിക്കണമെന്ന അഭ്യർഥനയുമായി അദ്ദേഹത്തിൻ്റെ സഹോദരി ശ്വേത സിങ്ങ് കീർത്തി ട്വിറ്ററിൽ. ബീഹാർ പൊലീസ് തനിക്കുനേരെ ചുമത്തിയ എഫ്ഐആർ പട്നയിൽനിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയുടെ അപേക്ഷയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. Sushant Singh Rajput
റിയയ്ക്കും മറ്റ് അഞ്ച് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് സുശാന്തിന്റെ പിതാവ് കെ കെ സിങ്ങ് നൽകിയ കേസാണ് പരിഗണിക്കുന്നത്. കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് കൈമാറിയിട്ടുണ്ട്. സുശാന്തിൻ്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിക്കെതിരെ ക്രിമിനൽ ഗൂഢാലോചന, ആത്മഹത്യാ പ്രേരണ എന്നിവയാണ് ആരോപിക്കപ്പെടുന്നത്. റിയയുടെ സഹോദരൻ ഷോയിക് ചക്രവർത്തി, പിതാവ് ഇന്ദ്രജിത് ചക്രവർത്തി, അമ്മ സന്ധ്യ ചക്രവർത്തി, സുശാന്തിൻ്റെ മാനേജർ സാമുവൽ മിറാൻഡ, റിയയുടെയും സുശാന്തിൻ്റെയും ബിസിനസ് മാനേജർ ശ്രുതി മോഡി എന്നിവരാണ് എഫ്‌ഐആറിൽ പേരുള്ള മറ്റുള്ളവർ.
നടന്റെ മരണവുമായി ബന്ധപ്പെട്ട് നിരന്തരമായ ഒച്ചപ്പാടും ബഹളവുമുണ്ടാക്കി തന്നെ അനാവശ്യമായ മാധ്യമ വിചാരണയ്ക്ക് വിധേയയാക്കുകയാണെന്ന് റിയ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. തന്നെ രാഷ്ട്രീയ അജണ്ടകളുടെ ബലിയാടാക്കുകയാണ്. അത് അനുവദിക്കരുത്. തനിക്കെതിരെ പട്നയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനു പിന്നിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണെന്ന് റിപ്പോർട്ടുകളുണ്ട്.
സുശാന്ത് സിങ്ങ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ മുംബൈ പൊലീസ് അന്വേഷിക്കുന്നുണ്ട്. ജൂൺ 14-നാണ് നടനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനിടയിൽ, നടൻ്റെ മരണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് റിയ ചക്രവർത്തിയെയും അവരുടെ കുടുംബാംഗങ്ങളേയും ചോദ്യം ചെയ്യാൻ തുടങ്ങി.