ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പിന് നൂറ്റിമൂന്നാം പിറന്നാൾ – ആശംസകൾ നേർന്ന് മുഖ്യമന്ത്രി
സമൂഹം ഒന്നടങ്കം, മതഭേദ ചിന്തകളില്ലാതെ ആദരിക്കുന്ന ഉന്നത വ്യക്തിത്വമാണ് പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാര് ക്രിസോസ്റ്റത്തിൻ്റേത്.
മലങ്കര മാർത്തോമാ സഭയുടെ വലിയ മെത്രാപ്പൊലീത്ത നൂറ്റി രണ്ട് വയസ്സ് പൂർത്തിയാക്കി നൂറ്റിമൂന്നിലേക്ക് കടക്കുകയാണ്. പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സങ്കുചിതത്വത്തിനും വിധേയരാകാതെ മനുഷ്യരെയാകെ, പ്രത്യേകിച്ച് ജീവിക്കാന് വിഷമിക്കുന്ന നിസ്വജനവിഭാഗത്തെയാകെ ഒന്നായി കാണണമെന്നും കാരുണ്യത്തോടെ അവരെ സഹായിക്കണമെന്നും ക്രിസോസ്റ്റം പഠിപ്പിക്കുന്നതായി ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ പിണറായി പറയുന്നു.
മലങ്കര മാർത്തോമാ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം നൂറ്റിമൂന്നാം വയസ്സിലേക്കു കടക്കുന്നു എന്നത് അനല്‍പമായ സന്തോഷം പകരുന്ന കാര്യമാണ്. നൂറ്റിരണ്ട് വയസ്സ് പൂര്‍ത്തിയാക്കുക എന്നത് അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. അത് സാധിക്കുന്ന ചുരുക്കം പേരില്‍ പലര്‍ക്കും തന്നെ ഈ പ്രായത്തിലും കര്‍മനിരതനായിരിക്കാന്‍ കഴിയാറില്ല. ക്രിസോസ്റ്റം തിരുമേനിക്ക് ഇതെല്ലാം കഴിയുന്നു എന്നത് സമൂഹത്തിനാകെ ആഹ്ലാദകരമാണ്. സമൂഹത്തിനാകെ അനുഗ്രഹമാവുന്ന വിധത്തിലാണ് അദ്ദേഹം ജീവിതം നയിക്കുന്നത്.
ആത്മീയരംഗത്ത് വ്യാപരിക്കുമ്പോള്‍ത്തന്നെ ഭൂമിയിലെ ഈ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള കര്‍മപരിപാടികള്‍ അദ്ദേഹം ആവിഷ്കരിച്ച് നടപ്പാക്കി.
ഒരു സങ്കുചിതത്വത്തിനും വിധേയരാകാതെ മനുഷ്യരെയാകെ, പ്രത്യേകിച്ച് ജീവിക്കാന് വിഷമിക്കുന്ന നിസ്വജനവിഭാഗത്തെയാകെ ഒന്നായി കാണണമെന്നും കാരുണ്യത്തോടെ അവരെ സഹായിക്കണമെന്നും ക്രിസോസ്റ്റം പഠിപ്പിക്കുന്നുണ്ട്. വാക്കുകള്‍കൊണ്ടല്ല, പ്രവൃത്തികള്‍കൊണ്ടാണ് അദ്ദേഹം അത് പഠിപ്പിച്ചത്. അനാഥരുടെ കണ്ണീരൊപ്പണമെന്നും അവര്‍ക്ക് ആശ്വാസമെത്തിക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു.
മതസഹിഷ്ണുതയുടെയും പരസ്പര സഹവര്‍ത്തിത്വത്തിന്‍റെയും പാഠങ്ങള്‍ ക്രിസോസ്റ്റം മുമ്പോട്ടുവെച്ചു. നാടിന്‍റെ പൊതു കാര്യത്തില്‍ ഭേദചിന്ത മറന്ന് എല്ലാവരും ഒരുമിക്കണമെന്നദ്ദേഹം പഠിപ്പിച്ചു. ഇതിലൊക്കെ സമൂഹത്തോടുള്ള പ്രതിബദ്ധത വ്യക്തമാണ്. സമൂഹം പുരോഗമനപരമായി മാറേണ്ടതുണ്ട് എന്ന് അദ്ദേഹം ചിന്തിക്കുന്നു എന്നതും വ്യക്തമാണ്. നര്‍മ്മത്തിന്‍റെ മധുരം കലര്‍ത്തി അദ്ദേഹം നിരന്തരം പകര്‍ന്നുതരുന്ന പാഠങ്ങളെ സമൂഹം എന്നും സ്നേഹാദരങ്ങളോടെയാണ് സ്വീകരിക്കുന്നത്.