സൈന്യത്തെയിറക്കി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുമെന്ന് ട്രമ്പ്

കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കൻ നഗരങ്ങളിൽ ആളിപ്പടരുന്ന വംശീയതാവിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്താൻ സൈന്യത്തെ ഇറക്കുമെന്ന ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ്. വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നടന്ന മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് സൈന്യത്തെ ഇറക്കുമെന്ന ഭീഷണി ട്രമ്പ് മുഴക്കിയത്. തെരുവുകളിൽ ആവശ്യത്തിന് നാഷണൽ ഗാർഡുകളെ വിന്യസിക്കാൻ ഗവർണർമാർക്ക് നിർദേശം നല്കിയിട്ടുണ്ട്. അതിലവർ വീഴ്ച വരുത്തിയാൽ ആയിരക്കണക്കിന് പട്ടാളക്കാരെയിറക്കി ഞൊടിയിടയിൽ പരിഹാരമുണ്ടാക്കാൻ തനിക്കറിയാം- ട്രമ്പ് പറഞ്ഞു. ആറുദിവസമായി അമേരിക്കൻ More
 

കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കൻ നഗരങ്ങളിൽ ആളിപ്പടരുന്ന വംശീയതാവിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്താൻ സൈന്യത്തെ ഇറക്കുമെന്ന ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ്‌. വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നടന്ന മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് സൈന്യത്തെ ഇറക്കുമെന്ന ഭീഷണി ട്രമ്പ് മുഴക്കിയത്.

തെരുവുകളിൽ ആവശ്യത്തിന് നാഷണൽ ഗാർഡുകളെ വിന്യസിക്കാൻ ഗവർണർമാർക്ക് നിർദേശം നല്കിയിട്ടുണ്ട്. അതിലവർ വീഴ്ച വരുത്തിയാൽ ആയിരക്കണക്കിന് പട്ടാളക്കാരെയിറക്കി ഞൊടിയിടയിൽ പരിഹാരമുണ്ടാക്കാൻ തനിക്കറിയാം- ട്രമ്പ് പറഞ്ഞു.

ആറുദിവസമായി അമേരിക്കൻ തെരുവുകൾ പ്രക്ഷോഭങ്ങളുടെ തീച്ചൂളയിലാണ്. ആഫ്രിക്കൻ- അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയ്ഡിനെ കഴുത്തിൽ കാലമർത്തി വെള്ളക്കാരൻ പൊലീസ് ശ്വാസം മുട്ടിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രക്ഷോഭങ്ങൾക്ക് തുടക്കം.

നാല്പതിലേറെ നഗരങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ പ്രക്ഷോഭങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുകയാണ്. സമാധാനപരമായി സംഘടിക്കുന്ന പ്രക്ഷോഭകർക്ക് നേരെപ്പോലും പൊലീസ് കിരാതമായ നടപടികളാണ് കൈക്കൊള്ളുന്നത്.

അമേരിക്കയ്ക്കു പുറമേ വിവിധ രാജ്യങ്ങളിലെ അമേരിക്കൻ എംബസികൾക്കും നയതന്ത്രകാര്യാലയങ്ങൾക്കു മുന്നിലും പ്രതിഷേധ പരിപാടികൾ അരങ്ങേറുന്നുണ്ട്.

അമേരിക്കയിൽ വൈറ്റ് ഹൗസിന് തൊട്ടടുത്തു വരെ പ്രക്ഷോഭകാരികൾ എത്തുകയും വൈറ്റ് ഹൗസിനുനേരെ അവർ തിരിയുകയും ചെയ്തതോടെ ഇന്നലെ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിനെ ഭൂഗർഭ അറയിലേക്ക് മാറ്റേണ്ടി വന്നിരുന്നു.

ലോകത്തെ ഏറ്റവും മഹത്തായ രാജ്യമാണ് അമേരിക്കയെന്നും അതിനെ സുരക്ഷിതമാക്കലാണ് തൻ്റെ ഉത്തരവാദിത്തമെന്നും ട്രമ്പ് പറഞ്ഞു. പത്രസമ്മേളനം നടക്കുന്നതിന് തൊട്ടുമുമ്പ് വൈറ്റ് ഹൗസിന് തൊട്ടടുത്തുള്ള ലാഫയെറ്റെ പാർക്കിൽ പ്രക്ഷോഭകാരികൾ തടിച്ചുകൂടി. നാഷണൽ ഗാർഡിനെ ഇറക്കി സമരക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.

എന്നാൽ സമരക്കാർ സമാധാനപരമായാണ് പാർക്കിൽ സംഘടിച്ചതെന്നും ദേശീയ സുരക്ഷാ സേനയെ ഉപയോഗിച്ച് അവരെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നെന്നും ന്യൂയോർക്ക് ഗവർണർ ആൻഡ്രു കുമോ കുറ്റപ്പെടുത്തി. വൈറ്റ് ഹൗസിനടുത്തുള്ള ‘പ്രസിഡണ്ടുമാരുടെ പള്ളി’ എന്നറിയപ്പെടുന്ന സെൻ്റ് ജോൺസ് എപ്പിസ്‌കോപ്പൽ പള്ളിയിലേക്ക് ട്രമ്പിന് പോകേണ്ടിയിരുന്നത് ലാഫയെറ്റെ പാർക്ക് കടന്നാണ്. പത്രസമ്മേളനം കഴിഞ്ഞയുടനെ ട്രമ്പ്‌ പ്രാർഥനയ്ക്കായി പോയത് ഇതുവഴിയാണ്. പള്ളിയിലെ ഫോട്ടോഷൂട്ടിനു വേണ്ടിയാണ് പാർക്കിൽ സേനയെ ഇറക്കി ആക്രമണം നടത്തിയതെന്ന് ട്രമ്പിൻ്റെ കടുത്ത എതിരാളിയായ ന്യൂയോർക്ക് ഗവർണർ ആൻഡ്രു കുമോ കുറ്റപ്പെടുത്തി. പ്രസിഡണ്ടിന് എല്ലാം ഒരു റിയാലിറ്റി ഷോയാണെന്നും ഇത് നാണക്കേടാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പ്രതിഷേധ പരിപാടികളിൽ ഭൂരിഭാഗവും സമാധാനപരമാണെന്നും ഒറ്റപ്പെട്ട അക്രമ സംഭവങ്ങളാണ് നടക്കുന്നതെന്നും പൊലീസിൻ്റെ നിഷ്ഠുരമായ ബലപ്രയോഗമാണ് കാര്യങ്ങൾ കൈവിട്ടുപോവാൻ ഇടയാക്കുന്നതെന്നും സമരാനുകൂലികൾ പറയുന്നു. എന്തായാലും മാർട്ടിൻ ലൂഥർ കിങ്ങിൻ്റെ കൊലപാതകത്തിനു ശേഷം അമേരിക്കൻ ഐക്യനാടുകളിൽ പൊട്ടിപ്പുറപ്പെട്ട വൻ കലാപത്തിനു സമാനമായ സംഭവപരമ്പരകളാണ് രാജ്യത്ത് അരങ്ങേറുന്നത്.

കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്ത ഗവർണർമാർക്കെതിരെ, നേരത്തേ നടന്ന വീഡിയോ കോൺഫറൻസിനിടെ ട്രമ്പ് പൊട്ടിത്തെറിച്ചിരുന്നു. പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിക്കാതെ ”വിഡ്ഢികളെപ്പോലെ” ഇരിക്കുകയാണ് ഗവർണർമാരെന്ന് ട്രമ്പ്‌ കുറ്റപ്പെടുത്തി. “നിങ്ങളിൽ മിക്കവരും ദുർബലരാണ്. പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യണം. അവരെ തിരഞ്ഞു പിടികൂടണം. പത്തു വർഷക്കാലത്തേക്ക് ജയിലിൽ അടച്ചിടണം” – ട്രമ്പ് ആവശ്യപ്പെട്ടു.

ഡെമോക്രാറ്റുകാരനായ വാഷിങ്ങ്ടൺ ഗവർണർ ജെയ് ഇൻസ് ലി ട്രമ്പിൻ്റെ വാക്കുകളെ അപലപിച്ചു. തൻ്റെ രാഷ്ട്രീയ ജീവിതം മുഴുവൻ വംശീയതയിൽ പടുത്തുയർത്തിയ അരക്ഷിതനായ ഒരാളിൻ്റെ ജല്പനങ്ങളാണ് ട്രമ്പിൽ നിന്ന് വരുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

അധികാരത്തിലേറിയാൽ നൂറ് ദിവസത്തിനകം വംശീയതയ്ക്ക് അറുതി വരുത്തുമെന്ന് ഡെമോക്രാറ്റ് പ്രസിഡണ്ട് സ്ഥാനാർഥി ജോ ബൈഡൻ പ്രഖ്യാപിച്ചു.

ഡെലാവെറിലെ കറുത്ത വർഗക്കാരായ നേതാക്കളെ നേരിൽ കണ്ടും വൻ നഗരങ്ങളിലെ മേയർമാരുമായി വീഡിയോ കോൺഫറൻസ് വഴിയും അദ്ദേഹം സംവദിച്ചു. ശ്വസിക്കുന്ന വായുവിൽ പോലും വിദ്വേഷം വമിപ്പിക്കുന്നവർ അധികാരത്തിലിരിക്കുമ്പോൾ വെറുപ്പ് മാത്രമാണ് ചുറ്റിലും പടരുകയെന്ന്, പേരെടുത്ത് പറയാതെ അദ്ദേഹം പരോക്ഷമായി ട്രമ്പിനെ കുറ്റപ്പെടുത്തി.