മുഖ്യമന്ത്രിയെന്ന നിലയിൽ വിവേചനം കാണിക്കില്ല; പക്ഷേ പള്ളിയുടെ പരിപാടിയിൽ പങ്കെടുക്കില്ല: യോഗി ആദിത്യനാഥ്
Yogi Adithyanath
മുഖ്യമന്ത്രി എന്ന നിലയിൽ ഒരു മതവിഭാഗത്തോടും താൻ വിവേചനം കാണിക്കില്ലെന്നും, അതേ സമയം മുസ്ലിം പള്ളിയുടെ പരിപാടിയിൽ പങ്കെടുക്കില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.Yogi Adithyanath
രാമക്ഷേത്രത്തിനായുള്ള ഭൂമി പൂജാ ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് യുപി മുഖ്യമന്ത്രിയുടെ വിചിത്രമായ പ്രതികരണം പുറത്തുവന്നത്.
അയോധ്യയിൽ പള്ളി നിർമിക്കുന്ന സമാനമായ ഒരു ചടങ്ങിൽ പങ്കെടുക്കുമോ എന്ന് ചോദിച്ചപ്പോഴായിരുന്നു ആദിത്യനാഥിൻ്റെ പ്രതികരണം. അത്തരം ഒരു ചടങ്ങിന് തന്നെ ക്ഷണിക്കുമോ എന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു.
പള്ളി നിർമാണത്തിനുള്ള ഒരു ചടങ്ങിലേക്ക് തന്നെ ക്ഷണിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നായിരുന്നു യോഗിയുടെ മറുചോദ്യം. മുഖ്യമന്ത്രി എന്ന നിലയിൽ ഏതെങ്കിലും മതത്തോടോ ജാതിയോടോ സമുദായത്തോടോ താൻ വേർതിരിവ് കാണിക്കില്ല. എന്നാൽ ഒരു ഹിന്ദു യോഗിയെന്ന നിലയിൽ അത്തരമൊരു ചടങ്ങിൽ താൻ പങ്കെടുക്കില്ല.
അയോധ്യയിൽ രാമക്ഷേത്രം പണിയാനുള്ള സുപ്രീം കോടതിവിധി അംഗീകരിച്ച ഇക്ബാൽ അൻസാരിയുടെ നിലപാടിനെ മുഖ്യമന്ത്രി പ്രശംസിച്ചു. എല്ലാവരും അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്ന് യോഗി പറഞ്ഞു. നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ പ്രതിഫലനമാണ് അദ്ദേഹത്തിൻ്റെ നിലപാടിൽ ഉള്ളത്. തന്റെ കേസുമായി മുന്നോട്ടു പോകുമ്പോഴും അയോധ്യയിൽ അദ്ദേഹത്തിന് സുരക്ഷിതത്വം തോന്നിയിരുന്നു. ക്ഷേത്രത്തിനായി പോരാടുന്ന ഒരു ഹിന്ദുവിന് പാകിസ്താനിലോ അഫ്ഗാനിസ്താനിലോ അതുപോലെ സുരക്ഷിതത്വം അനുഭവപ്പെടുമോ എന്ന് യോഗി ചോദിച്ചു.
രാജ്യത്ത് ഭീകരത, കലാപം, നക്സലിസം എന്നിവ വളർന്നു വരുന്നതിനും, ഹിന്ദുക്കളെ എതിർക്കുന്നതിനും, “കപട മതേതരത്വം” അടിസ്ഥാനമായി മാറിയെന്ന് യോഗി കുറ്റപ്പെടുത്തി.
ക്ഷേത്രപ്രസ്ഥാനം കപട മതേതരത്വത്തിൻ്റെ യഥാർഥ മുഖം വെളിച്ചത്തുകൊണ്ടുവന്നു. രാമക്ഷേത്രത്തെച്ചൊല്ലിയുള്ള തർക്കം നീട്ടിക്കൊണ്ടുപോയതിന് കോൺഗ്രസ്സാണ് ഉത്തരവാദിയെന്ന് യോഗി കുറ്റപ്പെടുത്തി.
ആരാധനാരീതിയിൽ ഒരാൾക്ക് മാറ്റം വരുത്താമെന്നും എന്നാൽ പൂർവികനെ മാറ്റാൻ ആർക്കും കഴിയില്ലെന്നും യോഗി പറഞ്ഞു. വിമർശകർ മുസ്ലീം ആധിപത്യമുള്ള ഇന്തോനേഷ്യ പോലുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് പഠിക്കേണ്ടതുണ്ട്. അയോധ്യയിൽ ദീപോത്സവ് പരിപാടിയിൽ ഇന്തോനേഷ്യക്കാർ പങ്കെടുക്കാറുണ്ട്. അവരിൽ ഭൂരിഭാഗവും മുസ്ലീമുകളാണ്. ഒരിക്കൽ താൻ അവരോട് ഇതേപ്പറ്റി ചോദിച്ചു. തങ്ങളുടെ മതാചാരങ്ങൾ അനുഷ്ഠിക്കാൻ ഏതൊരാൾക്കും അവകാശമുണ്ടെന്നും, എന്നാൽ ഏതു മതം പിന്തുടർന്നാലും പൂർവികരെ മാറ്റാൻ ആർക്കും കഴിയില്ലെന്നുമാണ് അവർ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.