മുൻകൂർ അനുമതി വിഷയത്തിൽ മലക്കം മറിഞ്ഞ് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികളെ ജോലിക്കെടുക്കാൻ സംസ്ഥാന സർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങണം എന്ന നിലപാടിൽ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൈഗ്രേഷൻ കമ്മിഷൻ്റെ ചട്ടങ്ങളിൽ ‘മുൻകൂർ അനുമതി’ യെപ്പറ്റിയുളള അനുച്ഛേദം ഉൾപ്പെടുത്തുന്നില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ പരിതാപകരമായ അവസ്ഥയിൽ മുഖ്യമന്ത്രി വളരെ ആശങ്കാകുലനാണെന്നും അതാണ് ഒരു രാഷ്ട്രീയ പ്രസ്താവനയുടെ രൂപത്തിൽ പ്രതിഫലിച്ചതെന്നും വക്താവ് വിശദീകരിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ളവരെ ജോലിക്കെടുക്കാൻ സർക്കാർ അനുമതി വേണ്ടിവരുമെന്ന യോഗിയുടെ അഭിപ്രായം വലിയ ഒച്ചപ്പാടാണ് രാജ്യത്ത് ഉയർത്തിയത്. യോഗിയുടെ More
 

ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികളെ ജോലിക്കെടുക്കാൻ സംസ്ഥാന സർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങണം എന്ന നിലപാടിൽ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൈഗ്രേഷൻ കമ്മിഷൻ്റെ ചട്ടങ്ങളിൽ
‘മുൻകൂർ അനുമതി’ യെപ്പറ്റിയുളള അനുച്ഛേദം ഉൾപ്പെടുത്തുന്നില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ പരിതാപകരമായ അവസ്ഥയിൽ മുഖ്യമന്ത്രി വളരെ ആശങ്കാകുലനാണെന്നും അതാണ് ഒരു രാഷ്ട്രീയ പ്രസ്താവനയുടെ രൂപത്തിൽ പ്രതിഫലിച്ചതെന്നും വക്താവ് വിശദീകരിച്ചു.

ഉത്തർപ്രദേശിൽ നിന്നുള്ളവരെ ജോലിക്കെടുക്കാൻ സർക്കാർ അനുമതി വേണ്ടിവരുമെന്ന യോഗിയുടെ അഭിപ്രായം വലിയ ഒച്ചപ്പാടാണ് രാജ്യത്ത് ഉയർത്തിയത്. യോഗിയുടെ പരാമർശം ഭരണഘടനാവിരുദ്ധമാണെന്നും രാജ്യത്തെവിടെയും നിർഭയം സഞ്ചരിക്കാനും ഇഷ്ടമുള്ള തൊഴിലിൽ ഏർപ്പെടാനുമുള്ള അവകാശം ഇന്ത്യൻ പൗരൻമാർക്കുണ്ടെന്നും വിമർശനങ്ങൾ ഉയർന്നു. ഞായറാഴ്ച നടന്ന ഒരു വെബിനാറിലാണ് യോഗി വിവാദമായ പരാമർശം നടത്തിയത്.

യോഗിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ വിമർശനമാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി ഇന്ത്യയെ ഇത്തരത്തിൽ കാണുന്നത് നിർഭാഗ്യകരമാണെന്ന് പറഞ്ഞ രാഹുൽ തൊഴിലാളികൾ മുഖ്യമന്ത്രിയുടെ വ്യക്തിഗത സ്വത്തല്ലെന്ന് പരിഹസിച്ചു. അവർ ഇന്ത്യൻ പൗരന്മാരാണ്. എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ട്. ആഗ്രഹിക്കുന്ന വിധത്തിൽ ജീവിക്കാനുള്ള അവകാശവും അവർക്കുണ്ടെന്ന് രാഹുൽ പറഞ്ഞു.

മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെയും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഉത്തർപ്രദേശ് സർക്കാർ അത്തരത്തിൽ നിർബന്ധം പിടിച്ചാൽ മഹാരാഷ്ട്രയ്ക്കും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് താക്കറെ പറഞ്ഞത്. സംസ്ഥാനത്തിനകത്തേക്ക് പ്രവേശിക്കാൻ സർക്കാറിൻ്റെയും പൊലീസിൻ്റെയും അനുമതി നിർബന്ധമാക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് തൊഴിലും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാനുള്ള നടപടിക്രമങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കുന്നതെന്ന് വക്താവ് പറഞ്ഞു. 26 ലക്ഷം കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്ത് മടങ്ങിയെത്തി. മൈഗ്രേഷൻ കമ്മിഷൻ്റെ പേര് ശ്രമിക് കല്യാൺ ആയോഗ്(വർക്കേഴ്സ് വെൽഫെയർ കമ്മിഷൻ) എന്നു മാറ്റി. കുടിയേറിയ തൊഴിലാളികളുടെ വൈദഗ്ധ്യങ്ങളെ കുറിച്ച് വിശദമായ സർവേ നടത്തും. 15 ദിവസത്തിനകം വിവരശേഖരണം പൂർത്തിയാക്കാൻ നിർദേശം നല്കിയിട്ടുണ്ട്.