ആളിക്കത്തുന്ന വെറുപ്പിനൊപ്പം പടരുന്ന ഭീതിയുടെ കരിമ്പുകയാണ് ഡൽഹിയിൽ

തുടർച്ചയായ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവികളിൽ നിന്നും ഭീകരതയ്ക്കെതിരായ മതേതര പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിൽ നിന്നും ഉണ്ടായ ഉൾപ്പേടിയെ മാറ്റാൻ തങ്ങളുടെ ഹിന്ദുത്വ ഗുണ്ടകൾക്ക് മോദി-ഷാ ദ്വന്ദവും സംഘപരിവാറും കൊടുത്ത നായാട്ടാണ് ഡൽഹി. രക്ഷാ കേന്ദ്രങ്ങളിലേക്ക് മുസ്ലിം കുടുംബങ്ങളെ മാറ്റാൻ പ്രവർത്തിക്കുന്ന സംഘം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സംഘപരിവാറിന്റെ വ്യാജ സഹായ നമ്പറുകളാണ്. സഹായത്തിനു വിളിക്കുന്ന മനുഷ്യരെ തിരിച്ചറിഞ്ഞു ചെന്നാക്രമിക്കാനുള്ള മനുഷ്യത്വരാഹിത്യത്തിനു മറുപടി കൊടുത്തേ മതിയാകൂ. 15000 മനുഷ്യരെ താമസിപ്പിക്കാനുള്ള ഏർപ്പാടുകളാണ് മതേതര പൗരസമൂഹത്തിന്റെ സംഘം തയ്യാറാക്കാൻ ശ്രമിക്കുന്നത്. More
 

തുടർച്ചയായ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവികളിൽ നിന്നും ഭീകരതയ്ക്കെതിരായ മതേതര പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിൽ നിന്നും ഉണ്ടായ ഉൾപ്പേടിയെ മാറ്റാൻ തങ്ങളുടെ ഹിന്ദുത്വ ഗുണ്ടകൾക്ക് മോദി-ഷാ ദ്വന്ദവും സംഘപരിവാറും കൊടുത്ത നായാട്ടാണ് ഡൽഹി. രക്ഷാ കേന്ദ്രങ്ങളിലേക്ക് മുസ്‌ലിം കുടുംബങ്ങളെ മാറ്റാൻ പ്രവർത്തിക്കുന്ന സംഘം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സംഘപരിവാറിന്റെ വ്യാജ സഹായ നമ്പറുകളാണ്. സഹായത്തിനു വിളിക്കുന്ന മനുഷ്യരെ തിരിച്ചറിഞ്ഞു ചെന്നാക്രമിക്കാനുള്ള മനുഷ്യത്വരാഹിത്യത്തിനു മറുപടി കൊടുത്തേ മതിയാകൂ. 15000 മനുഷ്യരെ താമസിപ്പിക്കാനുള്ള ഏർപ്പാടുകളാണ് മതേതര പൗരസമൂഹത്തിന്റെ സംഘം തയ്യാറാക്കാൻ ശ്രമിക്കുന്നത്. കത്തുന്ന കെട്ടിടങ്ങളിൽ നിന്നുള്ള മനുഷ്യരുടെ വിളികൾക്കു ഉറച്ച സഹായമെത്തിക്കാൻ. ദൽഹി കേവലമായ വാർത്തയല്ല. അതൊരു മുറിവേറ്റ ഫാഷിസ്റ്റ് വ്യാളിയുടെ തീ തുപ്പലാണ്. ആ തീ കെടുത്താൻ വെള്ളം പോരാ. ആ വ്യാളി ഇല്ലാതാകേണ്ടതുണ്ട്.

പ്രമോദ് പുഴങ്കരയുടെ ഫേസ് ബുക്ക് പോസ്റ്റ്

പ്രമോദ് പുഴങ്കര

ഡൽഹി, മോദി-ഷാ ദ്വന്ദവും സംഘപരിവാർ കേന്ദ്രങ്ങളും അഴിച്ചുവിട്ട ഹിന്ദുത്വ ഭീകരവാദികൾ കൊലവിളി നടത്തി കത്തിക്കുന്ന രാജ്യതലസ്ഥാനം. കൃത്യമായ ആസൂത്രണത്തോടെ, കാവിക്കൊടിവെച്ചു അടയാളപ്പെടുത്തിയ പൗരത്വചിഹ്നങ്ങളെ ഒഴിവാക്കി, മുസ്ലീങ്ങളുടെ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന ഭീകരമായ സംഘടിത ആക്രമണം. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പോലീസ് നോക്കി നിൽക്കുക മാത്രമല്ല, അക്രമികൾക്കൊപ്പം ചേരുകയാണ്. നരേന്ദ്ര മോദിയെന്ന ഗുജറാത്ത് വർഗീയകൂട്ടക്കൊലയുടെ നടത്തിപ്പുകാരൻ അതേ തന്ത്രമാണ് ഉപയോഗിക്കുന്നത്. ഹിന്ദുത്വ ഭീകരതയുടെ അഴിഞ്ഞാട്ടത്തിനു നാലഞ്ചുദിവസം. ആളിക്കത്തുന്ന വെറുപ്പിനൊപ്പം പടരുന്ന ഭീതിയുടെ കരിമ്പുക.

തുടർച്ചയായ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവികളിൽ നിന്നും രാജ്യത്ത് സംഘപരിവാർ ഭീകരതക്കെതിരായ മതേതര പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിൽ നിന്നും ഉണ്ടായ ഉൾപ്പേടിയെ മാറ്റാൻ തങ്ങളുടെ ഹിന്ദുത്വ ഗുണ്ടകൾക്ക് മോദി-ഷാ ദ്വന്തവും സംഘപരിവാറും കൊടുത്ത നായാട്ടാണ് ഡൽഹി. എന്നാൽ അവർക്കു തെറ്റിയെന്നുറപ്പാണ്. ഈ രാജ്യം അതിന്റെ ഭീതിയെ മറികടന്നിരിക്കുന്നു.

പതുക്കെയെങ്കിലും അത് ചെറുക്കുക തന്നെയാണ്.ഡൽഹിയിൽ രക്ഷാകേന്ദ്രങ്ങളിലേക്ക് മുസ്‌ലിം കുടുംബങ്ങളെ മാറ്റാൻ പ്രവർത്തിക്കുന്ന സംഘം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സംഘപരിവാറിന്റെ വ്യാജ സഹായ നമ്പറുകളാണ്. സഹായത്തിനു വിളിക്കുന്ന മനുഷ്യരെ തിരിച്ചറിഞ്ഞു ചെന്നാക്രമിക്കാനുള്ള മനുഷ്യത്വരാഹിത്യത്തിനു മറുപടി കൊടുത്തേ മതിയാകൂ.15000 മനുഷ്യരെ താമസിപ്പിക്കാനുള്ള ഏർപ്പാടുകളാണ് മതേതര പൗര സമൂഹത്തിന്റെ സംഘം തയ്യാറാക്കാൻ ശ്രമിക്കുന്നത്.

കത്തുന്ന കെട്ടിടങ്ങളിൽ നിന്നുള്ള മനുഷ്യരുടെ വിളികൾക്കു ഉറച്ച സഹായമെത്തിക്കാൻ. ദൽഹി കേവലമായ വാർത്തയല്ല. അതൊരു മുറിവേറ്റ ഫാഷിസ്റ്റ് വ്യാളിയുടെ തീ തുപ്പലാണ്. ആ തീ കെടുത്താൻ വെള്ളം പോരാ. ആ വ്യാളി ഇല്ലാതാകേണ്ടതുണ്ട്.ഇതിനൊരു അറുതിയുണ്ടാക്കാതെ ഞങ്ങൾ ഈ തെരുവുകളിൽ നിന്നും പോകില്ല എന്ന് പറയുന്ന, കിട്ടാവുന്നത്ര മനുഷ്യരെയും കൊണ്ട് സംഘപരിവാർ ഗുണ്ടകൾക്ക് മുന്നിൽ പോരാട്ടത്തിന്റെ മതിലുകൾ തീർക്കുന്ന ഒരു മുഖ്യധാരാ രാഷ്ട്രീയ സമൂഹം ഡൽഹിയിൽ ഇല്ലായതായി എന്നത് കരളു പിളർക്കുന്ന അറിവാണ്.

അസാധാരണമായ കാലങ്ങളിൽ അസാധാരണമായ രാഷ്ട്രീയ സമരങ്ങൾ കണ്ടെത്താൻ കഴിയാത്ത രാഷ്ട്രീയനേതൃത്വത്തിന്റെ അശ്ലീലമായ ജീർണ്ണതയാണ് ഇന്ത്യയിലെ മുഖ്യധാരാ പ്രതിപക്ഷം. ഡൽഹി കത്തുമ്പോൾ കെജ്‌രിവാളിന്റെ ഹനുമാൻ ഏതു ലങ്ക കത്തിക്കാനാണ് പോയതെന്നത് മറ്റൊരു ചോദ്യമാണ്. പക്ഷെ മനുഷ്യരുണ്ട്. രാഷ്ട്രീയ ബോധമുള്ള മനുഷ്യരുണ്ട്. നമുക്ക് ഈ അവസരവാദത്തിന്റെ, ചീർത്തുകെട്ടിയ ആലസ്യത്തിന്റെ, പിത്തം തൂങ്ങിയ കണ്ണുകളേക്കാൾ കാഴ്ചയുണ്ട്.നടന്നാൽ പോലും രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കും വീട്ടിൽ നിന്നും രണ്ടു മണിക്കൂർ കൊണ്ട് ഹിന്ദുത്വ ഭീകരതയുടെ വേട്ടനിലങ്ങളിൽ എത്താമായിരുന്നു.

പകരം പ്രസ്താവനകളിലെ ചത്ത വാക്കുകൾ പൊതിഞ്ഞുകെട്ടി വിതറി അവർ കിളിവാതിലിലൂടെ കളി കാണുകയാണ്. ചെറ്റയാം വിടാൻ ഞാനിനി മേലിൽ കഷ്ടമെങ്ങനെ കണ്ണാടി നോക്കും!നടപടിയെടുക്കാൻ അമിത് ഷായോട് ആവശ്യപ്പെടുന്നത് ചടങ്ങാണ്. മോദി എന്ന ഹിന്ദുത്വ ഭീകരവാദി തന്റെ അപദാനങ്ങൾ പാടാൻ ട്രംപ് എന്ന സാമ്രാജ്യത്ത കച്ചവടക്കാരന് യുദ്ധോപകരണങ്ങളുടെ കരാർ നൽകുമ്പോൾ അയാൾക്ക് വേണ്ടിത്തന്നെയാണ് ദൽഹി കത്തുന്നത്. ഫാഷിസത്തിന് സർക്കാരിന്റെ ഭാഗമാണ് തെരുവ് ഗുണ്ടകളുടെ സംഘം.

ആർ എസ് എസ് എന്ന സംഘടിത ഹിന്ദുത്വ ഭീകരവാദ സംഘം പങ്കെടുക്കാത്ത ഒരു വർഗീയലഹളയും ഇന്ത്യയിലില്ല. ഡൽഹിയും വ്യത്യസ്തമല്ല. മഞ്ഞൾ ശോഭയേയും ഒട്ടകം ഗോപാലകൃഷ്ണനേയും തേച്ചൊട്ടിക്കുന്ന രസികരാജാ പരിപാടികൾ വാസ്തവത്തിൽ ഫാഷിസത്തിനിഷ്ടമാണ്. കാരണം ഒരു സമൂഹത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക അധികാരത്തിനു നൽകേണ്ട വില ചില പൊറാട്ടു നാടകങ്ങളിലെ കോമാളിക്കളി മാത്രമാണെങ്കിൽ അവരത് സന്തോഷപൂർവം നൽകും.

Political -Economy യുടെ സമരങ്ങളിലേക്ക് എത്തിനോക്കാത്ത സാംസ്കാരികാഘോഷങ്ങൾ ഫാഷിസത്തെ പ്രസംഗമത്സരമാക്കും. അവിടെ തോൽക്കാൻ പോലും അവർ സന്നദ്ധരായേക്കും, കാരണം ശത്രുവിന്റെ വ്യാജമായ വിജയബോധത്തിലാണ് തങ്ങളുടെ യഥാർത്ഥ വിജയത്തിന്റെ പടനിലമെന്ന് ഫാഷിസ്റ്റുകൾക്ക് നന്നായറിയാം.ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് എന്നതൊരു വക്കുതേഞ്ഞ ഐക്യദാർഢ്യമാണ്.

ഇത് നിങ്ങളുടെ കൂടി പ്രശ്നമാണോ എന്നതാണ് ചോദ്യം. ആണെങ്കിൽ ഐക്യദാർഢ്യമല്ല, ഈ സമരം നിങ്ങളുടെതും എന്റേതുമാണ്. പുതപ്പുകളില്ലാത്ത ഈ ശൈത്യത്തിൽ എനിക്കും നിങ്ങൾക്കും സമരത്തിന്റെ വീറും ചൂരും ചൂടുമുണ്ടാകണം. ചില കാലങ്ങളിൽ നിങ്ങൾ മരിച്ചില്ലെങ്കിൽ പിന്നെ ജീവിച്ചതെന്തിന് എന്നത് ചരിത്രത്തിൽ ചോദിക്കാൻ വെച്ചൊരു ചോദ്യമായുണ്ടാകും. എങ്ങനെ ജീവിക്കണം എന്നതാണ് ചോദ്യം.

ഒരു കാലവും പോയ കാലത്തെ ആവർത്തിക്കുന്നില്ല. ഈ കാലത്തിനായി നാം നമ്മെ പുതുക്കിപ്പണിതുകൊണ്ടേയിരിക്കണം. ഒരു ജനത സ്വന്തം കാലത്തിന്റെ പെരുന്തച്ചന്മാരാകുമ്പോഴാണ് പുതിയ കാലമുണ്ടാകുന്നത്. ആ പണിക്കുള്ള വീതുളികൾ ഈ തെരുവുകളിൽ നിന്നും നമ്മളുണ്ടാക്കേണ്ടിയിരിക്കുന്നു.