ഗൂഗിൾ ഫയലുകൾ മോഷ്ടിച്ചതിന് മുൻ ഗൂഗിൾ എഞ്ചിനീയർക്ക് തടവ് ശിക്ഷ
സെല്ഫ് ഡ്രൈവിംഗ് കാറുകളുമായി ബന്ധപ്പെട്ട് ഗൂഗിളിൽ നിന്നുള്ള വ്യാപാര രഹസ്യം മോഷ്ടിച്ചതിന് മുൻ ഗൂഗിൾ എഞ്ചിനീയർ ആന്റണി ലെവാൻഡോവ്സ്കിക്ക് ഒന്നര വര്ഷം (18 മാസം) തടവിന് ശിക്ഷിച്ചു.Google
2016ല് ഗൂഗിളില് നിന്നും രാജി വെയ്ക്കുന്നതിന് മുന്പായി പതിനാലായിരത്തോളം ഗൂഗിള് ഫയലുകള് സ്വന്തം ലാപ്ടോപ്പിലേക്ക് മാറ്റുകയും പിന്നീട് ഈ ഫയലുകള് ഉപയോഗിച്ച് ഗൂഗിളിന്റെ എതിരാളിയായ ഊബറിന്റെ പ്രധാനിയായി മാറിയിരുന്നു ആന്റണി ലെവാൻഡോവ്സ്കി.
കോവിഡ് -19 നിയന്ത്രണങ്ങള് കഴിഞ്ഞാൽ ലെവൻഡോവ്സ്കിയെ കസ്റ്റഡിയിൽ എടുക്കണമെന്ന് സാന്ഫ്രാന്സിസ്കോ യുഎസ് ജില്ലാ ജഡ്ജി വില്യം അൽസപ്പ് പറഞ്ഞു.
ഈ കുറ്റത്തിന് തടവുശിക്ഷ നല്‍കിയില്ലെങ്കില്‍ “ഭാവിയിലെ എല്ലാ മിടുക്കരായ എഞ്ചിനീയർമാർക്കും വ്യാപാര രഹസ്യങ്ങൾ മോഷ്ടിക്കാൻ ഇത് ഒരു പച്ച വെളിച്ചം” നൽകുമെന്ന് തടവ്‌ശിക്ഷ നല്‍കരുതെന്ന ലെവാൻഡോവ്സ്കിയുടെ അപേക്ഷയില്‍ അൽസുപ് പറഞ്ഞു. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വ്യാപാര രഹസ്യ മോഷണക്കുറ്റമാണ് ലെവാൻഡോവ്സ്കി ചെയ്തതെന്നും ജഡ്ജി പറഞ്ഞു.
വാദിഭാഗം 27 മാസത്തെ തടവ് ശിക്ഷ വിധിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. മോശം ആരോഗ്യവും ന്യുമോണിയയും കണക്കിലെടുത്ത് തന്‍റെ വീട്ടില്‍ തന്നെ ഒരു വര്‍ഷം തടവില്‍ കഴിഞ്ഞുകൊള്ളാമെന്ന ലെവാൻഡോവ്സ്കിയുടെ അപേക്ഷ കോടതി തള്ളി.
മോഷ്ടിച്ച ഡാറ്റ ഉപയോഗിച്ചു ഊബറില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണ നിര്‍മ്മാണ ചുമതലയായിരുന്നു ലെവാൻഡോവ്സ്കിക്ക്. ആരോപണത്തെ തുടര്‍ന്ന് 2017ല്‍ ഊബര്‍ ലെവാൻഡോവ്സ്കിയെ പിരിച്ചു വിട്ടിരുന്നു. തങ്ങളുടെ വ്യാപാര രഹസ്യം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഉബറിനെതിരെ കേസ് കൊടുത്തിരുന്നു. കേസ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.
ഗൂഗിളിനു നഷ്ടപരിഹാരമായി ലെവാൻഡോവ്സ്കി 179 മില്യണ്‍ ഡോളര്‍ കൊടുക്കണമെന്ന് നേരത്തെ കോടതി വിധിച്ചിരുന്നു. എന്നാല്‍ ലെവാൻഡോവ്സ്കി പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു. അതിനാല്‍ ഊബര്‍ ഈ തുക നല്‍കണമെന്നാണ് ഗൂഗിളിന്‍റെ വാദം.
പ്രോന്‍ടോ എന്ന സെല്‍ഫ് ഡ്രൈവിംഗ് ട്രക്ക് കമ്പനിയുടെ ഉടമയാണ് ലെവാൻഡോവ്സ്കി.
കടപ്പാട്: റോയ്റ്റേഴ്സ്